Saturday, December 12, 2020

കേന്ദ്രസര്‍ക്കാരും യുഡിഎഫും ഒരേ വഴിയിൽ; നശീകരണ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ പ്രതികരിക്കും: മുഖ്യമന്ത്രി

 കേന്ദ്രസര്‍ക്കാരും യുഡിഎഫും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് അടക്കം നാല് മിഷനുകളെ പിരിച്ചുവിടുമെന്ന യുഡിഎഫ് നേതാവിന്റെ പ്രസ്താവന ഈ കൂട്ടുകെട്ടിന്റെ ഉല്‍പ്പന്നമാണ്. രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങളെ തെരുവാധാരമാക്കാനാണോ നിങ്ങള്‍ വോട്ടു തേടുന്നത്.

ഇന്നാട്ടിലെ വിദ്യാലയങ്ങളെയും ആശുപത്രികളെയും തകര്‍ക്കാനാണോ നിങ്ങള്‍ക്ക് വോട്ടു ചെയ്യേണ്ടത്. പുഴകളും ജലാശയങ്ങളും മലിനമാക്കാനാണോ നിങ്ങളെ പിന്തുണയ്ക്കേണ്ടത്. –- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കേരളത്തില്‍ ഇങ്ങനെ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ഈ നാടിന്റെ പ്രത്യേക രാഷ്ട്രീയ സംസ്കാരത്തിന്റെ ഫലമായാണ്. ഇവിടെ ഭരണം നടത്തുന്നത് അഴിമതിരഹിതമായും കാര്യക്ഷമതയോടെയും സുതാര്യമായുമാണ്. നേരിയ വീഴ്ച പോലും അതതു ഘട്ടത്തില്‍ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനമാണുള്ളത്. അതു തകര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിനെയാണ് വഞ്ചനാപരമായി കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്.

രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് സമനിലയും നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് യുഡിഎഫിന്റേത്‌. അവർക്ക്‌ ക്രിയാത്മകമായി ഒന്നും പറയാനും ചെയ്യാനുമില്ല. നശീകരണത്തിന്‍റെ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ കൊലചെയ്തത് കോണ്‍ഗ്രസും ബിജെപിയുമാണ്. ആ നശീകരണ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. തെളിവും അടിസ്ഥാനവുമില്ലാത്ത വിവാദങ്ങളുടെ കരിനിഴല്‍ വീഴ്ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

കേരളത്തില്‍ മേയാന്‍ കേന്ദ്രഏജന്‍സികളെ അനുവദിക്കില്ല; സര്‍ക്കാര്‍ പദ്ധതികളെ തകര്‍ക്കലായി ലക്ഷ്യം മാറി: മുഖ്യമന്ത്രി

കണ്ണൂര്‍ > പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കലായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. അഹമ്മദ് പട്ടേല്‍ മുതല്‍ ചിദംബരം വരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി വേട്ടയാടിയവരുടെ പട്ടികയിലുണ്ട്. രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്. കോടികള്‍ നല്‍കി ഭരണം അട്ടിമറിക്കുമ്പോള്‍ അന്വേഷണമില്ല. അഴിമതിക്കാര്‍ക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാര്‍ ബിജെപിയില്‍ എത്തിയാല്‍ കേസില്ലാതായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ കുറിച്ച് ആദ്യഘട്ടത്തില്‍ എതിര്‍പ്പുണ്ടായല്ല. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോഴാണ് ലക്ഷ്യം വ്യക്തമായത്. അന്വേഷണത്തിലിരിക്കുന്ന കാര്യത്തിന്റെ വസ്തുത തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കലാണ് അവരുടെ ചുമതല. എന്നാല്‍ ഇന്ന് കാണുന്നത് കേന്ദ്രവും യുഡിഎഫും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നാണ്. കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങുന്ന തന്ത്രമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി തന്നെ വിതരണം ചെയ്യും: മുഖ്യമന്ത്രി

കണ്ണൂര്‍ > കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി തന്നെയായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്‌സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments:

Post a Comment