Tuesday, December 15, 2020

ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് മുരളീധരന്‍; 'സഖ്യം അനുസരിച്ചില്ലെങ്കില്‍ നടപടി'

 കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ വീണ്ടും കൊമ്പുകോര്‍ത്ത് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരന്‍ എംപിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെയുമായുണ്ടാക്കിയ ധാരണയുടെ പേരിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. ജമാഅത്തെയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ രൂക്ഷമാകുമെന്നതിന്റെ സൂചനയാണ് വോട്ടെടുപ്പ് കഴിഞ്ഞയുടനുള്ള പരസ്യവിമര്‍ശനങ്ങള്‍.    

ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന  സര്‍ടിഫിക്കറ്റ് നല്‍കി മുരളീധരനാണ് ആദ്യം രംഗത്തിറങ്ങിയത്. വെല്‍ഫെയര്‍ പാര്‍ടിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തെയും ന്യായീകരിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ അവര്‍  മതരാഷ്ട്രവാദമെന്ന നയം മാറ്റി. നിലവില്‍ മതേതര സ്വഭാവം ഉള്ളതിനാലാണ്  കൂട്ടുകൂടിയത്.  ഇത് യുഡിഎഫിന് ഗുണംചെയ്യുമെന്നും മുരളി അവകാശപ്പെട്ടു.  പ്രാദേശിക നീക്കുപോക്കുണ്ടാക്കിയാല്‍  പാര്‍ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടി സ്വാഭാവികമാണെന്നും മുരളി പറഞ്ഞു.

മുരളിയുടെ വാദങ്ങള്‍ തള്ളി നിമിഷങ്ങള്‍ക്കം മുല്ലപ്പളളി തിരിച്ചടിച്ചു. ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ സംഘടനയാണെന്ന അഭിപ്രായം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനില്ലെന്ന്  മുല്ലപ്പള്ളി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ടിയുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കിയിട്ടില്ല. അത്തരമൊരു നിര്‍ദേശം എവിടെയും നല്‍കിയിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസില്‍ തന്റേതാണ് അവസാനവാക്ക്. എവിടെയെങ്കിലും പ്രാദേശിക നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. മുക്കത്ത് പാര്‍ടി നടപടി എടുത്തിട്ടുണ്ടോ എന്നതും അന്വേഷിക്കും.  കെ മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള  നേതാവിന് മുറപടി പറയാന്‍ താന്‍ ആളല്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

No comments:

Post a Comment