Thursday, November 17, 2011

തീരാവേദനയുടെ കഥപറഞ്ഞ്, പോരാട്ടത്തിന് തീ പകര്‍ന്ന്


വര്‍ഗീയവാദികളും പൊലീസും ചവിട്ടിമെതിച്ച മുസ്ലിംകുടുംബങ്ങളില്‍ നിന്നെത്തിയ അമ്മമാരും സഹോദരങ്ങളും വിവരിച്ച ജീവിതാനുഭവങ്ങള്‍ സദസ്യരുടെ കണ്ണുനനച്ചു. എന്നാല്‍ , കരഞ്ഞുകൊണ്ടല്ല, പോരാടിക്കൊണ്ടാണ് പരിഹാരം തേടേണ്ടതെന്ന ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ ജയിലിലടച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ ആഹ്വാനം അവര്‍ കരഘോഷങ്ങളോടെ സ്വീകരിച്ചു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് ബിഹാര്‍ , ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ , ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സമീപകാലത്ത് നടന്ന വര്‍ഗീയകലാപത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ദരിദ്രരായ ഇരകളെ ഡല്‍ഹിയിലെത്തിച്ചത്. ആര്‍എസ്എസിനെ സഹായിക്കുന്ന പൊലീസ് മേധാവികളുടെയും കലക്ടര്‍മാരുടെയും പക്ഷപാതിത്വം ഇപ്പോഴും നീതി ലഭിക്കാന്‍ തടസ്സമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇരകളുടെ പ്രതിനിധികള്‍ക്കൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ട് സ്ഥിതിഗതികള്‍ വിവരിക്കുമെന്ന മഹിളാ അസോസിയേഷന്‍ നേതാവ് വൃന്ദകാരാട്ടിന്റെ പ്രഖ്യാപനം ഇരകള്‍ക്ക് കരുത്തു പകര്‍ന്നു.

"ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെ ഒന്നിച്ചു കഴിഞ്ഞിരുന്ന ഞങ്ങളില്‍ ചിലരെ അടര്‍ത്തിമാറ്റി ചില സംഘടനകള്‍ രൂപീകരിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. പൊലീസ് അവര്‍ക്കൊപ്പമായിരുന്നു. ഞങ്ങളെവിടെ പോകും. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്റെ 12 വയസ്സുള്ള മകനെ വെടിവച്ചുകൊന്നത്"-ജമീലയ്ക്ക് മുഴുമിപ്പിക്കാനായില്ല. ബിഹാറിലെ ഭാഗല്‍പുരിലെ വര്‍ഗീയകലാപത്തില്‍ മകനെ നഷ്ടപ്പെട്ട അവര്‍ പൊട്ടിക്കരഞ്ഞാണ് വേദി വിട്ടത്. വീട്ടമ്മമാരും വൃദ്ധരും യുവാക്കളും കുട്ടികളുമടക്കമാണ് കണ്‍വന്‍ഷനില്‍ എത്തിയത്.

സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ഗോപാല്‍ഗഢില്‍ നിന്ന് പത്ത് കുടുംബങ്ങളാണ് എത്തിയത്. രാജസ്ഥാനിലെ ചില പ്രദേശങ്ങള്‍ ഗുജറാത്ത് ആകുകയാണെന്ന് വര്‍ഗീയകലാപങ്ങളെ കുറിച്ച് പഠനം നടത്തുന്ന സബി മുഹമ്മദ് പറഞ്ഞു"ഗോപാല്‍ഗഢില്‍ കലാപത്തിനു ശേഷം മൗലികാവകാശംപോലും ലംഘിക്കപ്പെടുകയാണ്. ഇപ്പോഴും മുസ്ലിങ്ങളുടെ ചന്ത തുറക്കാന്‍ അനുവദിക്കുന്നില്ല."- സബിമുഹമ്മദ് പറഞ്ഞു. 2002നു ശേഷം ഗുജറാത്തില്‍ നടക്കുന്നത് തികഞ്ഞ ഏകാധിപത്യമാണെന്നും പാവപ്പെട്ട മുസ്ലിങ്ങളാണ് അതിന് ഇരയാകുന്നതെന്നും ശ്വേതാഭട്ട് പറഞ്ഞു.

"ഫാസിസ്റ്റ് നടപടികള്‍ ചോദ്യം ചെയ്തതിനാണ് തന്റെ ഭര്‍ത്താവ് സഞ്ജീവ് ഭട്ടിനെ ജയിലിലിട്ടത്. നീതിക്കുവേണ്ടിയാണ് സഞ്ജീവ് പൊരുതുന്നത്. അദ്ദേഹത്തോടൊപ്പം ഞാനുമുണ്ട്. ആര്‍ക്ക് എന്ത് സംഭവിച്ചാലും നീതി നടപ്പാവണം. മഹിളാ അസോസിയേഷന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ എന്നോടൊപ്പമുണ്ട് എന്നറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. പോരാട്ടത്തിന് ഒപ്പം ഞാനുമുണ്ട്." കരഘോഷങ്ങള്‍ക്കിടെ ശ്വേതാഭട്ട് പറഞ്ഞു. വൃന്ദാകാരാട്ട് ശ്വേതാഭട്ടിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.

deshabhimani 171111

2 comments:

  1. വര്‍ഗീയവാദികളും പൊലീസും ചവിട്ടിമെതിച്ച മുസ്ലിംകുടുംബങ്ങളില്‍ നിന്നെത്തിയ അമ്മമാരും സഹോദരങ്ങളും വിവരിച്ച ജീവിതാനുഭവങ്ങള്‍ സദസ്യരുടെ കണ്ണുനനച്ചു. എന്നാല്‍ , കരഞ്ഞുകൊണ്ടല്ല, പോരാടിക്കൊണ്ടാണ് പരിഹാരം തേടേണ്ടതെന്ന ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ ജയിലിലടച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ ആഹ്വാനം അവര്‍ കരഘോഷങ്ങളോടെ സ്വീകരിച്ചു.

    ReplyDelete
  2. മാറാട് “ഇരകളാല്‍” കൊല്ലപ്പെട്ട ഒമ്പത് പേരുടെ വീട്ടുകാരെയും ദില്ലിക്കു വിളിപ്പിക്കാമായിരുന്നു. അവിടേയും അരിഞ്ഞു വീഴ്ത്തിയത് മനുഷ്യരെ തന്നെയല്ലേ?

    ReplyDelete