Sunday, December 27, 2020

നിരഞ്‌ജൻ താലൂക്ദാർ അസമിന് നൽകിയ ജീവൻ

 വിഘടനവാദികൾക്കെതിരെ അസമിലെ എസ്‌എഫ്‌ഐ ‌ സന്ധിയില്ലാതെ നടത്തിയ പോരാട്ടത്തിൽ നിരഞ്‌ജൻ താലൂക്‌ദാറിനെ നഷ്‌ടമാകുന്നത്‌. ഇന്ന്‌ അസം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുന്നതിന്‌ നന്ദി പറയേണ്ടത്‌ ഇത്തരം ചോരവീണ പോരാട്ടങ്ങളോടും നിരഞ്‌ജനെപ്പോലുള്ളവരുടെ രക്‌തസാക്ഷിത്വത്തോടുമാണ്‌. തന്നെ ഇല്ലാതാക്കിയാലും രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്ന നിരഞ്‌ജന്റെ   പ്രഖ്യാപനം  ജനത ഏറ്റെടുക്കുകയായിരുന്നു. എതിരാളികൾ പിടിച്ചുകൊണ്ടുപോയി  ഒരു വർഷത്തിനു ശേഷമാണ്‌ നിരഞ്‌ജന്റെ മൃതദേഹം കണ്ടെത്താനായത്‌.

 


അസമിലെ നിജ് - ബഹ്ജനി ഗ്രാമത്തിൽ 1985 നവംബർ 15 ന് ആണ് നിരഞ്ജൻ താലൂക്‌ദാർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചാന്ദ് കുസി ഗോപാൽതാൻ പോളിടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി. 1978ൽ നമൊരി കോളേജിൽനിന്ന് സർവകലാശാലാ വിദ്യാഭ്യാസവും പൂർത്തിയാക്കി. 

നൽബാരി കോളേജിൽ പഠിക്കുമ്പോഴാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലെത്തുന്നത്‌.  വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനൊപ്പം നിരഞ്ജൻ  തൊഴിലാളികളെയും സംഘടിപ്പിച്ചു. തുടർന്ന് സിപിഐ എം അംഗമായി. അസമിൽ സമരം തുടങ്ങിയതോടെ തന്റെ ഗ്രാമത്തിൽ പാർടിയെ വളർത്തുന്നതിൽ മുൻ കൈയെടുത്തു. സമരം ശക്തമായതോടെ എതിരാളികൾ കമ്യൂണിസ്റ്റുകാർക്കെതിരെ തിരിഞ്ഞു. ഇതോടെ നിരഞ്ജൻ ഗ്രാമം വിട്ട് നൽബാരി പാർടി ഓഫീസിലേക്ക് മാറി. 

1983 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം നിരഞ്ജൻ ഗ്രാമത്തിലേക്ക് പോയി. ഫെബ്രുവരി 11 ന് രാവിലെ പത്തോടെ 200 ൽ അധികം വിദ്യാർഥികളും ആളുകളുമടങ്ങിയ സംഘം നിരഞ്ജന്റെ വീട് വളഞ്ഞു. അമ്മയുടെ മുന്നിൽ വച്ച് നിരഞ്ജനെ കൊലപ്പെടുത്തി. നിരഞ്ജനെ രക്ഷപ്പെടുത്താൻ അമ്മ കരഞ്ഞ് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഓൾ അസം സ്റ്റുഡൻസ്‌ യൂണിയൻ അത്ര ഭയാനകമായ അന്തരീക്ഷമായിരുന്നു ആ ഗ്രാമത്തിൽ സൃഷ്ടിച്ചിരുന്നത്.

ഒടുവിൽ നിരഞ്ജന്റെ  അമ്മ സഖാക്കൾക്കൊപ്പം  നൽബാരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പാർടിക്കാർ നിരഞ്ജനെ എവിടെയോ ഒളിപ്പിച്ചുവെന്ന് പറഞ്ഞ് പൊലീസ് പരാതി കേട്ടില്ല.  നിരഞ്ജന്റെ മൃതദേഹവും കണ്ടെത്താനായില്ല. ഒരു വർഷത്തിന് ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ അഴുകിയ മൃതദേഹം പൊലീസ് കണ്ടെത്തി. അത് സഖാവ് നിരഞ്ജൻ താലൂക്‌ദാർ ആണെന്ന് തിരിച്ചറിഞ്ഞു. കാണാതാകുമ്പോൾ സഖാവ് ധരിച്ചിരുന്ന സ്വെറ്റർ ദ്രവിച്ച നിലയിൽ  മൃതദേഹത്തിൽ അവശേഷിച്ചിരുന്നു.

സുപ്രകാശ്‌ താലൂക്‌ദാർ

സിപിഐ എം കേന്ദ്രകമ്മിറ്റി  അംഗമാണ്‌ ലേഖകൻ

No comments:

Post a Comment