Wednesday, May 21, 2014

രാഹുലിന്റെ വണ്‍മാന്‍ ഷോ ഗുണംചെയ്തില്ലെന്ന് ലീഗ് മുഖപത്രം

മലപ്പുറം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം. രാഹുലിന്റെ വണ്‍മാന്‍ ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്നും ഇന്ത്യയുടെ മനസ് തൊടാനുള്ള രാഹുലിന്റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന വേളയില്‍ തന്നെ ഈ ഊരുചുറ്റലുകള്‍ മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവു തൊടാന്‍ എന്ന് കൂടി അറിയണമായിന്നു എന്നാണ് "കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റ"മെന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നത്.

തനിക്ക് ചുറ്റുമുള്ള യുവനേതാക്കളില്‍ ചിലരെ മാത്രമാണ് രാഹുല്‍ പ്രചാരണത്തില്‍ വിശ്വസിച്ചത്. നേതൃത്വത്തിന്റെ രാജി, ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ പതിവു പല്ലവികള്‍ മാത്രം മതിയാകില്ല കോണ്‍ഗ്രസിനേറ്റ മുറിവുണക്കാനെന്നും ബിജെപിയെ പോലും ഞെട്ടിച്ച പതനമായിരുന്നു കോണ്‍ഗ്രസിന്റേതെന്നും പത്രം വിലയിരുത്തുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണിയെന്ന വാഗ്ദാനം ശുഭസൂചകമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തുള്ള നേതാക്കള്‍ പലപ്പോഴും പ്രചരണ പരിപാടികളുടെ പടിക്ക് പുറത്തുനില്‍ക്കേണ്ടിവന്നു. പല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നിന്നും അനുഭവിച്ച തോല്‍വിയില്‍ നിന്നു പോലും രാഹുല്‍ ബ്രിഗേഡ് പാഠം പഠിച്ചില്ല. ഒരു സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്ത് പരിചയമില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത്, മോഡിക്ക് അദ്ദേഹത്തിന്റെ ഹൈടെക് തന്ത്രങ്ങളുടെ പ്രയോഗവത്ക്കരണത്തിന് എളുപ്പം സൃഷ്ടിച്ചെന്നും പത്രം വിലയിരുത്തുന്നു.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രകടമായ നേതൃദാരിദ്ര്യം, മികച്ച പ്രാദേശിക സഖ്യകക്ഷികളുടെ അഭാവം, തെറ്റായ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും ഭരണ പരാജയവും ഈ തോല്‍വിക്കു ആക്കം കൂട്ടിയെന്നും മുഖപ്രസംഗത്തില്‍ പത്രം ചൂണ്ടിക്കാട്ടുന്നു.

deshabhimani

No comments:

Post a Comment