Wednesday, December 23, 2020

അഭിമന്യുവിന്‌ എറണാകുളത്ത്‌ സ്‌മാരകം ഒരുങ്ങി; 29ന്‌ പിണറായി ഉദ്‌ഘാടനം ചെയ്യും

കൊച്ചി > മഹാരാജാസിന്റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ അനശ്വര രക്തസാക്ഷി അഭിമന്യുവിന്‌ എറണാകുളത്ത്‌ സ്‌മാരകം ഒരുങ്ങി. പഠനത്തിനും തൊഴിൽപരിശീലനത്തിനുമുള്ള കേന്ദ്രമായി മാറുന്ന സ. അഭിമന്യു സ്‌മാരക മന്ദിരം കലൂരിൽ 29ന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

വിപുലമായ ലൈബ്രറി, സർക്കാർ ഏജൻസികളുടെ സഹായത്തോടെ വിദ്യാർഥികൾക്ക്‌ ആധുനിക കോഴ്‌സുകളിൽ ഹ്രസ്വകാല പരിശീലനങ്ങൾ, മത്സര പരീക്ഷകൾക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകൾക്കും തൊഴിൽപരിശീലനത്തിനുമെത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക്‌ താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവ  അഭിമന്യു സ്‌മാരകമന്ദിരത്തിലുണ്ടാകും. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽനിന്നു സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച്‌  ആറര സെന്റ്‌ സ്ഥലത്താണ്‌ സ്‌മാരകമന്ദിരം നിർമിച്ചതെന്ന്‌ പാർടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയായിരിക്കെ 2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യു, ക്യാമ്പസ്‌ ഫ്രണ്ട്‌–-എസ്‌ഡിപിഐ വർഗീയവാദികളുടെ കൊലക്കത്തിക്കിരയായത്‌. സ്‌മാരകമന്ദിരത്തിന്‌ 2019 ജൂലൈ രണ്ടിന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ശിലയിട്ടു.

ഉദ്‌ഘാടനച്ചടങ്ങിൽ അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ,  വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, മന്ത്രി എം എം മണി, പ്രൊഫ. എം കെ സാനു, സിപിഐ എം  ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു എന്നിവരും പങ്കെടുക്കും.

No comments:

Post a Comment