Sunday, August 26, 2012

റിസര്‍വ് ബാങ്ക് കണ്ടെത്തിയത് 5.21 ലക്ഷം കള്ളനോട്ടുകള്‍


കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനകളില്‍ ബാങ്കുകളില്‍നിന്ന് 5,21,155 കള്ളനോട്ടുകള്‍ കണ്ടെത്തി. 1000, 500, 100 രൂപ മൂല്യശ്രേണിയിലുള്ള നോട്ടുകളാണ് ഇവയിലേറെയും. ഇതിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

2011 ഏപ്രില്‍മുതല്‍ 2012 മാര്‍ച്ച് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും നോട്ടുകള്‍ കണ്ടെത്തിയതെന്ന് ബാങ്കിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്കില്‍ 37,690 കള്ളനോട്ടുകള്‍ കണ്ടെത്തി. ബാങ്ക് ശാഖകളില്‍നിന്ന് 4,83,465 കള്ളനോട്ടുകളും. ഈ നോട്ടുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ എപ്പോള്‍ കടന്നുവെന്നോ, എത്ര തവണ ക്രയവിക്രയം ചെയ്യപ്പെട്ടുവെന്നോ തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ ഇവ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം കണക്കാക്കുക പ്രയാസകരമാണ്. 2010-11ല്‍ 4,35,607 കള്ളനോട്ടുകളാണ് ബാങ്ക് പരിശോധനയില്‍ കണ്ടെത്തിയത്. ഇത്തവണ 85,548 കള്ളനോട്ട് അധികം കണ്ടെത്തി. പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും അതിര്‍ത്തി രക്ഷാസേനയുമടക്കം ഇക്കാലയളവില്‍ കണ്ടുപിടിച്ച കള്ളനോട്ടുകളുടെ എണ്ണം ഈ കണക്കില്‍പ്പെട്ടില്ല. ഇപ്പോള്‍ രാജ്യത്ത് പ്രചാരമുള്ളത് 69,382 ലക്ഷം നോട്ടുകളാണ്. ഇവയുടെ മൂല്യം 10,52,800 കോടി രൂപയും. ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന മൂല്യശ്രേണിയിലുള്ള നോട്ടുകളില്‍ കള്ളനോട്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ വീണ്ടും പ്രചാരത്തിന് നല്‍കാന്‍ പാടുള്ളു. 1000, 500, 100 രൂപ നോട്ടുകളില്‍ ഇത് നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.
(ജി രാജേഷ്കുമാര്‍)

deshabhiimani 270812

1 comment:

  1. കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനകളില്‍ ബാങ്കുകളില്‍നിന്ന് 5,21,155 കള്ളനോട്ടുകള്‍ കണ്ടെത്തി. 1000, 500, 100 രൂപ മൂല്യശ്രേണിയിലുള്ള നോട്ടുകളാണ് ഇവയിലേറെയും. ഇതിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

    ReplyDelete