Thursday, December 24, 2020

കൊന്നുതീർക്കുമോ?...; അഞ്ച്‌ മാസം... കൊലക്കത്തിക്കിരയായത്‌ ആറ്‌ സിപിഐ എമ്മുകാർ; ചോരക്കൊതിയോടെ കോൺഗ്രസും ലീഗും ബിജെപിയും

 അഞ്ച്‌ മാസം... ആറ്‌ മനുഷ്യജീവനുകൾ... ആറുപേരും സിപിഐ എം പ്രവർത്തകർ. കോൺഗ്രസ്‌, ലീഗ്‌, ബിജെപി ഗുണ്ടകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊന്നുകളഞ്ഞത്‌ എല്ലാവർക്കും പ്രിയപ്പെട്ട ഉശിരൻമാരായ ആറ്‌ ചെറുപ്പക്കാരെയാണ്‌. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണമാണ്‌ കോൺഗ്രസും ലീഗും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഏറ്റവും ഒടുവിലായി കാഞ്ഞങ്ങാട്‌ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ മുസ്ലിം ലീഗ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ഓഗസ്‌ത്‌ 19ന്‌ കായംകുളത്ത്‌ സിയാദ്‌ എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നായിരുന്നു കോൺഗ്രസ്‌ അവരുടെ ഉന്മൂലത്തിന്റെ രാഷ്‌ട്രീയം ചെറിയ ഇടവേളക്കുശേഷം പുറത്തെടുത്തത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ്‌ കോൺഗ്രസുകാർ വെട്ടിവീഴ്‌ത്തിയത്‌.

‘എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന്  യാചിച്ചിട്ടും  അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നിറകണ്ണുകളോടെ പറഞ്ഞത്‌ കേരളം മുഴുവൻ കണ്ടതാണ്‌.

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർസ്‌റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം  ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്‌. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക്‌ കാല്‌ അടിച്ചൊടിച്ചു.

കൊലപാതകത്തിനുശേഷം രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന മുഖ്യപ്രതി വെറ്റ മുജീബിനെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാമാണ് തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുത്തിയത്.

ഓഗസ്‌ത്‌ 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട്‌ ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗൂണ്ടകൾ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികൾക്ക്‌ എംപി അടൂർ പ്രകാശുമായുള്ള ബന്ധമടക്കം പുറത്തുവന്നു.

ക്രൂരമായ കൊലപാതങ്ങൾ കണ്ട്‌ തരിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇന്നലെ തൃശ്ശൂർ കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ‐ ബജ്‌റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ കുത്തിക്കൊന്നത്‌.

ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ്‌ കൂലിപ്പണിക്കാരനാണ്‌.

കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവർ. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.

കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52) കൊല്ലപ്പെട്ടത്‌ ഡിസംബർ ആറിനാണ്‌. കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരും. ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള  സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ  കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍  മരണപ്പെടുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു.  പ്രതി അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അശോകന്‍  ബിജെപി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മണ്‍റോതുരുത്ത് നെന്മേനിതെക്ക് വാര്‍ഡില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു.

നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആര്‍എസ്എസ്--ബിജെപി പ്രവര്‍ത്തകര്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു.  സേവന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും മാസ്‌കും വിതരണംചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ് മറ്റൊരു സിപിഐ എം പ്രവര്‍ത്തകന്റെ ജീവന്‍കൂടി ആര്‍എസ്എസുകാര്‍ കവര്‍ന്നത്.

No comments:

Post a Comment