Tuesday, December 22, 2020

സിസ്റ്റർ അഭയ കൊലക്കേസ്‌:കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികൾ; രാജു കൂറുമാറാത്ത ദൃക്‌സാക്ഷി

കോട്ടയം> സിസ്‌റ്റർ അഭയ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി മലയാളികൾക്ക്‌ ഒരു കണ്ണീർക്കണം‌. കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായ സിസ്റ്റർ അഭയ (21) യുടെ മൃതദേഹം 1992 മാർച്ച് 27 നാണ്‌ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്‌.പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

കോട്ടയം അരീക്കര ഐക്കരക്കുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. അച്ഛനമ്മമാർ നാല്‌ വർഷം മുമ്പ്‌ മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ്‌ ശ്രമിച്ചെന്നാരോപിച്ച്‌ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി സി ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് കൗൺസിൽ നേതൃത്വത്തിൽ കോട്ടയത്തും തലസ്ഥാനത്തുമായി സമരപരമ്പര നടന്നു.

ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ്‌ അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോർട്ട് നൽകി. അതിന്‌ എട്ടു മാസം മുമ്പ്‌ 1992 മെയ് 15 ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് ജോമോൻ സിസ്റ്റർ അഭയയുടെ മരണം സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ 1992 മെയ് 18ന് സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത്‌ മുഖ്യമന്ത്രി ഉത്തരവിട്ടു. അഭയക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  34 ഓളം സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.

1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി വർഗീസ്‌ പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി കൊലപാതകമാണെന്ന് ആറ്‌ മാസത്തിനുള്ളിൽ കണ്ടെത്തി. കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന്  കടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ സിബിഐ എസ്‌ പി വി ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്നും സിബിഐ ഡിവൈഎസ്‌പി വർഗീസ്‌ പി തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് വിവാദമായി. അതോടെ കേസ്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാർലമെന്റിൽ എം പി മാർ ഉന്നയിച്ചതിനെ തുടർന്ന്  പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർദ്ദേശപ്രകാരം സിബിഐയുടെ ചുമതലയുള്ള മന്ത്രി മാർഗരറ്റ് ആൽവയ്‌ക്ക്‌ പാർലമെന്റിൽ മറുപടി പറയേണ്ടി വന്നു. തുടർന്ന്,‌ സിബിഐ എസ്‌ പി വി ത്യാഗരാജൻ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ ഡി.വൈ.എസ്.പി വർഗീസ്‌ പി തോമസ്,‌ ഡി.ഐ.ജി ആകാൻ ഒൻപത് വർഷം സർവീസ് നിലനിൽക്കെ 1993 ഡിസംബർ 31 ന് രാജിവച്ച സംഭവം വലിയ വാർത്തയായി. അതിനിടെ വർഗീസ്‌ പി തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്‌ പി സ്ഥാനത്ത് നിന്നും വി ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി.

1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയരാമറാവുവിനെ എം പിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ, പി.സി.തോമസ്, ജോമോൻ എന്നിവർ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കി  ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അതോടൊപ്പം സിബിഐ ഡിഐജിയും പിന്നീട് സ്‌പെഷ്യൽ ഡയറക്ടറും ആയിരുന്ന എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘം അഭയക്കേസ് അന്വേഷിക്കാനും ഉത്തരവായി. എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ‘ഡമ്മി പരീക്ഷണം’ നടത്തി. എന്നാൽ അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെന്ന്‌ കാണിച്ച്‌ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി ചോദിച്ച്‌ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.

തുടർന്ന്‌ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്തു. അപ്പോഴെല്ലാം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എഫ്ഐആറിലെ പരാതിക്കാരിയായ ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയക്ക് നോട്ടീസ് നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി കൊടുത്ത സിസ്റ്റർ ബെനികാസിയ കേസ്‌ അന്വേഷിക്കുന്ന ഒരു ഘട്ടത്തിലും സിബിഐക്ക് മൊഴി കൊടുത്തില്ല. 2008ൽ ഇവർ മരിച്ചു. 2007 മെയ് 9 നും18 നും സിബിഐ ഡയറക്ടർ വിജയ ശങ്കരനെ നേരിൽ കണ്ട്‌ ജോമോൻ നൽകിയ പരാതിയിന്മേൽ സിബിഐ സ്‌പെഷ്യൽ സംഘം അഭയ കേസ്‌ അന്വേഷണം നടത്താൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു. എസ്‌ പി ആർ ‌എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ കെ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌ത്‌ അന്വേഷണം നടത്തി,  പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവരെ ബെംഗളൂരുവിൽ നാർകോ  അനാലിസിസ് ടെസ്റ്റ് നടത്തി. നാർകോ റിസൽട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചി യൂണിറ്റിലേക്ക് മാറ്റിയതിനെ തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ  ഒന്നിന് അന്വേഷണം ഏറ്റെടുത്തു.

പ്രതികളുടെ അറസ്‌റ്റ്‌ 2008ൽ

അങ്ങനെ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാർനായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബർ 18 ന്, സംഭവം നടന്ന്‌ 16 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്‌തു. മൂന്ന്‌ പ്രതികൾക്കുമെതിരെ 2009 ജൂലൈ 17 ന് നന്ദകുമാർനായരാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. കുറ്റപത്രം നൽകി രണ്ട്‌ വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

അതിനിടെ, അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്‌ പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള‌ ജോമോന്റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണ  റിപ്പോർട്ട് നൽകി. അതേസമയം, കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്‌ പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജെ.നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടു. ഈ ഉത്തരവിനെതിരെ കെ ടി മൈക്കിൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ കോടതി ഉത്തരവ് റദ്ദ്‌ ചെയ്‌ത്,‌ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമമനുസരിച്ച്‌ കെ ടി മൈക്കിളിനെതിരെ തെളിവ് ലഭിച്ചാൽ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഉത്തരവ് ഇട്ടു. അതേസമയം, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സിബിഐ കോടതിയിൽ പരിഗണിച്ചപ്പോഴെല്ലാം പ്രതികൾ ഓരോ കാരണം പറഞ്ഞ്‌ വിടുതൽ ഹർജിയിൽ വാദം പറയുന്നത് ഒമ്പത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ സിബിഐ കോടതി പ്രതികളായ ഫാ. കോട്ടൂരിന്റെയും ഫാ. പൂതൃക്കയിലിനെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ച്‌ വിധി പറഞ്ഞു.

ഒന്നാം പ്രതിയും മൂന്നാം പ്രതിയും വിചാരണ നേരിടാൻ പര്യാപ്‌തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി, തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി ജെ നാസർ 2018 മാർച്ച് 7 ന് രണ്ട്‌ പ്രതികളുടെയും വിടുതൽ ഹർജി തള്ളി ഉത്തരവിട്ടു. അതേ സമയം രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ   വിചാരണ കൂടാതെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. കോട്ടയം പാറമ്പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) സിബിഐക്ക് നൽകിയ മൊഴിയിൽ തീയതി രേഖപ്പെടുത്താഞ്ഞതിന്റെ ആനുകൂല്യത്താലാണ് രണ്ടാം പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടത്. വാച്ച്മാൻ 2014 ഫെബ്രുവരി 28 ന്‌ മരിച്ചു. ഇക്കാരണത്താൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ദൃക്‌സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.

രാജു അവശേഷിക്കുന്ന ദൃക്‌സാക്ഷി

അതേ സമയം മറ്റൊരു ദൃക്‌സാക്ഷി രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചിന്‌ ‘രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ  കണ്ടു’ എന്ന കാര്യം സിബിഐയ്‌ക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതി മുഖവിലയ്‌ക്കെടുത്തില്ല.‌ ഇക്കാരണത്താലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടത്‌. ഇത്‌ ചൂണ്ടിക്കാട്ടി ജോമോൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയ്യേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിട്ടില്ലെന്നുമാണ്‌. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രിം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10ന് അറിയിച്ചിട്ടുണ്ട്‌. ഒന്നും മൂന്നും പ്രതികളെ വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികൾ സുപ്രിം കോടതിയിൽ നൽകിയ സ്‌പെഷ്യൽ ലീവ്‌ പെറ്റീഷനിൽ പ്രമുഖ അഭിഭാഷകരായ മുഖൽ റോത്തിക്കി, മനു അഭിഷേക് സിംഗ്‌‌വി എന്നിവർ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രിം കോടതിയിൽ ജ. അബ്‌ദുൾ നാസർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി സിബിഐ കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവിട്ടു.

പ്രതികളുടെ ഹർജി തള്ളിയതിനെ തുടർന്ന് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു. അങ്ങനെ 2019 ആഗസ്റ്റ് 26 മുതൽ സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ, കോവിഡ്‌ –- 19 വൈറസിന്റെ പശ്‌ചാത്തലത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചു. സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.

28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28  വർഷവും 9 മാസവും തികഞ്ഞു. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാറാണ്‌ 22 ന് വിധി പറയാൻ ഉത്തരവ് ഇട്ടത്‌.

കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനൽ കേസ്‌

വിചാരണ വേളയിൽ പ്രതിഭാഗത്തേക്ക്‌ കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന്‌ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ പ്രോസിക്യൂഷൻ 24ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ്. ഒന്നാം പ്രതി ഫാ. കോട്ടൂരിന്‌ വേണ്ടി അഡ്വ.ബി.രാമൻപിള്ളയും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് വേണ്ടി അഡ്വ.ജെ ജോസും വാദിച്ചു. അതിനിടെ, മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത്  കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്‌തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി  ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയത് വൈദ്യപരിശോധനയിൽ കണ്ടെത്തിയെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 29-ാം സാക്ഷിയുമായ ഡോ.രമയും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ബിജി കുര്യൻ

28 വർഷം നീണ്ട കാത്തിരിപ്പ്‌... അഭയ കൊലക്കേസ്‌ നാൾ വഴികൾ

കൊച്ചി> നീണ്ട 28 വർഷത്തിന്‌ ശേഷമാണ്‌ സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ  വിധി വരുന്നത്‌.  .  കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ്‌ കേസിൽ വിധി പറയുന്നത്‌. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്‌ ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്‌റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.

ലോക്കൽ പൊലീസ്‌  അന്വേഷണം തുടങ്ങിയ കേസ്‌ പിന്നീട്‌ ക്രൈം ബ്രാഞ്ചും തുടർന്ന്‌ സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന  അഭയയുടെ അച്‌ഛനും  അമ്മയും വിചാരണ കാലയളവിൽ  മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

നാൾ വഴികൾ

1992 മാർച്ച് 27 - പയസ് ടെൻത് കോൺവെന്റ്‌ വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏപ്രിൽ 14 - കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി

1993 ജനുവരി 30 - അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ.

1993 മാർച്ച് 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസിനു അന്വേഷണ ചുമതല.

1993 - ആത്മഹത്യ എന്ന വാദം തെറ്റാണെന്നു സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 - അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോർട്ട് നൽകാൻ സിബിഐ നിർബന്ധിക്കുന്നതായി വർഗീസ് പി തോമസ് എന്ന ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ.

1994 മാർച്ച് 17 - സിബിഐ ഫോറൻസിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തൽ.

1996 നവംബർ 26- കേസ് എഴുതിത്തള്ളണമെന്നു സിബിഐ ആവശ്യം കോടതിയിൽ

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2001 ജൂൺ 23- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 മേയ് 18- കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി.

2001 ആഗസ്റ്റ് 16- സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്.

2005 ആഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.

2006 ആഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവ്.

2007 ഏപ്രിൽ-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പോലീസ് സർജൻ്റെ റിപ്പോർട്ട്.

2007 മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സിജെഎം കോടതി.

2008 ഒക്ടോബർ 23: അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി.

2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി.

2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയിൽ.

2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ.

2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ.

2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നു.

2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ

2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട്.

2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.

2019 ആഗസ്റ്റ് 26- അഭയ കേസിന്‍റെ വിചാരണ സിബിഐ കോടതയിൽ ആരംഭിച്ചു.

2020 ഒക്‌ടോബർ 20- സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.

2020 ഡിസംബര്‍ 22- അഭയ കേസിൽ വിധി

No comments:

Post a Comment