Tuesday, November 15, 2011

ഹോംഗാര്‍ഡിനെ മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ പിടികൂടി

ട്രാന്‍ . വെഹിക്കിള്‍ സൂപ്പര്‍വൈസറെ ഭരണപക്ഷ യൂണിയന്‍ നേതാവ് ഓഫീസില്‍ കയറി മര്‍ദിച്ചു

കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറെ ഭരണപക്ഷ യൂണിയന്‍ നേതാവ് ഓഫീസില്‍ കയറി മര്‍ദിച്ചു. യു ജി തങ്കച്ചനാണ് (54) മര്‍ദനമേറ്റത്. കൈക്ക് പരിക്കേറ്റ തങ്കച്ചനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വകുപ്പുമന്ത്രി നേതൃത്വം നല്‍കുന്ന യൂണിയന്റെ നേതാവാണ് അക്രമം കാട്ടിയത്.

കൊല്ലം ബസ്സ്റ്റേഷനില്‍ തിങ്കളാഴ്ച പകല്‍ രണ്ടിനാണ് സംഭവം. രണ്ടു ജീവനക്കാരെ ചട്ടവിരുദ്ധമായി പോസ്റ്റ് ചെയ്യണമെന്ന ഡ്രൈവേഴ്സ് യൂണിയന്‍ നേതാവിന്റെ ആവശ്യം അനുവദിക്കാഞ്ഞതാണ് ആക്രമണത്തിനു കാരണമായത്. ഏറെനേരം ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച നേതാവ് യു ജി തങ്കച്ചന്റെ കസേര തെറിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി. ഏറെനാളായി നേതാവ് തന്റെ യൂണിയനില്‍ അംഗമാകാന്‍ തങ്കച്ചനെ ഭീഷണിപ്പെടുത്തിവരികയായിരുന്നുവെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് തങ്കച്ചന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തങ്കച്ചന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ഡ്യൂട്ടിക്കിടയില്‍ ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസറെ മര്‍ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിഇഎ കൊല്ലം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഭരണത്തിന്റെ തണലില്‍ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും യൂണിറ്റ് സെക്രട്ടറി പി ഷാജി ആവശ്യപ്പെട്ടു.

ഐഎന്‍ടിയുസി നേതാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

പത്തനംതിട്ട: കുളിമുറിയില്‍ യുവതി കുളിക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ കുലശേഖരപതി ലക്ഷംവീട്ടില്‍ ബി ഷാനവാസ്(35) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വാഴമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് സമീപം പലത്താമണ്ണില്‍ വിനോദിന്റെ കുളിമുറിയില്‍ എത്തിനോക്കുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലെ കുളിമുറിയില്‍ എത്തിനോക്കിയത് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടിരുന്നു. വിനോദ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി സംഭവം സംബന്ധിച്ച് മൊഴി നല്‍കിയെങ്കിലും കേസെടുക്കാതെ പുറത്തുവിടാനാണ് ശ്രമിച്ചത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇയാളെ മദ്യപിച്ചിരുന്നതിനാല്‍ വൈദ്യപരിശോധനയക്ക് വിധേയനാക്കിയത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു. എന്നാല്‍ , ഒരുമന്ത്രിയും ചില കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തി. ഷാനവാസിന് സഹായകരമായി, മദ്യപിച്ച് വീട്ടിലെത്തിയെന്ന നിസാര കുറ്റം മാത്രമാണ് ചുമത്തിയത്. വാഴമുട്ടത്ത് ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ഐഎന്‍ടിയുസി യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് ഷാനവാസ്.

രക്ഷപ്പെട്ടത് ഡിവൈഎസ്പിയെ ആക്രമിച്ച കേസിലെ പ്രതി ഹോംഗാര്‍ഡിനെ മര്‍ദിച്ച കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ പിടികൂടി; പൊലീസ് രക്ഷിച്ചു

കല്‍പ്പറ്റ: പൊലീസിനെ അക്രമിച്ച കേസില്‍ കോടതി വാറണ്ടുള്ള പ്രതി ഹോംഗാര്‍ഡിനെ അക്രമിച്ച് പിടിയിലായെങ്കിലും പൊലീസ് വിട്ടയച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ നിരവധി പൊലീസ് ഓഫീസര്‍മാരെ അക്രമിച്ച കേസിലെ പ്രതിയും യൂത്ത്കോണ്‍ഗ്രസ് നേതാവും തരിയോട് പഞ്ചായത്ത് മെമ്പറുമായ കാവുംമന്ദം എച്ച്എസ് ജങ്ഷനിലെ വി ജി ഷിബുവിനെയാണ് കല്‍പ്പറ്റ പൊലീസ് വിട്ടയച്ചത്. കല്‍പ്പറ്റ എച്ച്ഐഎംയുപി സ്കൂളിന് സമീപത്ത് വെച്ച് കല്‍പ്പറ്റ സ്റ്റേഷനിലെ ഹോംഗാര്‍ഡ് പ്രമോദിനെ മര്‍ദ്ദിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച പകല്‍ മൂന്നുമണിയോടെയാണ് സംഭവം. സ്റ്റേഷനിലെത്തിച്ച പ്രതി കോണ്‍ഗ്രസ് നേതാവാണെന്ന് മനസിലായതോടെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് വിട്ടയച്ചത്.

2006ല്‍ കല്‍പ്പറ്റ ഡിവൈഎസ്പിയായിരുന്ന പി എസ് ഗോപിയെ അക്രമിച്ച കേസിലെ പ്രതിയാണ് ഷിബു. ഇതിന് ഐപിസി 308 പ്രകാരം ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതേവര്‍ഷം തന്നെ പടിഞ്ഞാറത്തറ എസ്ഐയായിരുന്ന വിവേകാനന്ദനെ അക്രമിച്ച കേസിലും ഇയാള്‍ അറസ്റ്റിലായി. അന്ന് എസ്ഐയുടെ ഡ്രൈവറെ ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് കല്‍പ്പറ്റ എസ്ഐയായിരുന്ന അരുണിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെ കല്‍പ്പറ്റ കോടതി രണ്ട് തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കളവ് കേസില്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിനായി പൊലീസ് നടത്തിയ റെയ്ഡ് തടസപ്പെടുത്തിയ കേസിലും പ്രതിയാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തില്‍ കല്‍പ്പറ്റയില്‍വെച്ച് പടിഞ്ഞാറത്തറ എസ്ഐ സുരേഷിനെ അസഭ്യം പറഞ്ഞ കേസില്‍ ഷിബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കല്‍പ്പറ്റയില്‍ നടന്ന യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് എസ്ഐയെ അസഭ്യം പറഞ്ഞത്. എസ്ഐയോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന ഷിബു സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പായതോടെയാണ് എസ്ഐയെ ഭീഷണിപ്പെടുത്തിയത്.

തിങ്കളാഴ്ച പകല്‍ മൂന്ന്മണിയോടെ കല്‍പ്പറ്റ എച്ച്ഐഎം യുപി സ്കൂളിന് സമീപത്തെ നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഹോംഗാര്‍ഡിനെ മര്‍ദിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടഞ്ഞു. ഇതോടെ കല്‍പ്പറ്റ പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തില്‍ കയറ്റിയാണ് സ്റ്റേഷനിലെത്തിച്ചത്. കേസെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്തി ഷിബു രക്ഷപ്പെട്ടത്. കോടതിയുടെ വാറണ്ട് പ്രകാരം ഇയാളെ പിടികൂടാന്‍ കല്‍പ്പറ്റ പൊലീസ് നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. വാറണ്ട് പ്രതിയാണ് കസ്റ്റഡിയിലുള്ളതെന്ന് സ്റ്റേഷനിലെ കോടതി ചാര്‍ജുള്ള പൊലീസുകാര്‍ പറഞ്ഞിട്ടും ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകരം എസ്ഐ കേസെടുക്കാന്‍ തയ്യാറായില്ല. ദിവസവേതനത്തിന് ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാര്‍ഡിനെ മര്‍ദിച്ചിട്ടും നടപടിയെടുക്കാത്തതില്‍ സേനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മര്‍ദനത്തില്‍ ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ ജോര്‍ജും സെക്രട്ടറിജോളി ജെയിംസും പ്രതിഷേധിച്ചു.

deshabhimani 151111

1 comment:

  1. പൊലീസിനെ അക്രമിച്ച കേസില്‍ കോടതി വാറണ്ടുള്ള പ്രതി ഹോംഗാര്‍ഡിനെ അക്രമിച്ച് പിടിയിലായെങ്കിലും പൊലീസ് വിട്ടയച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ നിരവധി പൊലീസ് ഓഫീസര്‍മാരെ അക്രമിച്ച കേസിലെ പ്രതിയും യൂത്ത്കോണ്‍ഗ്രസ് നേതാവും തരിയോട് പഞ്ചായത്ത് മെമ്പറുമായ കാവുംമന്ദം എച്ച്എസ് ജങ്ഷനിലെ വി ജി ഷിബുവിനെയാണ് കല്‍പ്പറ്റ പൊലീസ് വിട്ടയച്ചത്. കല്‍പ്പറ്റ എച്ച്ഐഎംയുപി സ്കൂളിന് സമീപത്ത് വെച്ച് കല്‍പ്പറ്റ സ്റ്റേഷനിലെ ഹോംഗാര്‍ഡ് പ്രമോദിനെ മര്‍ദ്ദിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച പകല്‍ മൂന്നുമണിയോടെയാണ് സംഭവം. സ്റ്റേഷനിലെത്തിച്ച പ്രതി കോണ്‍ഗ്രസ് നേതാവാണെന്ന് മനസിലായതോടെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് വിട്ടയച്ചത്.

    ReplyDelete