Sunday, June 17, 2012

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 228 ചിത്രങ്ങള്‍ മാറ്റി


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 228 ചിത്രങ്ങള്‍ പൊലീസ് സഹായത്തോടെ ജയില്‍ അധികൃതര്‍ മാറ്റി. 116 ചിത്രങ്ങള്‍ പരിശോധനക്കുമുമ്പ് മാറ്റിയതായും ജയിലധികൃതര്‍ അറിയിച്ചു. ബ്ലോക്കുകളില്‍നിന്ന് കണ്ടെടുത്തവയിലേറെയും ദൈവങ്ങളുടെ ചിത്രമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പടം നേരത്തേ എടുത്തുമാറ്റിയതിനാല്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പടങ്ങള്‍ മാത്രമാണ് ലഭിച്ചത് ഉത്തരമേഖലാ ജയില്‍ ഡിഐജി കെ രാധാകൃഷ്ണന്റെയും ജയില്‍ സൂപ്രണ്ട് ശിവദാസ് കെ തൈപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ സായുധരായ മുന്നൂറോളം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഇരുപതോളം അന്തേവാസികള്‍ അഞ്ചരമണിക്കൂര്‍കൊണ്ട് ജയില്‍ ചുമര്‍ "വൃത്തിയാക്കിയത്". ചുമരിലെ എഴുത്തുകളില്‍ പെയിന്റടിച്ചു. കണ്ടെടുത്ത ചിത്രങ്ങള്‍ ജയിലിനകത്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. രാഷ്ട്രീയ-മത നേതാക്കള്‍, ചലച്ചിത്ര-കായിക താരങ്ങള്‍, ശ്രീനാരായണ ഗുരു, ചെഗുവേര, ലെനിന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍, ആശംസകള്‍, പേപ്പര്‍ കട്ടിങ്ങുകള്‍, കലണ്ടറുകള്‍ എന്നിവ കണ്ടെടുത്തവയിലുണ്ട്. സ്പെഷ്യല്‍ ജയിലിലെ ചുമരെഴുത്തുകളും പെയിന്റുപയോഗിച്ച് മായ്ച്ചു.

അന്തേവാസികള്‍ പരിശോധനയോട് പൂര്‍ണമായി സഹകരിച്ചതായി ഡിഐജി പറഞ്ഞു. ശേഖരിച്ച ചിത്രങ്ങള്‍ പ്രത്യേക മുറിയില്‍ സൂക്ഷിച്ച് പ്രദര്‍ശിപ്പിക്കും. ദൈവങ്ങളുടെ ചിത്രങ്ങള്‍ ജയിലിനകത്തെ ദേവാലയങ്ങളിലേക്ക് മാറ്റും. ഇനിമുതല്‍ ജയില്‍ ചുമരില്‍ വരയ്ക്കാന്‍ അനുവദിക്കില്ലെന്നും താല്‍പര്യമുള്ളവര്‍ക്ക് വരയ്ക്കാനായി ക്യാന്‍വാസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനക്കിടയില്‍ ഒരു മൊബൈല്‍ ഫോണും രണ്ട് ചാര്‍ജറും കണ്ടെടുത്തു. പരിശോധനക്കുമുമ്പ് എടുത്തുമാറ്റിയ 116 ചിത്രങ്ങളില്‍ കെ കരുണാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പടമുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളില്‍ സിപിഐ എം നേതാക്കളുടെ പടങ്ങളേയുള്ളൂവെന്ന് വരുത്താനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പടങ്ങള്‍ നേരത്തേ മാറ്റിയത്.


കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ ജയിലില്‍നിന്ന് പരിശോധനക്കുമുമ്പ് നീക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പരിശോധനക്കുമുമ്പ് നീക്കി. ഞായറാഴ്ച ഡിഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുമെന്ന മുന്‍കൂട്ടിയുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് അനുകൂല ജയില്‍ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ തിരക്കിട്ട് മാറ്റിയത്. നിലവില്‍ ഭരണനേതൃത്വത്തിലുള്ളവരുടേതടക്കം ഇരുപത്തഞ്ചോളം ചിത്രങ്ങളാണ് പരിശോധനക്കുമുമ്പ് മാറ്റിയത്. കോഴിക്കോട്, തലശേരി ജയിലുകളിലെ പ്രധാന ഉദ്യോഗസ്ഥരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മട്ടന്നൂര്‍, മാവിലായി സ്വദേശികളായ ഉദ്യോഗസ്ഥരുമാണ് ചിത്രങ്ങള്‍ മാറ്റുന്നതിന് ചുക്കാന്‍ പിടിച്ചത്.

അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ദൃശ്യമാധ്യമങ്ങളെയും ചില പത്രഫോട്ടോഗ്രാഫര്‍മാരെയും ജയിലിനകത്ത് കൊണ്ടുപോയി ചിലഭാഗങ്ങളില്‍നിന്ന് മാത്രം പടമെടുത്തു. സിപിഐ എം നേതാക്കളുടെ ചിത്രങ്ങളാണ് ജയിലിനകത്ത് മുഴുവനെന്ന് പ്രചരിപ്പിച്ചു. ഇതിന് സാധുത നല്‍കാനാണ് പരിശോധനക്കുമുമ്പ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ എടുത്തു മാറ്റിയത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നാല്് ചിത്രങ്ങളാണ് അവശേഷിപ്പിച്ചത്. ആറാം ബ്ലോക്കില്‍നിന്നും ആശാരിപ്പണിയെടുക്കുന്ന ഹാളില്‍നിന്നുമാണ് ഈ ചിത്രങ്ങള്‍ കണ്ടെടുത്തതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അതേസമയം മറ്റു പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയപ്പോഴും ജയില്‍ ഓഫീസില്‍ ഈ നേതാക്കളുടെ ചിത്രം ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

തടവുകാരുടെ മുറിയില്‍ പരിശോധന; ചിത്രങ്ങളും പാത്രങ്ങളും നീക്കം ചെയ്തു

ജയിലില്‍ നടത്തിയ പരിശോധനയില്‍ അറുപതോളം ദൈവങ്ങളുടെ ചിത്രങ്ങളും പാത്രങ്ങളും മറ്റും പിടിച്ചെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സബ് ജയില്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പൂജപ്പുരയില്‍ നടത്തിയ പരിശോധനയിലാണ് അമ്പതോളം ദൈവങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്തത്. സമാന്തര പാചകം നടത്തുന്നതിനുള്ള അടുപ്പുകല്ല്, പാത്രങ്ങള്‍, പച്ചക്കറികള്‍, ധാന്യപ്പൊടികള്‍, അച്ചാര്‍, വെളിച്ചെണ്ണ തുടങ്ങിയവയും പിടിച്ചെടുത്തു. സിനിമാ നടിമാരുടെ ചിത്രങ്ങളും വ്യായാമം ചെയ്യാനായി അലുമുനിയം പാത്രങ്ങളില്‍ സിമന്റ് നിറച്ചുനിര്‍മിച്ച ഉപകരണങ്ങളും ജയിലില്‍ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത ദൈവങ്ങളുടെ ചിത്രം ജയിലിലെ അതത് ആരാധനാലയങ്ങളിലേക്ക് മാറ്റി. ചിത്രങ്ങള്‍ വരച്ച ചുമരുകള്‍ ജയില്‍ അധികൃതര്‍ ചായം പൂശി.


deshabhimani 180612

1 comment:

  1. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 228 ചിത്രങ്ങള്‍ പൊലീസ് സഹായത്തോടെ ജയില്‍ അധികൃതര്‍ മാറ്റി. 116 ചിത്രങ്ങള്‍ പരിശോധനക്കുമുമ്പ് മാറ്റിയതായും ജയിലധികൃതര്‍ അറിയിച്ചു. ബ്ലോക്കുകളില്‍നിന്ന് കണ്ടെടുത്തവയിലേറെയും ദൈവങ്ങളുടെ ചിത്രമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പടം നേരത്തേ എടുത്തുമാറ്റിയതിനാല്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പടങ്ങള്‍ മാത്രമാണ് ലഭിച്ചത്

    ReplyDelete