Monday, August 27, 2012

ഓണത്തിന് കെഎസ്ആര്‍ടിസിയും രക്ഷയാകില്ല; 969 ബസ് കട്ടപ്പുറത്ത്


കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നവര്‍ക്ക് ഇത്തവണത്തെ ഓണക്കാല യാത്ര ദുരിതമാകും. ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്തായതോടെ സര്‍വീസുകള്‍ പലതും മുടങ്ങി. 10 ദിവസത്തിനിടെ 150ലേറെ ബസുകളാണ് കട്ടപ്പുറത്തായത്. കെഎസ്ആര്‍ടിസിയില്‍ 5491 ഷെഡ്യൂളുകളാണുള്ളത്. ഇതില്‍ 4796 ഷെഡ്യൂളുകള്‍ മാത്രമേ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. 5850 ബസുകള്‍ ഉള്ളതില്‍ 4881 ബസുകളെ ഓടുന്നുള്ളൂ. ബാക്കി 969 ബസുകള്‍ കട്ടപ്പുറത്താണ്. അറ്റകുറ്റപ്പണികള്‍ നടത്തി ബസുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ ഓണനാളുകളിലെ യാത്ര അസഹനീയമാകും.

ഓരോ വര്‍ഷവും 1000 ബസുകള്‍ എന്ന പ്രഖ്യാപനം നടത്തിയിട്ട് ഒരുവര്‍ഷത്തിനുള്ളില്‍ നാലിലൊന്നു ബസുകള്‍പോലും നിരത്തിലിറങ്ങിയില്ല. ഓണക്കാലത്ത് സമാന്തര സര്‍വീസുകാര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും നടത്തിയ ഗൂഢാലോചനയാണ് യാത്രാദുരിതത്തിന് കാരണമായതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഓണം കണക്കിലെടുത്ത് ബസുകള്‍ നേരത്തെ അറ്റകുറ്റപ്പണി ചെയ്ത് നിരത്തിലിറക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കടുത്ത അലംഭാവം കാട്ടിയെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ടയറും സ്പെയര്‍ പാര്‍ട്സും ഇല്ലാത്തതാണ് പ്രശ്നമെന്നും കോര്‍പറേഷന്‍ പ്രതിസന്ധിയിലാണെന്നുമാണ് അധികൃതര്‍ പറയുന്ന ന്യായീകരണം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കാത്തവരടക്കമുള്ള ദീര്‍ഘദൂരയാത്രക്കാര്‍ സാധാരണ കെഎസ്ആര്‍ടിസിയെ ആണ് ആശ്രയിക്കാറ്. കെഎസ്ആര്‍ടിസിയുടെ നിലവിലെ സ്ഥിതിവച്ചുനോക്കിയാല്‍ യാത്രക്കാര്‍ക്ക് ഇത്തവണ ദുരിതയാത്രയായിരിക്കുമെന്ന് ഉറപ്പിക്കാം.

deshabhimani 270812

2 comments:

  1. കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നവര്‍ക്ക് ഇത്തവണത്തെ ഓണക്കാല യാത്ര ദുരിതമാകും. ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്തായതോടെ സര്‍വീസുകള്‍ പലതും മുടങ്ങി. 10 ദിവസത്തിനിടെ 150ലേറെ ബസുകളാണ് കട്ടപ്പുറത്തായത്. കെഎസ്ആര്‍ടിസിയില്‍ 5491 ഷെഡ്യൂളുകളാണുള്ളത്. ഇതില്‍ 4796 ഷെഡ്യൂളുകള്‍ മാത്രമേ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. 5850 ബസുകള്‍ ഉള്ളതില്‍ 4881 ബസുകളെ ഓടുന്നുള്ളൂ. ബാക്കി 969 ബസുകള്‍ കട്ടപ്പുറത്താണ്. അറ്റകുറ്റപ്പണികള്‍ നടത്തി ബസുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ ഓണനാളുകളിലെ യാത്ര അസഹനീയമാകും.

    ReplyDelete
  2. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം- ബംഗളൂരു വോള്‍വോ സര്‍വീസ് നിലച്ചിട്ട് മൂന്നുദിവസമായി. സ്വകാര്യ ട്രാവല്‍ ഏജന്‍സികളെ സഹായിക്കാനായി കട്ടപ്പുറത്തിട്ടിരിക്കുകയാണ് വോള്‍വോ ബസുകള്‍. ബംഗളൂരു മലയാളികള്‍ക്ക് ഓണക്കാലത്ത് ഇരുട്ടടിയായി കെഎസ്ആര്‍ടിസിയുടെ ഈ നടപടി. എല്ലാ ദിവസവും വൈകിട്ട് തിരുവനന്തപുരത്തുനിന്ന് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിറയെ യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നതും. റിസര്‍വേഷന്‍ ചാര്‍ജുള്‍പ്പെടെ 929 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ ബസുകളില്‍ ഉത്സവസീസണുകളില്‍ 2000 രൂപവരെ ഈടാക്കാറുണ്ട്. സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് യാത്രക്കാരെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കെഎസ്ആര്‍ടിസി.

    ReplyDelete