Tuesday, August 28, 2012

തോല്‍പ്പിക്കാനാകില്ല, ഇരുമ്പഴികള്‍ ഭേദിച്ച കരുത്തിനെ


കണ്ണൂര്‍........

മരണം വിധിച്ച കൊലവാളിനെ അതീജീവിച്ച സമരപൗരുഷം ഗൂഢാലോചനയുടെ കാരിരുമ്പഴികളെ മറികടന്ന് ജനങ്ങളുടെ സ്നേഹാദരങ്ങളിലേക്ക്... കല്‍ത്തുറുങ്കുകള്‍ക്ക് തകര്‍ക്കാനാവാത്ത കരുത്തുമായി വീണ്ടും. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയില്‍മോചിതനായപ്പോള്‍ കണ്ണൂരിലെ നാട്ടുകാര്‍ നല്‍കിയത് ചരിത്രംകുറിച്ച വരവേല്‍പ്പ്. തടവറയുടെ മതിലകങ്ങളെപ്പോലും പ്രകമ്പനംകൊള്ളിച്ച ആവേശമുദ്രാവാക്യങ്ങളുമായി അണിചേര്‍ന്നത് കണ്ണൂരിന്റെ പരിഛേദമായ ജനത. പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജയരാജന് ലഭിച്ച സ്വീകരണം.

ഇരുപത്തേഴുദിവസത്തെ ജയില്‍വാസത്തിനുശേഷം ജയരാജന് തിങ്കളാഴ്ച ജാമ്യം അനുവദിച്ച വാര്‍ത്ത വന്നതുമുതല്‍ പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. രാവിലെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കിയപ്പോള്‍തന്നെ നിരവധി പ്രവര്‍ത്തകര്‍ കോടതി വളപ്പിലെത്തി. ഹൈക്കോടതിയില്‍നിന്നുള്ള ഉത്തരവ് വന്നാലേ മോചന നടപടി സാധ്യമാകൂ എന്ന് അറിയിപ്പുണ്ടായപ്പോള്‍ അവര്‍ മടങ്ങി. പകല്‍ രണ്ടോടെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ജയില്‍ പരിസരത്ത് എത്തിത്തുടങ്ങി. രണ്ടരയോടെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, ജില്ലാആക്ടിങ് സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍, ജെയിംസ് മാത്യു എംഎല്‍എ, കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എം ജോസഫ്, ഒ വി നാരായണന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, മാവേലിക്കര എംഎല്‍എ ആര്‍ രാജേഷ് തുടങ്ങിയവര്‍ എത്തിയിരുന്നു. ജില്ലാക്കോടതിയിലെത്തിയ ഉത്തരവ് ഉടന്‍ ജയിലിലേക്ക് എത്തുമെന്ന് എം വി ജയരാജന്‍ അറിയിച്ചതോടെ ഉല്‍കണ്ഠയോടെ കാത്തുനിന്നവര്‍ ആവേശത്തിലായി. നിമിഷങ്ങള്‍ക്കകം ഉത്തരവുമായി പി ജയരാജന്റെ അഭിഭാഷകന്‍ ബി പി ശശീന്ദ്രന്‍ ജയിലിനുള്ളിലേക്ക് കയറി. പിന്നീട് കോടിയേരിക്കൊപ്പം മറ്റുനേതാക്കളും. ജയില്‍കവാടത്തില്‍ കൈയില്‍ മുല്ലമാലകളുമായി, ചെമ്പതാക വീശി പ്രവര്‍ത്തകര്‍ നിമിഷങ്ങളെണ്ണി.

മൂന്നരയോടെ ജയിലിന്റെ കൂറ്റന്‍ ഇരുമ്പുകവാടം മലര്‍ക്കെ തുറന്നു. പ്രിയനേതാവ് സ്വാതന്ത്ര്യപ്പകലിലേക്ക് ചുവടുവച്ചു. കാരിരുമ്പഴികളെ വിറപ്പിച്ച് മുദ്രാവാക്യങ്ങളുടെ അലയൊലി. ജാഗ്രതയോടെ നിലയുറപ്പിച്ച ക്യാമറക്കണ്ണുകള്‍ തുരുതുരെ മിന്നി. ചാനല്‍ക്യാമറകളും ആവേശാന്തരീക്ഷം പകര്‍ത്താന്‍ മത്സരിച്ചു. നേതാക്കളും പ്രവര്‍ത്തകരും ജയരാജനെ ഹാരമണിയിക്കുമ്പോള്‍ ധീരസഖാവിന് വിപ്ലവാഭിവാദ്യവുമായി ജയില്‍മുറ്റം ആവേശക്കടലായി. കാതടപ്പിക്കുന്ന മുദ്രാവാക്യം. കള്ളക്കേസുകളും ഗൂഢാലോചനയുമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നവര്‍ക്ക്, അത് ജനതയുടെ താക്കീതായി. തന്നെ ഒരുനോക്കുകാണാന്‍ തിരക്കുകൂട്ടിയ പ്രിയജനതയെ ആര്‍എസ്എസ്സുകാര്‍ കൊത്തിയരിഞ്ഞ വലംകൈ ഉയര്‍ത്തി ജയരാജന്‍ അഭിവാദ്യംചെയ്തു. ദേശീയപാതയിലൂടെ സഞ്ചരിച്ചവര്‍ വാഹനം നിര്‍ത്തി ജയരാജനെ അഭിവാദ്യംചെയ്തു. തുടര്‍ന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിനു മുമ്പില്‍ സ്വീകരണയോഗം. നേതാക്കളുടെ പ്രസംഗത്തിനുശേഷം ലഘുവാക്കുകളില്‍ ജയരാജന്റെ മറുപടി. പിന്നെ വാഹനത്തില്‍ ജില്ലാകമ്മിറ്റി ഓഫീസിലേക്ക്. വൈകിട്ട് കൂത്തുപറമ്പിലും ഉജ്വല സ്വീകരണം നല്‍കി.
(സതീഷ് ഗോപി)

"പാര്‍ടി കോടതി" പ്രചരിപ്പിച്ച ഉമ്മന്‍ചാണ്ടി മാപ്പുപറയണം: കോടിയേരി

ഷുക്കൂര്‍ വധക്കേസ് കുറ്റപത്രത്തില്‍ പാര്‍ടിക്കോടതിയെപ്പറ്റി ഒന്നും പറയാത്ത സാഹചര്യത്തില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പുപറയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മുഖ്യമന്ത്രിയുടെ ഓഫീസാണ്, പാര്‍ടിക്കോടതി വിചാരണ നടത്തിയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊന്നതെന്ന് പ്രചരിപ്പിച്ചത്. ജയില്‍ മോചിതനായ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന് വനിതാ കോളേജിന് സമീപം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തി ആളെ ഉറപ്പിച്ച ശേഷമാണ് കൊലപാതകമെന്നായിരുന്നു മറ്റൊരു പ്രചാരണം. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യവുമില്ല. സിപിഐ എമ്മിനെ പൊതുജനമധ്യത്തില്‍ താറടിക്കാനാണ് ഇത്തരം കള്ളക്കഥകള്‍ പ്രചരിപ്പിച്ചത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനുമെതിരെ പ്രയോഗിക്കാത്ത 118-ാം വകുപ്പ് ഉപയോഗിച്ചാണ് പി ജയരാജനെ ജയിലിലടച്ചത്. ഈ ചത്തവകുപ്പിനെ ആശ്രയിച്ചാണ് കള്ളക്കേസ് എടുത്തത്. ജയരാജന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ എന്തോ കേട്ടുവെന്ന് പറഞ്ഞാണ് കേസ്. ഇതിന് രണ്ട് കള്ളസാക്ഷികളെയും രംഗത്തിറക്കിയിട്ടുണ്ട്. ഇവര്‍ ലീഗുകാരാണ്. ഈ കേസിനെ ഞങ്ങള്‍ നിയമപരമായി നേരിടും. പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും മറ്റു നേതാക്കളുടെയും നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. കള്ളസാക്ഷികളെയും ജനമധ്യത്തില്‍ തുറന്നുകാട്ടും. കള്ളക്കേസെടുത്ത് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ട. കമ്യൂണിസ്റ്റുകാര്‍ക്ക് ജയിലും ലോക്കപ്പും കള്ളക്കേസും പരീക്ഷണശാലകളാണ്. ഇതിനെയൊക്കെ ഭയന്നോടുന്ന പാര്‍ടിയല്ല സിപിഐ എം.

പി ജയരാജന്‍ പല പരീക്ഷണങ്ങളെയും അതിജീവിച്ച് മുന്നോട്ടുവന്ന നേതാവാണ്. പതിമൂന്ന് വര്‍ഷംമുമ്പ് തിരുവോണ നാളില്‍ ആര്‍എസ്എസുകാര്‍ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി ഉപേക്ഷിച്ചുപോയതാണ്. ആ ജയരാജനെയാണ് ഇപ്പോള്‍ മുസ്ലിംലീഗ് തീവ്രവാദികള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ഇത്തരം കള്ളക്കേസുകളില്‍ സിപിഐ എം പതറില്ല. പി ജയരാജന്‍ ഇതിനകം ഇത് തെളിയിച്ചു. ഈ സര്‍ക്കാരിനും ജയിലറകള്‍ക്കും ലോക്കപ്പ് പീഡനങ്ങള്‍ക്കും മുന്നില്‍ പാര്‍ടി തകരില്ല- കോടിയേരി പറഞ്ഞു.

deshabhimani 280812

1 comment:

  1. കണ്ണൂര്‍........

    മരണം വിധിച്ച കൊലവാളിനെ അതീജീവിച്ച സമരപൗരുഷം ഗൂഢാലോചനയുടെ കാരിരുമ്പഴികളെ മറികടന്ന് ജനങ്ങളുടെ സ്നേഹാദരങ്ങളിലേക്ക്... കല്‍ത്തുറുങ്കുകള്‍ക്ക് തകര്‍ക്കാനാവാത്ത കരുത്തുമായി വീണ്ടും. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയില്‍മോചിതനായപ്പോള്‍ കണ്ണൂരിലെ നാട്ടുകാര്‍ നല്‍കിയത് ചരിത്രംകുറിച്ച വരവേല്‍പ്പ്. തടവറയുടെ മതിലകങ്ങളെപ്പോലും പ്രകമ്പനംകൊള്ളിച്ച ആവേശമുദ്രാവാക്യങ്ങളുമായി അണിചേര്‍ന്നത് കണ്ണൂരിന്റെ പരിഛേദമായ ജനത. പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജയരാജന് ലഭിച്ച സ്വീകരണം.

    ReplyDelete