Sunday, December 27, 2020

എസ്‌എഫ്‌ഐ, പോരാട്ടങ്ങളുടെ പോയകാലം പുതുകാലം; തോമസ്‌ ഐസകിന്റെ വാക്കുകൾ

വിപ്ലവ വിദ്യാർഥി പ്രസ്ഥാനം എസ്‌എഫ്‌ഐ പോരാട്ടങ്ങളുടെ അമ്പത്‌ വർഷം പൂർത്തിയാക്കുമ്പോൾ, ദീർഘമായൊരു തിരിഞ്ഞുനോട്ടത്തിന്‌ സമയമുണ്ടെന്ന്‌ പറയുകയാണ്‌ എസ്‌എഫ്‌ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ടി എം തോമസ്‌ ഐസക്.‌ എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കാനായെത്തുമ്പോഴാണ് തോമസ്‌ ഐസക്‌ എസ്എഫ്ഐയുടെ ഭാഗമാകുന്നത്. പറഞ്ഞുതുടങ്ങുമ്പോൾ ഓർമകൾക്ക് വീര്യവും‌ തിളക്കവുമേറി. അദ്ദേഹത്തിന്റെ വാക്കുകൾ....

 

1973-–-74 വർഷം, വളരെ പ്രധാനപ്പെട്ടൊരു വർഷമായിരുന്നു അത്. ആ വർഷമാണ്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്എൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ കേരളവർമ കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് തുടങ്ങി കേരളത്തിലെ പ്രധാന കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നേടുന്നത്‌. അക്കാദമിക രംഗത്തും കലാരംഗത്തുമെല്ലാം പ്രാഗൽഭ്യമുള്ളവരടങ്ങിയ ഈ കോളേജുകളിലെ വിജയം എസ്‌എഫ്‌ഐയുടെ പ്രാധാന്യം വളരെയധികമുയർത്തി. ഒരു പാട് പേരെ അത്ഭുതപ്പെടുത്തിയ വിജയം. വെറും 500 വോട്ട് കിട്ടിയിരുന്ന എസ്എഫ്ഐ അന്ന്‌ വിജയിച്ചത്‌ ആയിരത്തിലധികം വോട്ട് നേടി വമ്പിച്ച ഭൂരിപക്ഷം നേടി. അക്കാലത്ത്‌ എറണാകുളത്ത്‌ വക്കീലന്മാരാണ്‌ പ്രവർത്തനങ്ങൾക്കുള്ള വലിയ സാമ്പത്തിക സ്രോതസ്‌. എം എം ലോറൻസിന്റെ അനുജൻ അഡ്വ. എം എം മാത്യു എസ്‌എഫ്‌ഐ വിജയിച്ചാൽ മുഴുവൻ കടവും വീട്ടാമെന്ന്‌ വാക്കുനൽകി.

 അത്രയ്‌ക്കും അവിശ്വസനീയമായിരുന്നു അന്ന് മഹാരാജാസിൽ എസ്എഫ്ഐയുടെ വിജയം. ആ വിജയത്തിന്‌ പിന്നിൽ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും വലിയൊരു കഥയുണ്ടെന്ന് പറയുന്നു അദ്ദേഹം. 1973ൽ കോളേജിലെ എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയും കലാലയ യൂണിയനിൽ അംഗവുമായിരുന്നു തോമസ് ഐസക്.

 വോട്ട്‌ ദ ബെസ്റ്റ്‌, വോട്ട്‌ എസ്‌എഫ്‌ഐ

 വളരെ തീവ്രമായ പ്രവർത്തനം. കുട്ടികളെയും കലാകാരന്മാരെയുമെല്ലാം എസ്എഫ്ഐയുടെ ഭാഗമാക്കാൻ വലിയ പ്രവർത്തനം തന്നെ നടത്തി. വയലിൻ പഠിക്കാൻ പോകുന്നതും അക്കാലത്താണ്‌. റെക്‌സ്‌ ഐസകിന്റെ കീഴിലാണ് വയലിൻ പഠിച്ചത്. നിരവധി കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം. "വോട്ട് ദ ബെസ്റ്റ്, ബെസ്റ്റ് എസ്എഫ്ഐ' എന്നായിരുന്നു മുദ്രാവാക്യം. ഏറ്റവും മികച്ചത് എന്തെന്ന ചോദ്യത്തിന് തർക്കമില്ലാതെ എസ്എഫ്ഐ എന്ന ഉത്തരത്തിലേക്ക്‌ രണ്ടു വർഷം കൊണ്ട് എത്തിക്കാൻ സാധിച്ചു. മഹാരാജാസിൽ അന്ന് പ്രഗത്ഭരായ അധ്യാപകരും ഏറെയുണ്ട്. സാനുമാഷ്, ലീലാവതി ടീച്ചർ, തോമസ് മാത്യു തുടങ്ങിയവർ. ഇവർക്കെല്ലാം ഞങ്ങളോട് നല്ല ബന്ധമായിരുന്നു.

 റെഡ്‌സ്റ്റാർ സ്റ്റഡി സർക്കിൾ

 യൂണിയൻ പ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ പഠനത്തിന് പ്രാധാന്യം നൽകി. മാർക്‌സിന്റെയും പ്രധാന കൃതികൾ അന്നാണ് വായിക്കുന്നത്. കഠിനയത്‌നം. മറ്റുള്ളവരെ പഠിപ്പിക്കാൻ ഒരു സിലബസ് തന്നെയുണ്ടാക്കി. ഗോവിന്ദപ്പിള്ളയാണ് സിലബസ് തയാറാക്കി നൽകിയത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനടുത്ത് ലൈബ്രറിയോട് ചേർന്ന് ഒരു മരത്തിന് ആഴ്‌‌ചയിൽ എല്ലാ ദിവസവും സംവാദവും തർക്കവും. രാഷ്ട്രീയ പഠനത്തിന് നൽകിയ  പ്രാധാന്യം നിരവധി കുട്ടികളെ എസ്എഫ്ഐയിലേക്ക് ആകർഷിച്ചു. ഒപ്പം സാഹിത്യ ചർച്ചകളും നടത്തി. ഇതിന് ഒരു പാട് ചെലവുമുണ്ടായി. 50 പൈസ കൂപ്പൺ വിറ്റാണ്‌ പണം കണ്ടെത്തിയത്‌. എസ്എഫ്ഐ പ്രസിഡന്റായപ്പോൾ സി പി ജോണുമായി ചേർന്ന്‌ റെഡ്‌സ്റ്റാർ സ്റ്റഡി സർക്കിൾ എന്ന പദ്ധതിയുണ്ടാക്കിയിരുന്നു. പിന്നീടത്‌ മുന്നോട്ടു കൊണ്ടുപോകാനായില്ല.

 ക്യാമ്പസിന്‌ പുറത്തേ‌ക്ക്‌

 എസ്‌എഫ്‌ഐ ക്യാമ്പസിൽ ഒതുങ്ങി നിന്നില്ല. നഗരത്തിൽ പണിമുടക്കോ സമരമോ ഉണ്ടെങ്കിൽ അഭിവാദ്യം അർപ്പിക്കാൻ പോകും. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യമുണ്ടാക്കാൻ ഇതുവഴി കഴിഞ്ഞു. വലിയ ബന്ധമുണ്ടാക്കി. ഒരു പാട്‌ ശത്രുക്കളെയും. ഹോട്ടൽത്തൊഴിലാളികളുമായായിരുന്നു കൂടുതൽ ബന്ധം. വിജയത്തിന് ശേഷം ഒന്നുരണ്ട് ആക്രമണങ്ങളുണ്ടായി. അതോടെ ഫിസിക്കൽ ടെയിനിങ് ആരംഭിച്ചു. അത്‌ ആത്മവിശ്വാസം നൽകി. ഒരിക്കൽ നാടകോത്സവത്തിന് അൽബേർ കാമ്യൂവിന്റെ‌ ‘ദ ജസ്‌റ്റ്‌ അസാസിൻസ്’‌ എന്ന നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. എം എ ലിറ്ററേച്ചർ വിദ്യാർഥിയായിരുന്ന കൃഷ്‌ണൻ ഗോപിനാഥനാണ്‌ തയ്യാറെടുപ്പുകൾ നടത്തിയത്‌. നാടകം കളിപ്പിക്കില്ല എന്ന തീരുമാനത്തിലായിരുന്നു എതിരാളികൾ. എന്നാൽ അന്ന് വേദി നിറഞ്ഞു നാടകം കളിച്ചു. ഒന്നാം സ്ഥാനവും നേടി. ആർക്കും കൂവാൻ പോലും കഴിഞ്ഞില്ല. ഇത്  വൈരാഗ്യമുണ്ടാക്കി . ആയിടയ്‌ക്കാണ്‌ യുസി കോളേജിൽ പഠിച്ചിരുന്ന ആൽബിയെന്ന സുഹൃത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി മഹാരാജാസിൽ ചേരുന്നത്‌. പോളിയോ ബാധിതനായ ആൽബി ഗുണ്ടകളെ ഒറ്റയ്‌ക്ക്‌ നേരിടാമെന്ന്‌ ഒരു ദിവസം അങ്ങ്‌ തീരുമാനിച്ചു. വെണ്ടുരുത്തി പാലത്തിനടുത്ത്‌  ഒരു കളിസ്ഥലമുണ്ട്. അവിടെ വോളിബോൾ, ഫുട്ബോൾ മത്സരങ്ങളുടെ നടത്തിപ്പുകാർ ഒരു ഗുണ്ടാ സംഘമാണ്‌. നിറഞ്ഞ ഗാലറിയുടെ മുന്നിൽവച്ച് ആൽബി കയറി ആക്രമിച്ചു. സാധാരണ ഗതിയിൽ ആരും ചെയ്യാത്തൊരു കാര്യം. ഓടി രക്ഷപ്പെടാനും ശ്രമിക്കുന്നില്ല. പിന്നീട്‌ പൊലീസ്‌ വന്ന്‌ കൊണ്ടുപോയി. അവർ ബിരിയാണി വാങ്ങിക്കൊടുത്തെന്ന്‌ പിന്നീട്‌ കേട്ടു. കോടതിയിൽ ഹാജരാക്കി കഴിഞ്ഞാൽ ആൽബിയെ മട്ടാഞ്ചേരിയിൽനിന്ന്‌ വിടില്ല എന്നായിരുന്നു ഭീഷണി. എന്റെ നേതൃത്വത്തിൽ ഒരു സംഘം അങ്ങോട്ടെത്തി. തൊഴിലാളിസഖാക്കളും ഉണ്ടായി. ആൽബിയെ മഹാരാജാസിലെത്തിച്ചു. ഇത്‌ നിരന്തരമായ ആക്രമണത്തിന് വഴിവച്ചു. ഒരു ദിവസം ടെറസിന്റെ മുകളിൽ കിടന്നപ്പോൾ കണ്ണട പൊട്ടിപ്പോയി. നന്നാക്കാൻ രാവിലെ ഇറങ്ങിയപ്പോൾ ഗുണ്ടാസംഘം രണ്ട് കാറുകളിലെത്തി. ഓടി ജനറൽ ആശുപത്രിയുടെ മതിൽ ചാടി രക്ഷപ്പെട്ടു. ഹോസ്റ്റലിലേക്ക്‌ കയറിയ അവർ ആദ്യം കണ്ട മുത്തുക്കോയയെ കുത്തി. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികളെ  കാണാൻ എത്തിയതായിരുന്നു മുത്തുക്കോയ.ഒരു കണ്ണടക്കാരൻ.   

 വെല്ലുവിളികളെ സധൈര്യം നേരിടുന്നു പുതിയ തലമുറ

കാറ്റിനൊപ്പം അന്ന്‌ സമരങ്ങളും നീങ്ങി. പക്ഷേ ഇന്ന്‌ അങ്ങനെയല്ല. ഇടതുപക്ഷത്ത്‌ അടിയുറച്ച്‌ നിൽക്കാൻ പുതുതലമുറ പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു. സമരം കൂടുതൽ സങ്കീർണമായി. പക്ഷേ ഉശിരോടെ പ്രസ്ഥാനത്തെ വളർത്തുന്നതിൽ അത്‌ ഇന്നത്തെ തലമുറ തയാറാണ്‌. ബദൽ നിലപാട്‌ അവർ സ്വീകരിക്കുന്നു. ആത്മത്യാഗത്തിൽ ഒരു കുറവുമുണ്ടായിട്ടില്ല. വലിയ വെല്ലുവിളികളെ നേരിട്ട്‌ മുന്നോട്ട്‌ പോകുന്ന അവർക്ക്‌ അഭിവാദ്യങ്ങൾ. 

No comments:

Post a Comment