Saturday, August 25, 2012

ആര്‍എസ്എസുകാര്‍ സ്കൂളില്‍ കയറി അധ്യാപകനെ മര്‍ദിച്ചു


ചേര്‍ത്തല: സ്കൂള്‍ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അധ്യാപകനെ മര്‍ദിച്ചു. കണ്ടമംഗലം ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന്‍ കഞ്ഞിക്കുഴി ആറാം വാര്‍ഡില്‍ ചാരമംഗലം കളവേലിച്ചിറ ബ്രിജിത്തിനെ (34)യാണ് മര്‍ദിച്ചത്. വെള്ളിയാഴ്ച പകല്‍ 11നാണ് സംഭവം. 20ല്‍പ്പരം പേരടങ്ങുന്ന സംഘം പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയാണ് ആക്രമിച്ചത്. ബ്രിജിത്തിന്റെ കൈയില്‍ രക്ഷാബന്ധന്‍ ബലമായി കെട്ടാന്‍ ശ്രമിച്ചു. ഇതിന് വഴങ്ങാതിരുന്നപ്പോള്‍ ആറുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടണക്കാട് പൊലീസ് കേസെടുത്തു. സ്കൂള്‍ കുട്ടികളുടെ കൈയില്‍ ആര്‍എസ്എസുകാര്‍ നിര്‍ബന്ധപൂര്‍വം രക്ഷാബന്ധന്‍ കെട്ടുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. അക്രമികള്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്ന് സിപിഐ എം കടക്കരപ്പള്ളി ലോക്കല്‍ സെക്രട്ടറി ടി എല്‍ സന്തോഷ്, എസ്എഫ്ഐ ചേര്‍ത്തല ഏരിയപ്രസിഡന്റ് ബെയ്സില്‍ യേശുദാസ്, സെക്രട്ടറി വിഷ്ണു വി നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി ആക്രമണം

തൃപ്രയാര്‍: നാട്ടിക എസ്എന്‍ കോളേജില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എസ്എഫ്ഐ പ്രവര്‍ത്തകരായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് എബിവിപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഇത് ചോദ്യം ചെയ്ത സീനിയര്‍ വിദ്യാര്‍ഥികളെ എബിവിപി സംഘം റോഡിലിട്ട് മര്‍ദിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഒന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥി മുഹമ്മദ് ഷെജിയെയാണ് കോളേജിനുള്ളില്‍ എബിവിപിക്കാര്‍ മര്‍ദിച്ചത്. ഓണാഘോഷം സംഘടിപ്പിക്കുന്നതിന് ഇവിടെ സീനിയേഴ്സ് ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ താന്ന്യം സെന്ററില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന അജില്‍ സത്യനേയും അരുണ്‍ മുരളിയേയും കാറിലെത്തിയ സംഘം റോഡിലിട്ട് മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാക്കിയ എസ്എഫ്ഐ വിദ്യാര്‍ഥികളെ ആര്‍എസ്എസ്-ബിജെപി സംഘം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ആശുപത്രിക്ക് മുന്നില്‍ ആര്‍എസ്എസ് സംഘം തമ്പടിച്ചത് ഭീകരാവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷ സാധ്യത കണ്ട് വലപ്പാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആര്‍എസ്എസ് സംഘം പിരിഞ്ഞുപോയത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ആര്‍എസ്എസ്-ബിജെപി സംഘം കോളേജ് വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ്. ഒരാഴ്ച മുമ്പ് പോളിടെക്നിക്കിലെ എസ്എഫ്ഐ വിദ്യാര്‍ഥികളെ ബസ്സ്റ്റാന്‍ഡിലിട്ട് ഇതേ സംഘം മര്‍ദിച്ചിരുന്നു. തൃപ്രയാറിലുള്ള മുസ്ലിം പള്ളിയില്‍ കയറിയാണ് വിദ്യാര്‍ഥി രക്ഷപ്പെട്ടത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അന്വേഷണം നടത്താത്തതാണ് ആക്രമണങ്ങള്‍ക്ക് ഇതേ സംഘത്തിന് പ്രോത്സാഹനമാകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

deshabhimani 250812

1 comment:

  1. സ്കൂള്‍ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അധ്യാപകനെ മര്‍ദിച്ചു. കണ്ടമംഗലം ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന്‍ കഞ്ഞിക്കുഴി ആറാം വാര്‍ഡില്‍ ചാരമംഗലം കളവേലിച്ചിറ ബ്രിജിത്തിനെ (34)യാണ് മര്‍ദിച്ചത്. വെള്ളിയാഴ്ച പകല്‍ 11നാണ് സംഭവം. 20ല്‍പ്പരം പേരടങ്ങുന്ന സംഘം പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയാണ് ആക്രമിച്ചത്. ബ്രിജിത്തിന്റെ കൈയില്‍ രക്ഷാബന്ധന്‍ ബലമായി കെട്ടാന്‍ ശ്രമിച്ചു. ഇതിന് വഴങ്ങാതിരുന്നപ്പോള്‍ ആറുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

    ReplyDelete