Monday, July 8, 2013

അന്വേഷണം നിര്‍ത്തി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണം ഉമ്മന്‍ചാണ്ടിയിലേക്കും തിരുവഞ്ചൂരിലേക്കും മറ്റ് മന്ത്രിമാരിലേക്കും നീളുമെന്നായപ്പോഴാണ് എഡിജിപി എ ഹേമചന്ദ്രനെ വിളിച്ചുവരുത്തി അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. നേരത്തെ പ്രതിപ്പട്ടികയിലുള്ള മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിന് പുറമെ ആരെയും പ്രതിയാക്കേണ്ടെന്നും നിര്‍ദേശിച്ചു. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ മറവിലാണ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും നേരെ കുരുക്ക് മുറുകുമ്പോള്‍ സിബിഐ അന്വേഷണം ഏക പോംവഴിയായി കരുതുന്നു. തങ്ങളുടെ വിശ്വസ്തനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും കോണ്‍ഗ്രസ് നേതാവുമായ ടി ആസിഫലിയില്‍ നിന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങി സിബിഐ അന്വേഷണാവശ്യത്തിന് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമിടയിലുണ്ടായ വിശ്വാസത്തകര്‍ച്ചയും ഈ നീക്കത്തിനു കാരണമായിട്ടുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചാല്‍ തീരുമാനമുണ്ടാകാന്‍ ആറ് മാസമെങ്കിലും എടുക്കും. യുഡിഎഫ് വന്നശേഷം സിബിഐക്ക് വിട്ട അരഡസന്‍ കേസിലെങ്കിലും ഇനിയും തീരുമാനമായിട്ടുമില്ല. ഇവിടെയും സിബിഐ അന്വേഷണം നീളുന്നതോടെ തടിയൂരാമെന്നാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കണക്ക് കൂട്ടുന്നത്. സോളാര്‍ കേസുണ്ടാക്കിയ നാണക്കേടില്‍ നിന്ന് സിബിഐയുടെ മറവില്‍ രക്ഷപ്പെടാം. ജയിലില്‍ കഴിയുന്ന സ്വന്തക്കാരായ പ്രതികള്‍ക്ക് കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞേക്കും. സരിതയും ശാലുവും അറസ്റ്റിലായാലും പെട്ടെന്ന് പുറത്തിറക്കാമെന്ന ധാരണയും ഉണ്ടായിരുന്നു. തങ്ങളുമായുള്ള ബന്ധം പുറത്തറിയിക്കില്ലെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എല്ലാറ്റിനുംകൂടിയുള്ള ഒറ്റമൂലിയാണ് സിബിഐ അന്വേഷണം.

പ്രതിപക്ഷം ആവശ്യപ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിലവില്‍ നടക്കുന്ന അന്വേഷണം തുടരേണ്ടിവരും. അധികാരം ഒഴിയേണ്ടിയും വരും. പത്തനംതിട്ട ജില്ലയിലെ കോന്നി മല്ലേലി ക്രഷര്‍ ഉടമയും കോണ്‍ഗ്രസ് നേതാവുമായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും സരിതയുടെ കോള്‍ ലിസ്റ്റില്‍ ഉറ്റവരായ രണ്ട് പേര്‍ ഉള്‍പ്പെട്ടതും ശാലുമേനോനൊപ്പം വേണ്ടപ്പെട്ട ഒരാള്‍ വിദേശയാത്ര നടത്തിയതും ഉമ്മന്‍ചാണ്ടിയെ തെല്ലൊന്നുമല്ല കുരുക്കിലാക്കുന്നത്. സരിതയുടെ ഫോണ്‍വിളിയും മന്ത്രിമാരുള്‍പ്പെട്ട കോള്‍ലിസ്റ്റ് പരസ്യപ്പെടുത്തിയതും തിരുവഞ്ചൂരിനെയും പ്രതിരോധത്തിലാക്കി. അന്വേഷണസംഘത്തില്‍ ആശ്രിതരെ തിരുകിക്കയറ്റിയിട്ടും രക്ഷയില്ലെന്ന നിലവന്നപ്പോഴാണ് സര്‍ക്കാരിന്റെ ഒളിച്ചോട്ടം.

തട്ടിപ്പില്‍ സരിതയും ബിജുരാധാകൃഷ്ണനും ടെന്നിജോപ്പനും ശാലുമേനോനും മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പിആര്‍ഡി തലവനും ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും വിശ്വസ്തനുമായ എ ഫിറോസ് ഉന്നതരുടെ ഒത്താശയോടെ ഒളിവിലാണ്. ടെന്നി ജോപ്പന്റെ സമാന കുറ്റം ചെയ്ത പി എ ജിക്കുമോനും ഗണ്‍മാന്‍ സലിംരാജും ഡല്‍ഹിയിലെ പാവംപയ്യന്‍ കുരുവിളയും പുറത്ത് വിലസുന്നു. ഉമ്മന്‍ചാണ്ടിയുടെ രണ്ട് ഉറ്റവരും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ട്. സരിതയുമായി ബന്ധമുള്ള ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രന്‍ ഇപ്പോഴും തുടരുന്നു.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment