Friday, August 31, 2012

സുതാര്യമാക്കാതെ എമര്‍ജിങ്ങ് കേരളയോട് യോജിക്കില്ല


എമര്‍ജിങ്ങ് കേരള സുതാര്യമാക്കാതെ പദ്ധതിയുമായി എല്‍ഡിഎഫിന് സഹകരിക്കാനാവില്ലെന്ന് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താതെ വിവരങ്ങള്‍ സുതാര്യമാക്കണം. നാടിന്റെ വികസനത്തെക്കുറിച്ച് ഭരിക്കുന്നവര്‍ എടുക്കുന്ന തീരുമാനമെന്ന നിലയില്‍ എല്‍ഡിഎഫ് എമര്‍ജിങ്ങ് കേരളയെക്കുറിച്ച് പഠിക്കും. മുന്‍വിധികളില്ല. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ജിമ്മിന്റെ മറ്റൊരു കോപ്പിയാണ്. എമര്‍ജിങ്ങ് കേരളയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വ്യവസായത്തിന്റെ പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഭൂമാഫിയക്കുവേണ്ടി കേരളത്തിലെ തോട്ടങ്ങള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അനുവദിക്കില്ല. നെല്ലിയാമ്പതി ഉള്‍പ്പടെയുള്ള വനഭൂമി വില്‍ക്കാനുള്ള നീക്കം എമര്‍ജിങ്ങ് കേരളയിലൂടെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിവാദങ്ങള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്. എമര്‍ജിങ്ങ് കേരളയുടെ വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനു ശേഷം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

കേരളത്തില്‍ റേഷന്‍ സംവിധാനം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോ അരിവീതം നല്‍കണം. കണ്ണൂരിലെ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. കേന്ദ്രത്തിന്റെ വികലമായ ഭക്ഷ്യനയം തന്നെയാണ് കേരളവും പിന്തുടരുന്നത്. കേരളത്തില്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില നല്‍കി ധാന്യങ്ങള്‍ സംഭരിക്കണം. ഭക്ഷ്യ സുരക്ഷ അട്ടിമറിക്കുന്നതിനെതിരെ കേരളത്തില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കും. അടുത്ത മാസം 12 ന് തിരുവനന്തപുരത്ത് എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാതലത്തിലും സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു.

എമര്‍ജിങ് കേരളയിലൂടെ ഭൂമി വില്‍ക്കാനുള്ള ശ്രമം വി എസ്

കൊച്ചി: എമര്‍ജിങ് കേരള അഴിമതി വിമുക്തമാണെന്ന് തെളിഞ്ഞാലേ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ അഴിമതി എമര്‍ജ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടു ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി എന്നിവയിലൂടെ കേന്ദ്രസര്‍ക്കാര്‍ ആകാശവും ഭൂമിക്കടിയിലുമുള്ള സമ്പത്തും വിറ്റുതുലച്ചു. എമര്‍ജിങ് കേരളയിലൂടെ ഭൂമി കൂടി വില്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതു അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

5 comments:

  1. എമര്‍ജിങ്ങ് കേരള സുതാര്യമാക്കാതെ പദ്ധതിയുമായി എല്‍ഡിഎഫിന് സഹകരിക്കാനാവില്ലെന്ന് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താതെ വിവരങ്ങള്‍ സുതാര്യമാക്കണം. നാടിന്റെ വികസനത്തെക്കുറിച്ച് ഭരിക്കുന്നവര്‍ എടുക്കുന്ന തീരുമാനമെന്ന നിലയില്‍ എല്‍ഡിഎഫ് എമര്‍ജിങ്ങ് കേരളയെക്കുറിച്ച് പഠിക്കും. മുന്‍വിധികളില്ല. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ജിമ്മിന്റെ മറ്റൊരു കോപ്പിയാണ്. എമര്‍ജിങ്ങ് കേരളയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വ്യവസായത്തിന്റെ പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ല

    ReplyDelete
  2. എമര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നെല്ലിയാമ്പതിയിലെയും വാഗമണ്ണിലെയും വനഭൂമിയുടെ കച്ചവടമാണ് എമര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദമുണ്ടാക്കി വികസനസാധ്യതകളെ തടസപ്പെടുത്താന്‍ അനുവദിക്കില്ല. വികസനം തടയാനാണ് പരിപാടിയെങ്കില്‍ അത് നടക്കില്ല.

    ReplyDelete
  3. എമര്‍ജിങ് കേരളയുടെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുന്നതും ജനവിരുദ്ധവുമായ പദ്ധതികള്‍ നടപ്പാക്കുന്നതും അനുവദിക്കില്ലെന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. വികസനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികള്‍ക്ക് പൊതുസ്വത്തും ഭൂമിയും പതിച്ചുകൊടുക്കുന്നത് തടയുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനങ്ങളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ വികസനം പാടുള്ളൂ. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ഉല്ലാസകേന്ദ്രങ്ങള്‍ നിര്‍മിക്കുകയല്ല വേണ്ടത്. മറിച്ച് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല തുക നല്‍കി കാര്‍ഷികരംഗം മെച്ചപ്പെടുത്തണം. നെല്ലിയാമ്പതി വനഭൂമിയായി സംരക്ഷിക്കണം. ഇക്കോടൂറിസം പോലും വനത്തെ തകര്‍ക്കും. മരങ്ങളെയും ആവാസവ്യവസ്ഥയെയും പരിപാലിക്കണം. നിയന്ത്രണമില്ലാതെ നിക്ഷേപം സ്വീകരിക്കുന്നത് അപകടമാണ്. പ്രകൃതിക്ക് ഭീഷണിയായി പാറഖനം വന്‍തോതില്‍ വ്യാപിക്കുകയാണ്. നിയമം പാലിക്കാതെയുള്ള ഖനം തടയണം. വികസനത്തെ അന്ധമായി എതിര്‍ക്കുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി-കാര്‍ഷിക സംഘടനകള്‍ തിരുവനന്തപുരത്ത് രണ്ടിനും മൂന്നിനും പരിസ്ഥിതിസമ്മേളനം സംഘടിപ്പിക്കും. വൈഎംസിഎ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ബദല്‍ വികസനരേഖകളും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് രൂപപ്പെടുന്ന പരിസ്ഥിതി സൗഹൃദ വികസനരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ആര്‍ വി ജി മേനോന്‍, പ്രൊഫ. എം കെ പ്രസാദ് എന്നിവരും പങ്കെടുത്തു.

    ReplyDelete
  4. എമര്‍ജിങ്ങ് കേരളക്കെതിരെ പ്രതിഷേധവുമായി വീണ്ടും യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തിറങ്ങി. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തിന് പരസ്യമായി വെല്ലുവിളി ഉയര്‍ത്തിയ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് എംഎല്‍എമാരാണ് ബ്ലോഗില്‍ പ്രതിഷേധക്കുറിപ്പിട്ടത്. ഹരിതരാഷ്ട്രീയത്തിനു വേണ്ടി ഇവര്‍ രൂപം നല്‍കിയ ബ്ലോഗില്‍ ഞായറാഴ്ച രാവിലെയാണ് എമര്‍ജിങ്ങ് കേരളക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേരളത്തിശന്റ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഒന്നുമായും യോജിക്കാനാവില്ലെന്ന് ബ്ലോഗില്‍ പറയുന്നു. വനഭൂമിയും റവന്യൂഭൂമിയും സ്വകാര്യനിക്ഷേപകര്‍ക്ക് കൈമാറരുത്. പരിസ്ഥിതി മറന്ന് വികസനം വേണ്ട. ഭൂപരിഷ്കരണവും വനിയമവും ലംഘിക്കാന്‍ വഴിയൊരുക്കരുതെന്നും ബ്ലോഗിലുണ്ട്. വികസനം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധമുയരുന്നത്. നെല്ലിയാമ്പതി വിഷയത്തിലും സതീശന്‍, പ്രതാപന്‍, ഹൈബി ഈഡന്‍, ബല്‍റാം, ശ്രേയാംസ്കുമാര്‍, കെ എം ഷാജി എന്നിവര്‍ രംഗത്തു വന്നു.

    ReplyDelete
  5. എമര്‍ജിംഗ് കേരള പരിപാടിയെക്കുറിച്ച് ആശങ്ക പരത്തുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഹരിത രാഷ്ട്രീയ എംഎല്‍എമാരുടേത് അഭിപ്രായപ്രകടനം മാത്രമാണ്. ഇവരുമായി സംസാരിക്കേണ്ടതുണ്ടെങ്കില്‍ സംസാരിക്കുമെന്നും പരിസ്ഥിതിയെ ആരും ആയുധമാക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജനങ്ങള്‍ തള്ളിയ പദ്ധതികള്‍ മറ്റു രൂപത്തില്‍ അവതരിപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു.

    ReplyDelete