Sunday, December 27, 2020

ആ പ്രഖ്യാപനം സത്യമായി

 എസ്‌എഫ്‌ഐ പ്രഥമ പ്രസിഡന്റ്‌ സി ഭാസ്‌കരന്റെ നേതൃപാടവത്തെയും ജ്‌ഞാനതൃഷ്‌ണയെയും കുറിച്ച് ‌ സഹപ്രവർത്തകൻ സി ജയൻബാബു

 തിരുവനന്തപുരം മുൻ മേയറും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവുമായ ജയൻബാബു എസ്‌എഫ്‌ഐയുടെ പ്രഥമ പ്രസിഡന്റ്‌ സി ഭാസ്‌കരനെ വിശദമായി പരിചയപ്പെടുന്നത് അദ്ദേഹം എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായ ശേഷം. 1970ൽ തിരുവനന്തപുരത്ത് അഖിലേന്ത്യാ സമ്മേളനത്തിൽ സി ഭാസ്‌കരന്റെ ഉജ്വലമായ പ്രസംഗം മറക്കാനാവില്ല. എ കെ ജി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്ന് അത്. എസ്‌എഫ്‌ഐ അന്ന് ഒരു കോളേജ്‌ യൂണിയൻ മാത്രമേ ജയിച്ചിട്ടുള്ളു. ഭാവിയിൽ എസ്‌എഫ്‌ഐ ജയിക്കാത്ത ഒരു ക്യാമ്പസ്‌ പോലും കേരളത്തിലുണ്ടാകില്ല എന്ന് ഭാസ്‌കരൻ പ്രഖ്യാപിച്ചു. അത് കൃത്യമായി സംഭവിച്ചു.

 


സി ഭാസ്‌കരൻ

പാളയത്ത് അന്ന് പഴയ കെട്ടിടത്തിലായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌.  സി ഭാസ്‌കരനും അവിടെയാണ്‌ താമസിച്ചിരുന്നത്.  ആ മുറിയുടെ വാതിലിൽ ഞങ്ങൾ ‘സി ഭാസ്‌കരൻ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്’ എന്നെഴുതി സ്റ്റിക്കർ പതിച്ചു. അന്നേ ഭാസ്്‌കരൻ ആഴത്തിൽ വായിച്ചിരുന്നു. വിശ്വസാഹിത്യ കൃതികൾ വായിച്ച് ആശയങ്ങൾ ഞങ്ങളുമായി പങ്കുവച്ചു. അതു കേൾക്കാൻ പ്രവർത്തകരുടെ ഒരു സംഘം തന്നെയുണ്ട്‌. ഏതു കാര്യത്തിലും നന്നായി ഇടപെടുമായിരുന്നു. ഞങ്ങൾ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക്‌ പോകുമ്പോൾ ചിലപ്പോൾ കൂടെ വരും. യൂണിറ്റ് കമ്മിറ്റി നടത്തുവാൻ അഖിലേന്ത്യാ പ്രസിഡന്റ്. അന്ന് കൊല്ലം ഫാത്തിമ മാതാ കോളേജിലെ സമരത്തിൽ സജീവമായി പങ്കെടുത്തു. ഭാസ്‌കരൻ ലോ കോളേജിൽ പഠിക്കുന്ന സമയത്ത്  മിക്ക ദിവസവും ഏതെങ്കിലും ടാക്‌സിക്കാർ അദ്ദേഹത്തെ കോളേജിൽ കൊണ്ടുവിടും. അതവരുടെ ചുമതലയായി കണ്ടു.  വയലാർ അടക്കമുള്ള എഴുത്തുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു . മറ്റു സംസ്ഥാനങ്ങളിലെ എഴുത്തുകാർ വരുമ്പോൾ ഭാസ്‌കരൻ പോയി കാണും. ഭാസ്‌കരനെ കണ്ടു പഠിക്കാൻ അന്നത്തെ വലിയ സംഘടനയായ കെഎസ്‌യു നേതാക്കളോട് കോൺഗ്രസ് നേതാക്കൾ പറയുമായിരുന്നു .

പിന്നീട് ഭാസ്‌കരൻ എഴുത്തുകാരനാകുന്നതാണ് കണ്ടത്. ചിന്തയിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സംഘടനാരംഗത്തുനിന്ന്‌  എഴുത്തിന്റെ ലോകത്തിലേക്ക്. ദിവസവും വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിന്റെ പുൽത്തകിടിയിൽ ഇരുന്ന് സംസാരിക്കുമായിരുന്നു. ലെനിൻ രാജേന്ദ്രൻ അടക്കമുള്ള വലിയ സംവാദ സംഘം രൂപപ്പെട്ടു.

പിന്നീട് പലപ്പോഴും പല കാര്യങ്ങൾക്കായി കണ്ടുമുട്ടാറുണ്ടായിരുന്നു - മേയറായ സമയത്ത് പല കാര്യങ്ങളും സംസാരിച്ചു. എല്ലാ കാര്യങ്ങളിലുമുണ്ടായിരുന്ന അറിവാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്.

സുരേഷ്‌ ഗോപി 

No comments:

Post a Comment