Thursday, December 24, 2020

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊലപ്പെടുത്തി

 കാഞ്ഞങ്ങാട്: പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം  കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രി  മോർച്ചറിയിലേക്ക്‌  മാറ്റി.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ലീഗിന്റെ ക്രൂരമായ അക്രമത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്ന്‌ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

ഔഫ്‌ അബ്‌ദുറഹ്‌മാന്റെ കൊലപാതകം: യൂത്ത്‌ലീഗ്‌ സെക്രട്ടറിയടക്കം മൂന്ന്‌ പേർക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌>   ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ  കുത്തിക്കൊന്ന കേസിൽ  യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. പൊലീസ്‌ കാവലേർപ്പെടുത്തി. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത്‌ റിയാസിന്റെയും  മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ്‌  ഔഫ് അബ്ദുറഹ്മാൻ .

കണ്ണൂർ മെഡിക്കൽകോളേജ്‌ മോർച്ചറിയിലുള്ള ഔഫിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ്  ഔഫ് എന്ന അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നത്‌.

No comments:

Post a Comment