Tuesday, August 28, 2012

ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കി: മോഹന്‍ലാല്‍


ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി താനെഴുതിയ ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ""എന്തുകൊണ്ടാണ് ആ കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് ആഘോഷമാക്കിയതെന്ന്് മനസിലാകുന്നില്ല. അതു കൊണ്ടാടിയ മാധ്യമ താല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സ്വാഭാവികമായ പ്രതികരണമാണ് നടത്തിയത്. പൊതുവായ യാഥാര്‍ഥ്യമാണ് ഞാന്‍ പറഞ്ഞത്""-ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയിലാണ് മോഹന്‍ലാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതായി വിശദീകരിച്ചത്.

അഴീക്കോട് മാഷുമായി അഭിപ്രായവ്യത്യാസമുണ്ടായത് വേദനിപ്പിച്ചതായും ലാല്‍ പറഞ്ഞു. തങ്ങളെ ശത്രുക്കളാക്കുക എന്ന നിലപാടാണ് ഈ വിഷയത്തിലും മാധ്യമങ്ങള്‍ സ്വീകരിച്ചത്. സിനിമയിലും ജീവിതത്തിലും വ്യക്തിപരവും സാമൂഹ്യവുമായ നിരവധി സന്ദര്‍ഭങ്ങളും വിഷയങ്ങളും അഭിമുഖത്തില്‍ വിലയിരുത്തുന്നു. "നടനകലയുടെ ശരീരം-മോഹന്‍ലാല്‍" എന്ന പേരിലാണ് ദേശാഭിമാനി ഓണപ്പതിപ്പില്‍ ദീര്‍ഘ അഭിമുഖമുള്ളത്.

അഭിമുഖത്തില്‍നിന്ന്:

""എന്റെ അമ്മ ചികിത്സയിലുള്ള അവസരത്തിലാണ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കുറിപ്പ് എഴുതിയത്. ചന്ദ്രശേഖരന്റെ അമ്മ കരയുന്ന ചിത്രം വേദനിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന എന്റെ അമ്മയെക്കുറിച്ച് അപ്പോള്‍ ഞാന്‍ ചിന്തിച്ചു. കേരളത്തില്‍ താമസിക്കാന്‍ എനിക്ക് പേടിയാണെന്ന അര്‍ഥം അതിനില്ല. മുമ്പ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ എന്ന പാവം പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോഴും എന്റെ ആകുലതകള്‍ ഞാന്‍ ബ്ലോഗിലെഴുതിയിരുന്നു. ഈ പ്രപഞ്ചത്തിന് ഒരു ശക്തിയുണ്ടെങ്കില്‍ ഗോവിന്ദച്ചാമി പിടിക്കപ്പെടണേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. എന്നാല്‍ അങ്ങനെയൊരു ബ്ലോഗെഴുതിയത് ആരും കണ്ടില്ല. ഇപ്പോള്‍ ചന്ദ്രശേഖരന്‍ മരണവുമായി ബന്ധപ്പെട്ട് എന്റെ വികാരം ഞാന്‍ കുറിച്ചപ്പോള്‍ അത് കൊണ്ടാടിയതിന്റെ പിറകിലെ മാധ്യമതാല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. എന്തു സംഭവമുണ്ടായാലും എന്റേതായ ശൈലിയില്‍ ഞാന്‍ സ്വാഭാവികമായി പ്രതികരിക്കുന്നു എന്ന് മാത്രമേ ഈ എഴുത്തുകളെ കാണേണ്ടതുള്ളു. എന്റെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിലുണ്ടായ വൈരുധ്യങ്ങളോ സങ്കടങ്ങളോ ഒക്കെയാവാം അഴീക്കോട് സാറുമായി അഭിപ്രായഭിന്നതയുണ്ടാകാന്‍ കാരണം. എനിക്ക് അദ്ദേഹത്തിനോട് ശത്രുതയൊന്നുമുണ്ടായിരുന്നില്ല. അഭിപ്രായ ഭിന്നതയുള്ളതിനാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ ശത്രുവായി കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ആശുപത്രിയിലായിരുന്നപ്പോള്‍ നോര്‍വെയില്‍നിന്നാണ് മാഷെ വിളിച്ചത്. കേരളത്തിലെത്തിയയുടന്‍ തൃശൂരില്‍ അമല ഹോസ്പിറ്റലിലെത്തി കണ്ടു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അനായാസം പരിഹരിക്കാന്‍ പലര്‍ക്കും കഴിയുമായിരുന്നു. എനിക്കെതിരായുള്ള അദ്ദേഹത്തിന്റെ വാക്കുകളോരോന്നും പല മാധ്യമങ്ങളും കൊണ്ടാടി.“

ഞങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ സമൂഹത്തിന് എന്തു ഗുണമാണുണ്ടാക്കുന്നതെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ആദായനികുതി വകുപ്പ് വീട്ടില്‍ നടത്തിയ റെയ്ഡ്, ലഫ്റ്റനന്റ് കേണല്‍പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സ്വര്‍ണക്കടയുടെയും മറ്റും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ദേശാഭിമാനിയിലൂടെ മനസ് തുറക്കുന്നു.

deshabhimani 280812

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി താനെഴുതിയ ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ""എന്തുകൊണ്ടാണ് ആ കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് ആഘോഷമാക്കിയതെന്ന്് മനസിലാകുന്നില്ല. അതു കൊണ്ടാടിയ മാധ്യമ താല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സ്വാഭാവികമായ പ്രതികരണമാണ് നടത്തിയത്. പൊതുവായ യാഥാര്‍ഥ്യമാണ് ഞാന്‍ പറഞ്ഞത്""-ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയിലാണ് മോഹന്‍ലാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതായി വിശദീകരിച്ചത്.

    ReplyDelete