Saturday, May 24, 2014

ആര്‍എസ്പിയെ തൂത്തെറിഞ്ഞ് എല്‍ഡിഎഫിന് ഉജ്വല വിജയം

കിളിമാനൂര്‍: ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താമെന്ന ആര്‍എസ്പി- യുഡിഎഫ് കൂട്ടുകെട്ടിന്റെ മോഹം ചീറ്റി. ജില്ലാപഞ്ചായത്ത് നാവായിക്കുളം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ജലജാഭായിക്ക് 4812 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയുടെ സി എസ് സുബിതയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എല്‍ഡിഎഫിനെ തറപറ്റിക്കുമെന്ന് വീമ്പിളക്കിയിരുന്നു.

ആര്‍എസ്പി തങ്ങളുടെ കോട്ടയെന്ന് പ്രഖ്യാപിച്ചിരുന്ന നാവായിക്കുളം പഞ്ചായത്തില്‍ ആകെ പോള്‍ചെയ്ത 8875ല്‍ എല്‍ഡിഎഫ് 4298 വോട്ട് നേടി. യുഡിഎഫിന് 3777 ഉം ബിജെപിക്ക് 710 വോട്ടും ലഭിച്ചു. 521 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് നാവായിക്കുളം പഞ്ചായത്തില്‍. പള്ളിക്കല്‍ പഞ്ചായത്തില്‍ ആകെ പോള്‍ചെയ്ത 4381 വോട്ടില്‍ 2555 എല്‍ഡിഎഫിനും 1594 വോട്ട്യുഡിഎഫിനും 206 വോട്ട് ബിജെപിക്കും ലഭിച്ചു. ഇവിടെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 961. മടവൂര്‍ പഞ്ചായത്തില്‍ ആകെ പോള്‍ ചെയ്ത 5598 വോട്ടില്‍ എല്‍ഡിഎഫിന് 3000, യുഡിഎഫ് 2161, ബിജെപിക്ക് 378. എല്‍ഡിഎഫിന് ലീഡ് 839. കിളിമാനൂര്‍ പഞ്ചായത്തില്‍ ഡിവിഷനുകീഴിലെ 9 വാര്‍ഡില്‍ ആകെ പോള്‍ചെയ്ത 3311 വോട്ടില്‍ എല്‍ഡിഎഫിന് 2081 വോട്ടും യുഡിഎഫ് 937, ബിജെപിക്ക് 247. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 1144. നഗരൂര്‍ പഞ്ചായത്തിലെ ഡിവിഷനുകീഴിലെ നാലു വാര്‍ഡിലായി ആകെ പോള്‍ചെയ്ത 2747 വോട്ടില്‍ എല്‍ഡിഎഫിന് 1680ഉം യുഡിഎഫ് 741, ബിജെപി 264. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 939. കരവാരം പഞ്ചായത്തില്‍ ഡിവിഷനുകീഴിലെ നാലുവാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 1791 വോട്ടില്‍ എല്‍ഡിഎഫ് 1050, യുഡിഎഫ് 642, ബിജെപി 80. എല്‍ഡിഎഫ് ഭൂരിപക്ഷം 408.

ഡിവിഷനുകീഴിലെ എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ജലജാഭായിക്ക് വ്യക്തമായ മേല്‍ക്കൈ വന്നത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. പലയിടത്തും യുഡിഎഫിന് ബിജെപി വ്യാപകമായി വോട്ടുമറിച്ചിട്ടും ആകെയുള്ള 64 പഞ്ചായത്ത് വാര്‍ഡില്‍ 50 എണ്ണത്തിലും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം നേടാനായി. യുഡിഎഫിന്റെ കോട്ടകളായി കണക്കാക്കിയിരുന്ന പ്രദേശങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ആധിപത്യം നേടി. എന്‍ കെ പ്രേമചന്ദന്‍ അടക്കമുള്ള നേതാക്കള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും എല്‍ഡിഎഫിന് ഉജ്വല വിജയം നേടാനായത് യുഡിഎഫില്‍ അമ്പരപ്പുളവാക്കി. ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജലജാഭായി ലീഡ് നേടുന്നത് യുഡിഎഫ്- ആര്‍എസ്പി ക്യാമ്പുകളില്‍ മ്ലാനത സൃഷ്ടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം പ്രതീക്ഷിച്ചിറങ്ങിയ മുതിര്‍ന്ന ആര്‍എസ്പിക്കാര്‍ ഫലപ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ രംഗം വിടുന്ന കാഴ്ചയായിരുന്നു പിന്നീട്. അഭിമാനപോരാട്ടത്തില്‍ ആര്‍എസ്പിയുടെ വഞ്ചന തിരിച്ചറിഞ്ഞ് എല്‍ഡിഎഫിനു വേണ്ടി വോട്ട്ചെയ്ത് എസ് ജലജാഭായിയെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മടവൂര്‍ അനില്‍ നന്ദി പറഞ്ഞു. "
deshabhimani

No comments:

Post a Comment