Tuesday, November 15, 2011

നഗരവികസന പദ്ധതികള്‍ അവതാളത്തില്‍: ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് നാളെ

യു ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥയുടെ ഫലമായി  സംസ്ഥാനത്തെ നഗരവികസന പദ്ധതികള്‍ താറുമാറായി. കേരള സുസ്ഥിര നഗര വികസന പരിപാടിയെന്ന കെ എസ് യു ഡി പിയുടെ ആഭിമുഖ്യത്തിലുള്ള  വികസന  പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്. നഗര വികസന വകുപ്പും  പഞ്ചായത്ത് വകുപ്പും വിഭജിച്ച്  രണ്ട് മന്ത്രിമാരെ ഏല്‍പ്പിച്ചതോടെ  പദ്ധതികളുടെ മരണമണിയും മുഴങ്ങി തുടങ്ങി.  

സംസ്ഥാനത്തെ അഞ്ച് നഗരസഭകള്‍ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ്  കെ എസ് യു ഡി പിയുടെ പ്രധാന ചുമതല. വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടപ്പാക്കുന്നതിന് സമീപ പഞ്ചായത്തികളിലെ ചില പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയത്. എന്നാല്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ അശാസ്ത്രിയ  വിഭജനത്തിന്റെ ഫലമായി ഇതൊക്കെ താറുമാറായി. ഇപ്പോഴത്തെ സ്ഥിതിയില്‍ പഞ്ചായത്ത് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരല്ല  നഗര വികസന പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളില്‍  ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനം, മാലിന്യ സംസ്‌കരണം, റോഡ് നിര്‍മ്മാണവും പരിഷ്‌കാരവും തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുക എന്ന  ലക്ഷ്യത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികളാണ് യു ഡി എഫ് സര്‍ക്കാരിന്റെ  കെടുകാര്യസ്ഥതമൂലം തകര്‍ന്നടിയുന്നത്.

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കില്‍നിന്നും എടുക്കുന്ന വായ്പകളും കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയം ആവിഷ്‌കരിക്കുന്ന വിവിധ  പദ്ധതികള്‍ വഴി ലഭിക്കുന്ന തുകയുമാണ് നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വായ്പകളും ഗ്രാന്റുകളും നല്‍കുമ്പോള്‍ തന്നെ പദ്ധതിനിര്‍വഹണം, പണികള്‍ തീര്‍ക്കേണ്ട കാലാവധി, വായ്പകള്‍ തിരികെ അടച്ച് തുടങ്ങേണ്ട കാലാവധി, പണികള്‍ താമസിച്ചാല്‍ ഈടാക്കാന്‍ കഴിയുന്ന പിഴ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ധാരണാ പത്രത്തില്‍  വ്യക്തിമാക്കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കാരാറുകാര്‍ക്കും ഇത് ബാധകമെന്നാണ് ചട്ടം. പണികള്‍ ഏറ്റെടുത്തെങ്കിലും തങ്ങളുടേതല്ലാത്ത കാരണത്താല്‍ പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കരാറുകാര്‍ പറയുന്നു.

തങ്ങള്‍ ഏറ്റെടുത്ത പണികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരോട് വിശദീകരണം ആവശ്യപ്പെട്ട്  കെ എസ് യു ഡി പി അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്. കെ എസ് യു ഡി പി അധികൃതരുടെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഇതിനകം നഷ്ടപ്പെട്ട തുക പോട്ടെ എന്ന് പറഞ്ഞ് പണികള്‍ ഉപേക്ഷിച്ച് പോകുന്ന കരാറുകാരും നിരവധിയാണ്.

പണികള്‍ ഏറ്റെടുക്കുന്ന സമയത്ത് നല്‍കിയിരുന്ന ബാങ്ക് ഗ്യാരന്റികളില്‍ നിന്നും പിഴ വസൂലാക്കുമെന്ന് കെ എസ് യു ഡി പി അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും കരാറുകാര്‍ പറയുന്നു. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലെ ജനങ്ങളുടെ സമഗ്രമായ വിവരങ്ങളും അവരുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടാക്‌സ് മാപ്പിംഗ് പദ്ധതിയും പാതിവഴിയിലായി. കെട്ടിത്തിന്റെ അളവുകള്‍, സമീപത്തുള്ള റോഡിന്റെ പേരും കണക്കുകളും, താമസക്കാരുടെ എണ്ണം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ പ്രധാനപ്പെട്ട 18 വിവരങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വിവരങ്ങളുടെ വിവര ശേഖരം (ഡാറ്റാ ബാങ്ക്) തയ്യാറാക്കാനായിരുന്നു തീരുമാനം. ഇതിനായി സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് മുംബൈ ആസ്ഥാനമായ ത്രി ഐ ഇന്‍ഫോടെക് എന്ന കമ്പനിക്ക് കരാര്‍ നല്‍കി. നാല് കോടി രൂപയക്കാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍തന്നെ പദ്ധതി പാളി. ഇതിലൂടെ സര്‍ക്കാരിന് നഷ്ടമായത് അഞ്ച് കോടി രൂപ.

തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരത്തിലെ ഗതാഗതകുരുക്ക് പരമാവധി പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച റിംഗ് റോഡ് സംവിധാനവും പാതിവഴിയിലായി. കൊച്ചി നഗരത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്ലാന്റിന്റെ നവീകരണവും പാതിവഴിയിലായ സ്ഥിയാണ് ഇപ്പോഴുള്ളത്. കെ എസ് യു ഡി പി മുഖേന നടപ്പാക്കുന്ന വികസന പദ്ധതികള്‍ അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്ന വിധത്തിലാകണമെന്ന് പദ്ധതി രൂപരേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി കാര്‍ബണ്‍ ക്രെഡിറ്റ് എന്ന സംവിധാനവും ആവിഷ്‌കരിച്ചു. ഇതും നടപ്പാക്കിയില്ല. പദ്ധതികളുടെ വിവിധ ഘട്ടങ്ങളിലെ പുരോഗതി പൊതുജനങ്ങള്‍ക്ക് വിലയിരുത്തുന്നതിനായി ആവിഷ്‌കരിച്ച ബെഞ്ച് മാര്‍ക്കിംഗ് സംവിധാനവും നടപ്പാക്കുന്നില്ല. നാളെ നടക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോണ്‍ഫറന്‍സിലെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

കെ ആര്‍ ഹരി janayugom 151111

1 comment:

  1. യു ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥയുടെ ഫലമായി സംസ്ഥാനത്തെ നഗരവികസന പദ്ധതികള്‍ താറുമാറായി. കേരള സുസ്ഥിര നഗര വികസന പരിപാടിയെന്ന കെ എസ് യു ഡി പിയുടെ ആഭിമുഖ്യത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്. നഗര വികസന വകുപ്പും പഞ്ചായത്ത് വകുപ്പും വിഭജിച്ച് രണ്ട് മന്ത്രിമാരെ ഏല്‍പ്പിച്ചതോടെ പദ്ധതികളുടെ മരണമണിയും മുഴങ്ങി തുടങ്ങി.

    ReplyDelete