Friday, May 23, 2014

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

സംസ്ഥാനത്തെ 34 തദ്ദേശസ്വയംഭരണ വാര്‍ഡിലേക്ക്  നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലടക്കം 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. പതിമൂന്നിടത്ത് യുഡിഎഫും മൂന്നിടത്ത് സ്വതന്ത്രരും ഒരിടത്ത് ബിജെപിയും വിജയിച്ചു. യുഡിഎഫിന്റെ 10 സിറ്റിങ്ങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. രണ്ടെണ്ണം സ്വതന്ത്രരും  യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. നാല് സിറ്റിങ്ങ് വാര്‍ഡുകളില്‍ എല്‍ഡിഎഫിനും തോല്‍വിയുണ്ടായി. രണ്ടിടത്ത് യുഡിഎഫും ഒരുവാര്‍ഡില്‍ ബിജെപിയും മറ്റൊരിടത്ത്സ്വതന്ത്രനുമാണ് എല്‍ഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നാവായിക്കുളം, തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ വള്ളത്തോള്‍നഗര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു.

നാവായിക്കുളത്ത് ആര്‍എസ് പിയുടെ സ്ഥാനാര്‍ത്ഥി സി എസ് സുബിതയെ പരാജയപ്പെടുത്തിയാണ് സിപിഐ എമ്മിലെ എസ് ജലജാഭായി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്ന ആര്‍എസ് പിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ച ഡിവിഷനാണിത്. ആര്‍എസ് പി യുഡിഎഫിലേക്ക് പോയതോടെ സിപിഐ എം ഇവിടെ മത്സരിക്കുകയായിരുന്നു. കഴിഞ്ഞ തവണ ആര്‍എസ് പി സ്ഥാനാര്‍ത്ഥി 600 വോട്ടിന് വിജയിച്ച ഇവിടെ ഇക്കുറി സിപിഐ എം 4812 വോട്ടിനാണ് വിജയിച്ചത്.

വള്ളത്തോള്‍നഗറില്‍ 5924 വോട്ടിനാണ് സിപിഐ എമ്മിലെ റമ്ല കരീം വിജയിച്ചത്. എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി

തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ സിപിഐ എമ്മിലെ ശോഭാ ശിവദത്തന്‍ 913 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. യുഡിഎഫ് ഇവിടെ മൂന്നാം സഥാനത്തായി. കഴിഞ്ഞതവണ എല്‍ഡിഎഫ് 197 വോട്ടിനായിരുന്നു ഇവിടെ വിജയിച്ചത്. ഇതോടെ നഗരസഭയില്‍ എല്‍ഡിഎഫ്  കക്ഷിനില 51 ആയി.

തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍, കരുംകുളം പഞ്ചായത്തിലെ ചെമ്പകരാമന്‍തുറ എന്നിവിടങ്ങളിലും എല്‍ഡിഎഫ് വിജയിച്ചു.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലെ കൊടക്കാട് ഈസ്റ്റ് വാര്‍ഡ് സിപിഐ എമ്മിലെ സജിനി യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. 307 വോട്ടിനാണ് വിജയം. മങ്കട ബ്ലോക്കിലെ മങ്കടയില്‍ മുസ്ലീംലീഗിലെ എ. ദീപ വിജയിച്ചു. തിരുവാലിയിലെ ഇല്ലത്ത്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫിലെ ആര്‍ പ്രീതി വിജയിച്ചു. , ഒതുക്കുങ്ങലിലെ ഒതുക്കുങ്ങല്‍ ടൗണ്‍ വാര്‍ഡില്‍ മുസ്ലീംലീഗിലെ മുഹമ്മദ് വിജയിച്ചു. തിരൂരങ്ങാടിയിലെ കോട്ടുവാലക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് പിന്തുണച്ച ജനകീയ സമിതിയുടെ സി ഹംസ വിജയിച്ചു.

എറണാകുളം പെരുമ്പാവൂര്‍ നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡില്‍ യുഡിഎഫ് 10 വോട്ടിന് വിജയിച്ചു. സുലേഖാ രാധാകൃഷ്ണനാണ് വിജയി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്., മഞ്ഞള്ളൂരിലെ വാഴക്കുളം നോര്‍ത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രയായി മത്സരിച്ച നൈസി ജയിച്ചു.

ഇടുക്കി അടിമാലി ബ്ലോക്കിലെ മുനിയറയില്‍ ഇടത് സ്വതന്ത്ര രമാ രാജീവ് 156 വോട്ടിന് വിജയിച്ചു..

ആലപ്പുഴയില്‍ പള്ളിപ്പാട്ടെ തെക്കേക്കരകിഴക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രാജി സോമന്‍ (സിപിഐ എം) ആണ് വിജയി.

പത്തനംതിട്ട: കുറ്റൂരിലെ പടിഞ്ഞാറ്റോത്തറ കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.സുജാ സണ്ണിയാണു വിജയി.

കോട്ടയം പൂഞ്ഞാറിലെ നെടുന്താനത്ത് ബിജെപിയിലെ സനല്‍ വിജയിച്ചു. ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവില്‍ യുഡിഎഫിലെ മേഴ്സി ഷൈനാണ് വിജയിച്ചത്. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡായിരുന്നു. കടുത്തുരുത്തിയിലെ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായആല്‍ബര്‍ട്ട് വിജയിച്ചു. കോണ്‍ഗ്രസിന്റെ വാര്‍ഡായിരുന്നു.

കോഴിക്കോട്ട് മൂന്ന് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. ചങ്ങരോത്തെ കുളക്കണ്ടം, തലക്കുളത്തൂരിലെ പറമ്പത്ത്, ചാത്തമംഗലത്തെ പൂള്ളാവൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.

കണ്ണൂര്‍ കേളകത്തെ കേളകം വാര്‍ഡ് സിപിഐ എം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. എ കെ സതീശനാണ് വിജയിച്ചത്്.തളിപ്പറമ്പ് നഗരസഭയിലെ മുക്കോല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗ് സ്ഥാനാര്‍ത്ഥി നസീര്‍ വിജയിച്ചു. വേങ്ങോട്ടെ പാച്ചപ്പൊയ്ക വാര്‍ഡില്‍ സിപിഐ എമ്മിലെ എന്‍ പ്രമീള വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കാസര്‍കോട് പൈവളികെയിലെ കളായിയില്‍ യുഡിഎഫിലെ അബുസലിം വിജയിച്ചു.

35 വാര്‍ഡിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഈസ്റ്റ് വാര്‍ഡില്‍ സിപിഐ എമ്മിലെ കെ ഷിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

DESHABHIMANI

No comments:

Post a Comment