Sunday, December 27, 2020

അങ്ങനെയാണ്‌ നക്ഷത്രം ചുവന്നത്‌; എസ്‌എഫ്‌ഐയുടെ അമ്പതാം വർഷം

50 വർഷം ഒരു ചെറിയ കാലയളവല്ല, പോരാട്ടങ്ങളുടെ 50 വർഷങ്ങളാകുമ്പോൾ അനുഭവങ്ങൾക്ക്‌ മൂർച്ച കൂടും. പോരാട്ടം ഫാസിസത്തിന്‌ എതിരെയാകുമ്പോൾ മുറിവുകൾക്ക്‌ ആഴമേറും. പക്ഷേ, ആഴമേറിയ ആ മുറിവുകളെയെല്ലാം അവഗണിച്ച്‌ നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ചവർ ഓർമകളുടെ കനലുകൾ പങ്കുവയ്‌ക്കുകയാണ്‌ എസ്‌എഫ്‌ഐയുടെ 50–-ാം വർഷത്തിൽ.  അടിയന്തരാവസ്ഥക്കാലത്ത്‌ ഒരുമിച്ച്‌ ജയിലിൽ കിടന്ന സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, മന്ത്രി ജി സുധാകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ എന്നിവർ. തിരുവനന്തപുരം വിളപ്പിൽശാല ഇ എം എസ്‌ അക്കാദമിയിൽ ഒരു പകൽപ്പാതി മുഴുവൻ പറഞ്ഞിട്ടും തീരാത്ത അനുഭവങ്ങൾ. ഹൃദ്യമായ ആത്മബന്ധത്തിന്റെ ഇളംചൂടുള്ള ഓർമകൾ  

 

നമ്മൾ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് എസ്‌ എഫ്‌ഐയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ടാണ്. എന്നാൽ എസ്‌ എഫ്‌ഐയ്‌ക്ക്‌ മുമ്പുള്ള കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ പ്രവർത്തിച്ചിരുന്നവരാണ് നമ്മൾ മൂന്ന് പേരും. അതിനും മുമ്പ് 1936ൽ  ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ രൂപീകരിച്ചിരുന്നു. അക്കാലം മുതലുള്ള എല്ലാ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന സംഘടന എസ്എഫ്ഐയാണ്. ഞങ്ങൾ തമ്മിൽ സീനിയോരിറ്റിയിലും നല്ല വ്യത്യാസമുണ്ട്. പ്രാക്കുളം എൻഎസ്എസ് സ്‌കൂളിൽ പഠിക്കുമ്പോൾ സമരത്തിന് പോയൊരു ഓർമയുണ്ട്.  നിരന്തരമായ ആക്രമണങ്ങൾ നേരിട്ട സമയം. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പൊലീസ്‌ മർദനം, കോളേജ്, സ്‌കൂൾ അധികൃതരുടെ ശിക്ഷാ നടപടികൾ. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്തെ അനീതിക്കെതിരെയും അശാസ്‌ത്രീയതയ്‌ക്കെതിരെയും പോരാട്ടം അവസാനിപ്പിച്ചില്ല. അടിയന്തരാവസ്ഥ വന്നപ്പോൾ മർദനം  ഉച്ചസ്ഥായിയിലായി. 1975ൽ തിരുവനന്തപുരത്തുവച്ച് സുധാകരൻ സഖാവ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഞാൻ ഭാരവാഹിയാകുന്നത്. വിജയകുമാറും അന്ന് ഭാരവാഹിയായിരുന്നു. മൂന്ന് മാസത്തിനു ശേഷം അടിയന്തരാവസ്ഥ. അന്ന് 1975 ജൂലൈ ഒന്നിന് അടിയന്തരാവസ്ഥയ്‌ക്കെതിരായ ആദ്യ വിദ്യാർഥി സമരം. അന്ന് യൂണിവേഴ്സിറ്റി കോളേജു മുതൽ സെക്രട്ടറിയറ്റ് വരെ നടന്ന പ്രകടനത്തിലുണ്ടായിരുന്നവരാണ് ഞങ്ങളെല്ലാം. അടിയന്തരാവസ്ഥക്കാലത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് സഖാവ് ജി സുധാകരൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 

ഞാൻ  ഗ്രാജുവേഷൻ വരെ പന്തളം എൻഎസ്എസ് കോളേജിൽ ആയിരുന്നു. അവിടെ രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവിടെ കുട്ടികളെ പല ഹൗസുകളായി തിരിക്കും. ഇതിന്റെ സെക്രട്ടറിയെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കാൻ കുട്ടികൾ വോട്ട് ചെയ്യണം. അതിൽ നേതാജി ഹൗസിന്റെ സെക്രട്ടറിയായിരുന്നു ഞാൻ. പിന്നെ അസോസിയേഷനുകളുടെ സെക്രട്ടറിയായി. അന്ന് ആർട്‌സ്‌ കോഴ്സിനൊന്നും ഫസ്റ്റ് ക്ലാസ് തരില്ല. സെക്കന്റ് ക്ലാസ് മാത്രമാണുള്ളത്. അങ്ങനെ കേരളത്തിൽ ആകെ 28 പേർക്ക് സെക്കന്റ് ക്ലാസ് കിട്ടിയതിൽ ഒരാൾ ഞാൻ ആയിരുന്നു. എന്റെ കോളേജിൽ നിന്ന് ഒരാൾക്ക് മാത്രമാണ് കിട്ടിയതും. എസ്എൻ കോളേജിൽ പഠിക്കണമെന്ന് ആഗ്രഹം. അങ്ങനെ കോളേജിൽ പോയി. പക്ഷേ അഡ്മിഷൻ തന്നില്ല. അങ്ങനെ കോളേജിൽ പോയി നോക്കാൻ തീരുമാനിച്ചു. ആദ്യമായി ട്രെയിനിൽ കയറുന്നത് അന്നാണ്. കോളേജിൽ എത്തി. വൈകിട്ട് അഞ്ചായിട്ടും ആരും ശ്രദ്ധിച്ചില്ല. എന്തിനാണ് വന്നതെന്ന് പോലും ചോദിക്കുന്നില്ല. കേറി പറയാനുള്ള ധൈര്യവുമില്ല. അവസാനം പ്രിൻസിപ്പൽ ഇറങ്ങി വന്നു. എന്തഡേ എന്നൊരു ചോദ്യം. അഡ്മിഷൻ കിട്ടിയില്ലെന്ന് പറഞ്ഞു. ഒടുവിൽ ഹെഡ് ക്ലർക്കിനെ വിളിച്ച് ചോദിച്ചപ്പോൾ പന്തളത്ത് ഒന്നാം റാങ്ക് ആയതിനാലാണ് അഡ്മിഷൻകൊടുക്കാതിരുന്നതെന്ന്‌ മറുപടി. അങ്ങനെ അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. പിറ്റേന്ന് അഡ്മിഷൻ കിട്ടി. പിന്നീടാണ് അധ്യാപക സമരം വരുന്നത്. 50 അധ്യാപകരെ പിരിച്ചു വിട്ടു. കെഎസ്എഫും എകെപിസിടിഎയ്‌ക്കൊപ്പം സമരത്തിൽ പങ്കാളിയായി. സമരം വിജയിച്ചു. എല്ലാവരെയും തിരിച്ചെടുത്തു. പിന്നീട് സജീവ സംഘടനാ പ്രവർത്തകനായി. 

കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. വീട്ടിൽ ആരും ഇടതുപക്ഷക്കാരില്ല. കെഎസ്എഫിലൂടെയാണ് പ്രവർത്തനം തുടങ്ങുന്നത്. എസ്എഫ്ഐ യുടെയും ഡിവൈഎഫ്ഐ യുടെയും രൂപീകരണ സമയത്ത് സജീവ പങ്കാളിയായിരുന്നത്‌  ജീവിതത്തിലെ വലിയ രണ്ട് നാഴികക്കല്ലുകളാണ്.

നാഴികക്കല്ലുകൾ രണ്ടല്ല, മൂന്നുണ്ട്. പിൻവാതിൽ നിയമനത്തിനെതിരെ നടന്ന സമരമാണ് കേരളത്തിൽ ഡിവൈഎഫ്ഐ യെ ശക്തിപ്പെടുത്തിയത്. അന്ന് സമരത്തിന്‌  നേതൃത്വം  നൽകിയ വിജയകുമാറിനെ കൊല്ലാൻ വേണ്ടി മൂക്ക് അടിച്ച് തകർത്തു. നിരവധി ഡിവൈഎഫ്ഐ സഖാക്കളാണ് സമരത്തിൽ അണിനിരന്നത്. പിന്നെ മനുഷ്യച്ചങ്ങല . ഈ രണ്ട് സംഭവങ്ങൾ കൂടി  ഓർമപ്പെടുത്താതിരിക്കാൻ കഴിയില്ല. 

വിജയകുമാറിനെ തിരുവനന്തപുരത്ത് വന്നപ്പോൾ മുതൽ അറിയാം. എം ജി കോളേജിലെ സമരത്തിനിടയിൽ അങ്ങോട്ട് കേറിയ രണ്ട് പേർ ഞങ്ങളാണ്. 71-–- 72 ൽ സിപിഐ എം ജില്ലാ കമ്മിറ്റിയിലെടുത്തു. പ്രായം കുറവാണ്. പക്ഷേ വിദ്യാർഥികളുടെ രാഷ്ട്രീയത്തിന് പാർട്ടി വലിയ പ്രാധാന്യം നൽകിയതുകൊണ്ടാണ്‌ അവസരം ലഭിച്ചത്‌. കെഎസ്എഫിന്റെ അവസാന സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പിണറായി വിജയനാണ് സംസ്ഥാന സെക്രട്ടറി. എല്ലാവർക്കും ആളെ നന്നായി അറിയാം പക്ഷേ കണ്ടിട്ടില്ല. ആ സമ്മേളനത്തിലാണ് ആദ്യം കാണുന്നത്. 

ഞാനും ആസമ്മേളനത്തിൽ ഉണ്ടായിരുന്നു.

ഞാൻ ആ സമ്മേളനത്തിൽ സ്‌കൂൾ പ്രതിനിധിയായിരുന്നു. വരാൻ പണം തികഞ്ഞില്ല. ആ അവസരം മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്നു. 

അതാണ്‌ അന്നത്തെ അവസ്ഥ. പക്ഷേ അതിനിടയിലും വിദ്യാർഥികൾ മുന്നോട്ടുവന്നു. എസ്എഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്റായി. അതിന് ശേഷമാണ് പ്രാക്കുളത്ത് സ്‌കൂളിൽ സമരം. ബേബി സഖാവിനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. ഇപ്പോഴും ഓർമയുണ്ട് കൊച്ചുമുണ്ടൊക്കെയുടുത്ത്. അന്നത്തെ പ്രസംഗവും അതിഗംഭീരമായിരുന്നു. എസ്എൻ കോളേജിൽ വന്ന് ആർട്സ് ക്ലബ്‌ സെക്രട്ടറിയായി വിജയിച്ചപ്പോൾ ഞങ്ങൾ പോയൊരു മാലയൊക്കെ ഇട്ടത് ഇപ്പോഴും ഓർമയുണ്ട്. പിന്നെ പാർട്ടി ഓഫീസിൽ ആയിരുന്നല്ലോ.

ആദ്യ സമ്മേളനം  തിരുവനന്തപുരത്തായിരുന്നു. അഖിലേന്ത്യാ തലത്തിൽ വിദ്യാർഥിസഖാക്കൾ എത്തും. ടാഗോർ സെന്റിനറി ഹാൾ ആയിരുന്നു പ്രധാന വേദി. സി എച്ച് കണാരൻ ആയിരുന്നു അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി. അദ്ദേഹം യോഗം വിളിച്ചു. അങ്ങനെയാണ്‌ ഏത്‌ രീതിയിൽ സംഘടിപ്പിക്കണമെന്നൊക്കെ തീരുമാനിക്കുന്നത്‌. 

സി എച്ചിനെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട് സുധാകരൻ സഖാവ്.

സി എച്ച് ആവേശമായിരുന്നു എല്ലാവർക്കും. അന്നത്തെ യോഗത്തിൽ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു. സി എച്ച് ഒരു രൂപ പോലും അനാവശ്യമായി പണം കളയില്ല. സി എച്ചിന്റെ കാറിൽ കയറ്റി പിരിവിന് പോകും. 

രാഷ്‌ട്രീയത്തിന്‌ പുറത്ത്‌  പലരെയും ഇക്കാര്യത്തിൽ സി എച്ച്‌  സഹകരിപ്പിച്ചു. എം എം ചെറിയാൻ അതിൽ ഒരാളാണ്.

കാര്യങ്ങൾ അതിഗംഭീരമായി നടന്നു. രൂപീകരണം ഉദ്ഘാടനം ചെയ്‌തത്‌ എ കെ ജി ആയിരുന്നു. ഇംഗ്ലീഷിലുള്ള, ഏറ്റവും ലളിതമായ പ്രസംഗം. ഇന്നും ഓർമയുണ്ട്‌. 

അന്ന് ബംഗാളിൽ നിന്നെത്തിയ പ്രതിനിധി ബബ്ലുവിന്റെ  കാലൊടിഞ്ഞിരിക്കുകയായിരുന്നു. ആ  സഖാവിനെ  വേദിയിലേക്ക് കൊണ്ടുവരാൻ എ കെ ജി  നിർദേശിച്ചത്‌ നല്ല ഓർമയുണ്ട്‌. 

 ആദ്യത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി  ബിമൻ ബസു എത്തിയിരുന്നു. അന്ന്‌ കൂറ്റൻ പ്രകടനത്തിലേക്ക്‌   കെഎസ്ആർടിസി ബസ് ഇടിച്ചു കയറ്റി‌. സഖാവ്‌ ദേവപാലൻ കൊല്ലപ്പെടുന്നത്‌ അങ്ങനെയാണ്‌. സംഘടനയുടെ ആദ്യ രക്തസാക്ഷി. 70 പേർക്ക് പരിക്കേറ്റു. ഇ എം എസിന്റെ മകൻ എസ്‌ ശശിക്കും ഗുരുതരമായി പരിക്കേറ്റു. 

1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്ന് എംഎൽഎ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വന്നപ്പോൾ പൊലീസ് പിടിച്ചു. ഒരു ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുത്തി. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന്  പ്രക്ഷോഭമൊന്നും ഉണ്ടാകരുതെന്ന് പറഞ്ഞു. 

 ഇതുപോലെ തന്നെ കോടിയേരിയെ തലശേരിയിൽ നിന്ന് പിടിച്ചു. മിസ ചുമത്തി ജയിലിലാക്കി. അന്ന് പാർട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനാൽ വീട്ടിൽ പൊലീസ് വന്നപ്പോൾ ഞാൻ വീട്ടിൽ  ഉണ്ടായില്ല. തിരിച്ചു വന്നപ്പോൾ ജ്യേഷ്‌ഠൻ പറഞ്ഞു, പൊലീസ്‌ അന്വേഷിച്ചു വന്ന കാര്യം.  

വിദ്യാർഥി നേതാക്കളെ തടയുകയായിരുന്നു  അവരുടെ ലക്ഷ്യം. ഒടുവിൽ ജൂലൈ ഒന്നിനുള്ള അവകാശ പത്രികാ മാർച്ച്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്താൻ തീരുമാനിച്ചു.  വളരെ രഹസ്യമായിട്ടായിരുന്നു ആസൂത്രണം. കൂട്ടമായി  വരരുതെന്ന്‌ കൃത്യമായി അറിയിച്ചു. എല്ലാവരും അതനുസരിച്ചു. ബേബി സഖാവ്‌ കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തെത്തി. ദേശീയ തലത്തിൽ  ഏറ്റെടുത്ത ക്യാമ്പെയ്‌ൻ ആയിരുന്നു‌. ആർക്കും ഒരു സൂചനയും കിട്ടിയില്ല 

യൂണിവേഴ്‌സിറ്റി കോളേജിൽ കുട്ടികൾ എല്ലാം വരാൻ തയ്യാറായിരുന്നു.  വന്നാൽ വെടിവയ്‌പ്‌ ഉറപ്പായിരുന്നു. 

പ്രകടനം സെക്രട്ടറിയറ്റിന്‌ സമീപം എത്തുമ്പോഴാണ്‌ പൊലീസ്‌ അറിയുന്നത്‌. അവിടെ വച്ചുതന്നെ റൗണ്ട്‌ ചെയ്‌തു. 24 പേരെയാണ്‌ കസ്റ്റഡിയിൽ എടുത്തത്‌. 

ഫാസിസ്റ്റ്‌  ഇന്ദിര തുലയട്ടെ എന്നതായിരുന്നു മുദ്രാവാക്യം. പൊലീസ്‌ കൊണ്ടുപോയി സ്റ്റേഷനിൽ ഓരോരുത്തരെയായി വിളിച്ചായിരുന്നു മർദനം. 

എനിക്കാണെന്ന്‌ തോന്നുന്നു തല്ല് കുറച്ച്‌  കിട്ടിയത്‌. പക്ഷേ ചവിട്ടേറ്റ്‌ കണ്ണടയൊക്കെ പൊട്ടി. ബേബി സഖാവിനെ നല്ലപോലെ തല്ലി. പൊക്കമുള്ളതുകൊണ്ട്‌ അവരുടെ ഒരടി പോലും കൊള്ളാതെ പോയില്ല. അങ്ങനെ നിരവധിപേർ. പലരോടും മാപ്പ്‌ പറഞ്ഞാൽ വിടാമെന്ന് പറഞ്ഞു. പക്ഷേ ആരും അത്‌ ചെയ്‌തില്ല.

പിന്നീടാണ്‌  അട്ടക്കുളങ്ങര ജയിലിലേക്ക്‌ കൊണ്ടുപോകുന്നത്‌. ഇന്നത്‌ സ്‌ത്രീകളുടെ ജയിലാണ്‌. പിന്നീട്‌ ഞങ്ങളെ പൂജപ്പുരയിലേക്ക്‌  കൊണ്ടുപോയി. പുറത്ത്‌ വലിയ പ്രകടനങ്ങൾ ഇതിന്റെ പേരിൽ ഉണ്ടായി. കൂടുതൽ സഖാക്കൾ ജയിലിലായി. 

ജയിലിൽ നമ്മൾ സഖാക്കൾക്ക്‌ ക്ലാസ്‌ എടുത്തതും മറ്റും ഇന്നും ഓർമയുണ്ട്‌. രാഷ്‌ട്രീയമായിത്തന്നെ അനീതിയ്‌ക്കെതിരെ പോരാടി. 

ആർക്കും അങ്ങോട്ട്‌ വരാൻ കഴിയില്ലല്ലോ. ഒടുവിൽ എ കെ ജിയുടെയും അഭിഭാഷകനായ വർക്കല രാധാകൃഷ്‌ണന്റെയും  ഇടപെടൽ കൊണ്ടാണ്‌ പുറത്തിറങ്ങിയത്‌. എ കെ ജി വിഷയം പാർലമെന്റിൽ  അവതരിപ്പിച്ചു. ഒടുവിൽ ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിച്ച്‌ കോടതി വിട്ടയച്ചു.  അതിനു ശേഷം കാട്ടാക്കടയിൽ ഒരു പഠനക്യാമ്പ്‌  നടത്തി. നക്‌സലൈറ്റുകൾ യോഗം ചേരുന്നു എന്ന്‌ ആരോ പറഞ്ഞുകൊടുത്തതിനെ തുടർന്ന്‌ പുലർച്ചെയൊടെ പൊലീസ്‌ ക്യാമ്പ്‌ വളഞ്ഞു. ഞങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നഗരത്തിലെ ഒരു ക്യാമ്പിൽ കൊണ്ടുപോയി. അന്നവിടെ ഒരു ചെറുപ്പക്കാരനെ കാലുകൾ ചങ്ങലയ്‌ക്കിട്ട്‌ ബെഞ്ചിൽ ബന്ധിച്ചത്‌ കണ്ടു. ജയറാം പടിക്കലായിരുന്നു മർദനത്തിന്‌ നേതൃത്വം നൽകിയത്‌.  പിന്നീടറിഞ്ഞു, പൊലീസ്  ആ ചെറുപ്പക്കാരനെ ‌ മർദിച്ചു കൊന്നെന്ന്‌. വർക്കല വിജയനെന്ന നക‌്‌സലൈറ്റ്‌ പ്രവർത്തകനായിരുന്നു അത്‌.  

ഇന്ന്‌ ജനാധിപത്യ പാർടികളെന്ന്‌ മാധ്യമങ്ങൾ പറയുന്ന പാർടികളല്ല അന്ന്‌ ജനാധിപത്യത്തിന്‌ വേണ്ടി പോരാടിയത്‌. ഇടതുപക്ഷമാണ്‌. ഇ എം എസ്‌, എ കെ ജി തുടങ്ങിയവരെല്ലാം പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. പരിമിതികളിൽ നിന്ന്‌ വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു നമ്മൾ. ഇ എം എസ്‌ ആണ്‌ ക്ലാസെടുത്തത്‌. 

ഇന്ന് എസ്എഫ്ഐക്ക്‌ വിജയം സുനിശ്ചിതമാണ്. പക്ഷേ അന്ന്‌ അങ്ങനെ ആയിരുന്നില്ല. തോൽക്കുമെന്ന്‌  ഉറച്ചാണ്‌ വിദ്യാർഥികൾ സംഘടനാ രംഗത്തു‌ വന്നത്‌‌. അതിനാൽ വിജയത്തിന് വേണ്ടി മാത്രം വരുന്നവർക്കെതിരെ ജാഗ്രത പാലിക്കണം‌. 

പോരാട്ടത്തിന്റെ ഓർമകൾക്ക്‌ മരണമില്ല. പോരാട്ടം നിലയ്‌ക്കുന്നുമില്ല. മുമ്പേ നടന്നവരുടെ പാതയിൽ കൂടുതൽ വെല്ലുവിളികളെ നേരിട്ട്‌ എസ്‌എഫ്‌ഐ ഇന്നും മുന്നോട്ടുപോകുകയാണ്‌. അവിടെ മുൻ അമരക്കാരുടെ അനുഭവ സമ്പത്ത്‌ കരുത്താക്കുകയാണ്‌ വിപ്ലവ വിദ്യാർഥി പ്രസ്ഥാനം.

എൻ എസ്‌ സജിത്‌, എസ്‌ ശ്രീലക്ഷ്‌മി

No comments:

Post a Comment