Thursday, November 17, 2011

കൊടിയ ദാരിദ്ര്യം: ബ്രിട്ടനില്‍ വിമുക്തഭടനും ഭാര്യയും ജീവനൊടുക്കി

ദാരിദ്ര്യത്തില്‍ ജീവിതം വഴിമുട്ടിയ ബ്രിട്ടീഷ് ദമ്പതികള്‍ സ്വയം ജീവനൊടുക്കി. വാര്‍വിക്ഷെയ്റിലെ ബെഡ്വര്‍ത് പട്ടണത്തിലെ വീട്ടിലാണ് തൊഴില്‍രഹിതനായ വിമുക്തഭടന്‍ മാര്‍ക് മുല്ലിന്‍സിന്റെയും ഭാര്യ ഹെലന്റെയും മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികള്‍ കൊടിയ ദാരിദ്ര്യത്തിലായിരുന്നു. ഒന്നരവര്‍ഷമായി പ്രതിദിനം ശരാശരി 4 പൗണ്ട് മാത്രമായിരുന്നു ഇവരുടെ വരുമാനം. മാര്‍കിന് ലഭിക്കുന്ന തൊഴിലില്ലായ്മ വേതനമായിരുന്നു ഈ തുച്ഛമായ തുക. തണുപ്പകറ്റാനും ഭക്ഷണത്തിനും പണമില്ലാതെ മാസങ്ങളായി ഇവര്‍ കഷ്ടപ്പെടുകയായിരുന്നു. ശേഷിവൈകല്യമുള്ള ഹെലന്റെ പക്കല്‍നിന്ന് പന്ത്രണ്ടുകാരിയായ മകളെ കഴിഞ്ഞവര്‍ഷം സാമൂഹ്യക്ഷേമ അധികൃതര്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ശിശുക്ഷേമ ആനുകൂല്യം നിലച്ചു. ജോലിചെയ്യാന്‍ ശേഷിയില്ലാത്തതിനാല്‍ തൊഴിലന്വേഷകര്‍ക്കുള്ള വേതനവും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. വൈകല്യം സംബന്ധിച്ച ഔദ്യോഗികരേഖകള്‍ ഇല്ലാത്തതിനാല്‍ ആ ഇനത്തിലും സഹായമുണ്ടായിരുന്നില്ല. സൈന്യത്തില്‍നിന്ന് വിരമിച്ചതോടെ മാര്‍കിന്റെ ജീവിതം പരിതാപകരമായിരുന്നു. പുതിയ ജോലി കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല. ഹെലനെ പരിപാലിച്ചുവന്ന മാര്‍ക് അടുത്തയിടെയാണ് അവരെ വിവാഹം കഴിച്ചത്.

ഇരുവരും കഴിഞ്ഞ ഡിസംബറില്‍ ഒരു ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍വിക്ഷെയ്റില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെക്കുറിച്ചായിരുന്നു ആ ഹ്രസ്വചിത്രം. അതില്‍ സാല്‍വേഷന്‍ ആര്‍മിക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക് തന്റെ ദുരവസ്ഥ വിവരിക്കുന്നുണ്ട്. അവരുടെ സൗജന്യഭക്ഷണപ്പൊതികളായിരുന്നു ഇവര്‍ക്ക് ആശ്രയം. വാഹനച്ചെലവിന് പണിമില്ലാത്തതിനാല്‍ എല്ലാ ഞായറാഴ്ചയും 18 കിലോമീറ്ററോളം നടന്നുപോയാണ് ഇവര്‍ സൗജന്യ ഭക്ഷണപ്പൊതി വാങ്ങിയിരുന്നത്. അധികൃതരുടെ കടുത്ത അവഗണനയാണ് ഹെലനെയും മാര്‍കിനെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയല്‍ക്കാരെ ഉദ്ധരിച്ച് "ഡെയ്ലി മെയില്‍" പത്രം റിപ്പോര്‍ട്ട്ചെയ്തു. തണുപ്പുകാലത്തെ അതിജീവിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ആത്മഹത്യക്ക് തുനിഞ്ഞത്. മാര്‍കിനെയും ഹെലനെയും പോലെ ജീവിതം വഴിമുട്ടിയ ആയിരങ്ങള്‍ ബ്രിട്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസ്ഥാപിതമായ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് സ്ഥിതി ഗുരുതരമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

deshabhimani 171111

1 comment:

  1. മാര്‍കിനെയും ഹെലനെയും പോലെ ജീവിതം വഴിമുട്ടിയ ആയിരങ്ങള്‍ ബ്രിട്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യവസ്ഥാപിതമായ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് സ്ഥിതി ഗുരുതരമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

    ReplyDelete