Sunday, August 26, 2012

കല്‍ക്കരി കുംഭകോണം: തടിയൂരാന്‍ പ്രധാനമന്ത്രിയുടെ ശ്രമം


കല്‍ക്കരി ഖനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതില്‍ ഖജനാവിന് 1.86 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട് വന്‍ തിരിച്ചടിയായതോടെ ഖനാനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ച് തടിയൂരാന്‍ പ്രധാനമന്ത്രിയുടെ ശ്രമം. സംഭവം ദേശീയതലത്തില്‍ രാഷ്ട്രീയ വിവാദമായതോടെ പുതിയ ഖനികള്‍ ഖനത്തിന് അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി. കല്‍ക്കരി കുംഭകോണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി കാര്യാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര ഖനിമന്ത്രാലയത്തിന് പ്രധാനമന്ത്രി കാര്യാലയം ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചെങ്കിലും ഇത്തരമൊരു നീക്കത്തോട് അറ്റോര്‍ണി ജനറല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ധാതുഖനം ലേലത്തിലൂടെ നിര്‍ണയിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ മാസങ്ങളായി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. പാര്‍ലമെന്റ് പാസാക്കിയ ബില്‍ നിയമമാകുന്നതുവരെ പുതിയ ഖനാനുമതികളൊന്നും നല്‍കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ഖനിവകുപ്പ് സഹമന്ത്രി ദിന്‍ഷ ജെ പട്ടേലിനെ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ നിയമം നിലവില്‍ വരുന്നതുവരെ ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന ഇപ്പോഴത്തെ നയം തുടരണമെന്ന ഉപദേശമാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയിരിക്കുന്നത്. ഈ നയം സത്യസന്ധവും സുതാര്യവുമായ മാര്‍ഗത്തില്‍ നടപ്പാക്കിയാല്‍ മാത്രം മതിയെന്നും എജി ഉപദേശിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ലേലത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂവെന്ന് സ്പെക്ട്രം കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രാഷ്ട്രപതിയുടെ പരാമര്‍ശം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലേലം വേണമെന്ന 2ജി കേസിലെ വിധി എല്ലാ പ്രകൃതിവിഭവങ്ങള്‍ക്കും ബാധകമാണോയെന്ന കാര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത തേടിയിട്ടുള്ളത്. ലേലപ്രക്രിയ നിര്‍ബന്ധമാക്കുന്നത് പല മേഖലകളെയും ദോഷകരമായി ബാധിക്കുമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്.

കല്‍ക്കരി കുംഭകോണവിഷയത്തില്‍ ഒരാഴ്ചയായി പാര്‍ലമെന്റ് നടപടികള്‍ നിലച്ച പശ്ചാത്തലത്തിലാണ് പുതിയ ഖനാനുമതികള്‍ വേണ്ടെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. പുതിയ ഖനികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം വീണ്ടും തേടിയിട്ടുണ്ടെന്ന് മന്ത്രി ദിന്‍ഷ ജെ പട്ടേല്‍ പറഞ്ഞു. ഉപദേശം ലഭിക്കുന്നതുവരെ ആര്‍ക്കും പുതിയതായി ഖനാനുമതി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.

deshabhimani 260812

1 comment:

  1. കല്‍ക്കരി ഖനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതില്‍ ഖജനാവിന് 1.86 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട് വന്‍ തിരിച്ചടിയായതോടെ ഖനാനുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ച് തടിയൂരാന്‍ പ്രധാനമന്ത്രിയുടെ ശ്രമം. സംഭവം ദേശീയതലത്തില്‍ രാഷ്ട്രീയ വിവാദമായതോടെ പുതിയ ഖനികള്‍ ഖനത്തിന് അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി. കല്‍ക്കരി കുംഭകോണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി കാര്യാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര ഖനിമന്ത്രാലയത്തിന് പ്രധാനമന്ത്രി കാര്യാലയം ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചെങ്കിലും ഇത്തരമൊരു നീക്കത്തോട് അറ്റോര്‍ണി ജനറല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

    ReplyDelete