Monday, August 27, 2012

ചന്ദ്രനാണ് ആംസ്ട്രോങ്ങിന്റെ സ്മാരകം

ചന്ദ്രനെ ആദ്യം കാല്‍ക്കീഴിലാക്കിയ മനുഷ്യന് ലോകത്തിന്റെ അന്ത്യപ്രണാമം. ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ച അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്ട്രോങ്ങിന്റെ വേര്‍പാടില്‍ ലോകനേതാക്കളുടെയും സംഘടനകളുടെയും അനുശോചനപ്രവാഹം. ഒഹയോയിലെ സിന്‍സിനാറ്റിയില്‍ ബൈപാസ് ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കവെയാണ് ആംസ്ട്രോങ് (82) വിടപറഞ്ഞത്.

1969 ജൂലൈ 20നാണ് ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്. അപ്പോളോ 11 വാഹനത്തില്‍ മൈക്കല്‍ കോളിന്‍സും എഡ്വിന്‍ ആള്‍ഡ്രിനുമൊന്നിച്ചുള്ള യാത്ര 195 മണിക്കൂര്‍ കൊണ്ടാണ് നാല് ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട് ചന്ദ്രനിലെത്തിയത്. കോളിന്‍സ് വാഹനം നിയന്ത്രിച്ചപ്പോള്‍ ആംസ്ട്രോങ്ങും ആള്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ആദ്യം കാലുകുത്തിയത് ആംസ്ട്രോങ്ങായിരുന്നു. രണ്ട് മണിക്കൂറും 32 മിനിറ്റും അദ്ദേഹം ചന്ദ്രേപരിതലത്തില്‍ ചെലവിട്ടു. പിന്നാലെ ഇറങ്ങിയ ആള്‍ഡ്രിന്‍ ഇതിനേക്കാള്‍ 15 മിനിറ്റ് കുറച്ചാണ് ചന്ദ്രോപരിതലത്തില്‍ തങ്ങിയത്.

അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയില്‍നിന്ന് 1971ല്‍ രാജിവച്ച ആംസ്ട്രോങ് പൊതുശ്രദ്ധയില്‍നിന്നൊഴിഞ്ഞാണ് ജീവിച്ചത്. സിന്‍സിനാറ്റി സര്‍വകലാശാലയില്‍ വര്‍ഷങ്ങളോളം അധ്യാപകനായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആംസ്ട്രോങ്ങിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. എക്കാലത്തെയും ഏറ്റവും മഹാനായ അമേരിക്കന്‍ വീരനായകനാണ് ആംസ്ട്രോങ്ങെന്ന് ഒബാമ പറഞ്ഞു. ഒരിക്കലും വിസ്മരിക്കാത്ത മനുഷ്യനേട്ടമാണ് അദ്ദേഹം കൈവരിച്ചതെന്നും ഒബാമ പറഞ്ഞു. ചന്ദ്രന് ഭൂമിയുടെ ആദ്യപുത്രനെ നഷ്ടമായെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചരിത്രപുസ്തകങ്ങള്‍ നിലവിലുള്ളിടത്തോളം കാലം നീല്‍ ആംസ്ട്രോങ് സ്മരിക്കപ്പെടുമെന്ന് നാസ അനുശോചിച്ചു. അമേരിക്കയുടെ ഏറ്റവും മഹാനായ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹം തങ്ങള്‍ക്ക് അനുകരണീയ മാതൃകയായിരുന്നെന്നും നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു.

deshabhimani 270812

1 comment:

  1. ചന്ദ്രനെ ആദ്യം കാല്‍ക്കീഴിലാക്കിയ മനുഷ്യന് ലോകത്തിന്റെ അന്ത്യപ്രണാമം. ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ച അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി നീല്‍ ആംസ്ട്രോങ്ങിന്റെ വേര്‍പാടില്‍ ലോകനേതാക്കളുടെയും സംഘടനകളുടെയും അനുശോചനപ്രവാഹം.

    ReplyDelete