Sunday, December 27, 2020

വിളസംഭരണം: പ്രധാനമന്ത്രി കേരളത്തെ മാതൃകയാക്കണം: കിസാൻസഭ

 ന്യൂഡൽഹി > വിള സംഭരണത്തിൽ കേരളത്തെ മാതൃകയാക്കണമെന്ന്‌ കേന്ദ്രത്തോട്‌ അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. കേരളത്തിലെയോ രാജ്യത്തെയോ കാർഷികമേഖലയെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി പുലർത്തുന്ന അജ്ഞതയാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവന വെളിപ്പെടുത്തുന്നതെന്ന്‌ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. അല്ലെങ്കിൽ പ്രധാനമന്ത്രി ബോധപൂർവം നുണ പറയുകയാണ്‌. എപിഎംസി നിയമമോ മണ്ഡികളോ ഇല്ലാത്ത കേരളത്തിൽ എന്തിനാണ്‌ പ്രതിഷേധം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

  


  കേരളം, മണിപ്പുർ, ജമ്മു–-കശ്‌മീർ എന്നിവിടങ്ങളിൽ എപിഎംസി നിയമമില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനു പകരം കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയതിനു സമാനമായ നടപടികൾ സ്വീകരിക്കണം‌.

കേരളത്തിലെ കൃഷിയിടങ്ങളിൽ 82 ശതമാനത്തിലും  നാളികേരം, റബർ, തേയില, കാപ്പി, കുരുമുളക്‌, കശുവണ്ടി, ഏലം എന്നീ വാണിജ്യവിളകളാണ്‌. ഇവയുടെ വിപണനത്തിന്‌ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രത്യേക സംവിധാനമുണ്ട്‌. ഓരോന്നിനും പ്രത്യേക ബോർഡുകളുണ്ട്‌. സംസ്ഥാനത്ത്‌ ലേലസമ്പ്രദായവും നിലനിൽക്കുന്നു.

 ഇതിൽ കൊപ്ര ഒഴികെയുള്ളവയുടെ വില ആഗോളവിപണിയെ ആശ്രയിച്ചാണ്‌ നിർണയിക്കപ്പെടുന്നത്‌. രാജ്യത്തിന്‌ ഈ വാണിജ്യവിളകൾ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്നു.  മൂന്ന്‌ ദശകമായി വിവിധ കേന്ദ്രസർക്കാരുകൾ ആസൂത്രിതമായി വാണിജ്യവിള ബോർഡുകളെ ദുർബലപ്പെടുത്തുകയാണ്‌. ബിജെപി, കോൺഗ്രസ്‌ സർക്കാരുകൾ‌ ഒപ്പിട്ട ആസിയാൻ സ്വതന്ത്രവ്യാപാര കരാറുകൾ രാജ്യത്ത്‌ വാണിജ്യവിളകളുടെ വിലത്തകർച്ചയ്‌ക്ക്‌ ഇടയാക്കി. നവഉദാരനയങ്ങൾ തീവ്രമായി നടപ്പാക്കിയത്‌ കേരളത്തിൽ മുമ്പ്‌ കർഷകരുടെ ആത്മഹത്യക്ക്‌ ഇടയാക്കി.

2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചതും കർഷകആത്മഹത്യക്ക്‌ തടയിട്ടതും.

  വിളകളുടെ വിലയിടിവ്‌ ഉണ്ടായപ്പോഴെല്ലാം സഹകരണസംഘങ്ങൾ വഴി സംഭരണം നടത്തി എൽഡിഎഫ്‌ സർക്കാരുകൾ ഫലപ്രദമായി ഇടപെട്ടു. ക്വിന്റലിന്‌ 2,748 രൂപയ്‌ക്കാണ്‌ കേരളം നെല്ല്‌ സംഭരിക്കുന്നത്‌; കേന്ദ്രം നിശ്‌ചയിച്ച എംഎസ്‌പിയെക്കാൾ 900 രൂപ കൂടുതൽ. നെൽകൃഷിക്കാർക്ക്‌ ഹെക്ടറിന്‌ 2,000 രൂപ വീതം റോയൽറ്റിയും നൽകി.  16 പച്ചക്കറി–-പഴം ഇനത്തിന്‌ അടിസ്ഥാനവിലയും പ്രഖ്യാപിച്ചു.

ബിജെപി ഭരണത്തിലുള്ള ബിഹാറിൽ 2006ൽ എപിഎംസി മണ്ഡികൾ ഇല്ലാതാക്കിയതിന്റെ കാരണം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസ്‌താവന അടിസ്ഥാനരഹിതം; സത്യത്തിനു നേരെയുള്ള പരിഹാസമെന്ന്‌ പ്രതിപക്ഷം

ന്യൂഡൽഹി > പുതിയ കാർഷികനിയമങ്ങളെക്കുറിച്ച്‌ പ്രതിപക്ഷം കർഷകരോട്‌ ആവർത്തിച്ച്‌ നുണ പറയുകയാണെന്ന പ്രധാനമന്ത്രിയുടെ അടിസ്ഥാനരഹിതമായ ആരോപണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ പാർടികൾ. പ്രധാനമന്ത്രിയുടെ പ്രസ്‌താവന സത്യത്തിനു നേരെയുള്ള പരിഹാസമാണെന്ന്‌ സിപിഐ എം, സിപിഐ, സിപിഐ എംഎൽ, കോൺഗ്രസ്‌, എൻസിപി, ആർജെഡി, എസ്‌പി, ഡിഎംകെ, ഗുപ്‌കാർ മുന്നണി, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി തുടങ്ങിയ പാർടികൾ വ്യക്തമാക്കി.     

പ്രകടനപത്രികകളിൽ കാർഷികമേഖലയിൽ പരിഷ്‌കാരം കൊണ്ടുവരുമെന്ന്‌ അവകാശപ്പെടുന്ന പ്രതിപക്ഷം അത്‌ നടപ്പാക്കാൻ ശ്രമിക്കുന്നവരെ തടയുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം ബാലിശമാണ്‌.  കാർഷികാടിത്തറ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നാണ്‌ പ്രതിപക്ഷ പാർടികൾ അവകാശപ്പെട്ടിട്ടുള്ളത്‌.

ഭക്ഷ്യസുരക്ഷയും കർഷക ക്ഷേമവും ഉറപ്പുവരുത്തുന്ന പരിഷ്‌കാരം നടപ്പാക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, മോഡി സർക്കാർ പാസാക്കിയ നിയമങ്ങൾ ഈ ലക്ഷ്യത്തിന്‌ തുരങ്കംവയ്‌ക്കുന്നതാണ്‌.  അതിശൈത്യം വകവയ്‌ക്കാതെ ലക്ഷക്കണക്കിനു കർഷകർ സമരം ചെയ്യുന്നതിൽനിന്നും അവർക്ക്‌ ഈ നിയമങ്ങളോടുള്ള വിയോജിപ്പ്‌ സർക്കാരും പ്രധാനമന്ത്രിയും മനസ്സിലാക്കേണ്ടതാണ്‌. കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചശേഷം പാർലമെന്റ്‌ സംയുക്ത സമ്മേളനമോ പ്രത്യേക സമ്മേളനമോ വിളിച്ച്‌ കാർഷിക മേഖലയിലെ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കർഷകസഹായ വിതരണം കൊട്ടിഘോഷിക്കാൻ കേന്ദ്രം

ന്യൂഡൽഹി > കർഷകപ്രക്ഷോഭം അതിശക്തമായ സാഹചര്യത്തിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു വിതരണം കൊട്ടിഘോഷിച്ച്‌ നടത്താൻ കേന്ദ്രസർക്കാർ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി  സമ്മാനനിധി വിതരണം ചെയ്യും. ആറ്‌ സംസ്ഥാനത്തെ കർഷകരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ്‌ വഴി സംവദിക്കും. ‘

പി എം കിസാൻ സമ്മാനനിധിയുടെ അടുത്ത ഗഡുവായി 18,000 കോടി രൂപ വിതരണം ചെയ്യും. 9,000 കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക്‌ പണം എത്തും. ആറ്‌ സംസ്ഥാനങ്ങളിലെ കർഷകർ പിഎം കിസാൻ പദ്ധതിയുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുമായി പങ്കിടും’–- പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു. ചെറുകിട, ഇടത്തരം കർഷകർക്ക്‌ പ്രതിവർഷം മൂന്ന്‌ ഗഡുവായി 6,000 രൂപ നൽകുന്നതാണ്‌ പിഎം കിസാൻ പദ്ധതി. കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

രാഷ്ട്രപതിക്ക്‌ കോൺഗ്രസിന്റെ നിവേദനം 

ന്യൂഡൽഹി > കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രാഷ്ട്രപതിക്ക്‌ നിവേദനം നൽകി. രാഹുൽഗാന്ധി, ഗുലാംനബി ആസാദ്‌, അധീർരഞ്‌ജൻചൗധ്‌രി എന്നിവർ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ സന്ദർശിച്ച്‌ നിവേദനം കൈമാറി. പാർലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ച്‌ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ജനാധിപത്യം ഭാവനയിൽ മാത്രമാണ്‌ നിലനിൽക്കുന്നതെന്ന്‌ രാഹുൽഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിക്ക്‌ എതിരെ നിലപാട്‌ എടുക്കുന്നവരെ മുഴുവൻ തീവ്രവാദികളായും ദേശദ്രോഹികളായും  ചിത്രീകരിക്കുന്നു. മോഡിയെ വിമർശിച്ചാൽ കർഷകനായാലും തൊഴിലാളിയായാലും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതായാലും തീവ്രവാദിയാകും. കർഷകനിയമങ്ങൾ പിൻവലിക്കാതെ കർഷകർ സമരം അവസാനിപ്പിച്ച്‌ വീടുകളിലേക്ക്‌ മടങ്ങില്ലെന്നത്‌ ഉറപ്പാണെന്നും  രാഹുൽഗാന്ധി പറഞ്ഞു.

നേരത്തേ രാഷ്ട്രപതിഭവനിലേക്ക്‌ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.

No comments:

Post a Comment