Saturday, July 25, 2020

ബാങ്ക് വേതനം: ധാരണാപത്രവും കുറെ ധാരണാപിശകുകളും


ബാങ്ക് ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പതിനൊന്നാം കരാർ ധാരണാപത്രം ഒപ്പിട്ടു. ബി.ഇ.എഫ്.ഐ. പ്രസ്തുത ധാരണാപത്രത്തിൽ കൈയൊപ്പു ചാർത്തിയില്ല. അതിന് കാരണമെന്തെന്ന് വളരെ വ്യക്തമായി സംഘനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിലെ വൻ നേട്ടമെന്നൊക്കെ പലരും പറയുന്നുണ്ട്, ആഘോഷങ്ങളും നടക്കുന്നുണ്ട്. അവരവർക്ക് അവരവരുടേതായ ന്യായാന്യായങ്ങൾ ഉന്നയിക്കാനുള്ള അവകാശം, അത്രമാത്രം. ചില നാഥനില്ലാ വിമർശനങ്ങളും പരാമർശങ്ങളും കറങ്ങുന്നുണ്ട്. നാഥനില്ലാത്തവർക്ക് എന്തും എവിടെയും പറഞ്ഞു നടക്കാൻ സ്വാതന്ത്ര്യമുണ്ടല്ലൊ? അത് അതേ അവജ്ഞയോടെ തള്ളിക്കളഞ്ഞാൽ മതി.

ധാരണാപത്രത്തിൽ പെൻഷനെ സംബന്ധിച്ച് എഴുതിച്ചേർത്ത ഒരു വകുപ്പും എഴുതിച്ചേർക്കാത്ത ഒരു വകുപ്പും ഔദ്യോഗികമായി തന്നെ പല സംഘടനകളും പ്രചരിപ്പിക്കുന്നുണ്ട്. ധാരണാപത്രത്തിലെ 7-ാം വകുപ്പ് - NPS ലെ ബാങ്കുടമകളുടെ വിഹിതം കരാർ തീയ്യതി മുതൽ 14%, കേന്ദ്ര സർക്കാർ അനുമതിയോടെ ആക്കും. വാക്കാൽ ഉറപ്പ് കിട്ടിയെന്ന് ചിലർ പറയുന്ന, ''ധാരണാപത്രത്തിലില്ലാത്ത വകുപ്പ് '' - ഫാമിലി പെൻഷനിൽ  പരിധിയില്ലാത്ത 30% വർദ്ധനവ്.

ഇത് രണ്ടും മാത്രം ഒന്നു പരിശോധിക്കുക. ഒന്ന് പുതു തലമുറയെ ബാധിക്കുന്നതാണ്. ഇന്ന് ബാങ്കുകളിൽ ഭൂരിപക്ഷവും പുതു തലമുറയിൽ പെട്ടവർ. അവരാകട്ടെ ബാങ്കു ജീവനക്കാരുടെ ഇന്നത്തെ ശംബളഘടനയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവർ, ന്യായമായ ഒരു ശംബള വർദ്ധന ഏറെ പ്രതീക്ഷിച്ചിരുന്നവർ. അവരുടെ പെൻഷൻ വിഹിതത്തിലേക്കുള്ള ബാങ്കുടമകളുടെ വിഹിതമാണ് സംഘടനകൾ 'ശക്തമായ' സമ്മർദ്ദം ചെലുത്തി 14% ആക്കി ഉയർത്തിയത്. ഇനി ബാങ്കിംഗ് മേഖലയിലെ NPS കരാറിലെ വാചകങ്ങൾ ശ്രദ്ധിക്കുക.

"The scheme is one as governed by the provisions of New Pension Scheme which is already in vogue for the employees of Central Government and as modified from time to time."
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വിധേയമായ പുതിയ പെൻഷൻ പദ്ധതി എന്ന് മലയാളം. ഇനി കേന്ദ്ര സർക്കാരിൻ്റെ ധനകാര്യ വകുപ്പ്, NPS ഉമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ ഉത്തരവിലെ വരികൾ ശ്രദ്ധിക്കുക.

"NPS is mandatorily applicable on Central Government employees (except Armed Forces) recruited on or after 01.01.2004. Subsequently, all State Governments excluding West Bengal have also adopted NPS for their employees. Govt. employees make a monthly contribution at the rate of 10% of their salary and a matching contribution is paid by the Govt.. For central Govt. employees, the employer’s contribution rate has been enhanced to 14% w.e.f. 01.04.2019.'' കേന്ദ്ര സർക്കാർ വിഹിതം 2019 ഏപ്രിൽ ഒന്നു മുതൽ 14% ആക്കിയെന്ന് വ്യക്തം.

അപ്പോൾ പിന്നെ ഇത് ധാരണാപത്രത്തിൻ്റെ ഭാഗമാക്കി പുതു ജീവനക്കാർക്ക് നേട്ടമെന്ന് കൊട്ടിഘോഷിക്കുന്നതെന്തിന്?.

നോക്കണം ധാരണാപത്ര പ്രകാരം 14% മായി വർദ്ധിപ്പിക്കുന്നത്  "from prospective date of signing the settlement" എന്നാണ്. അതായത് കരാർ ഒപ്പിടുന്ന തീയ്യതി മുതൽ മാത്രം. ചുരുക്കത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2019 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന, ബാങ്ക് ജീവനക്കാർക്ക് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ഒരു ആനുകുല്യം, ഉറപ്പല്ലാത്ത ഒരു തീയ്യതിയിൽ ഉറപ്പിക്കുമെന്നത് ഉറപ്പായ നേട്ടമായി ചിത്രീകരിക്കുക. നിയമപരമായി ഇത് നേടുവാനാകുമോ എന്നത് പരിശോധിക്കേണ്ടതാണ്. (പിന്നെ, ഇതെല്ലാം കുത്തക മുതലാളിമാരുടെ ഓഹരിച്ചന്തയിലേക്കാണല്ലൊ പോകേണ്ടിയിരുന്നത് എന്നത് മാത്രമാണ് ഒരു ആശ്വാസം.) ഇനി മറ്റൊന്നുകൂടി. ബാങ്കുകളുടെ വിഹിതം 14% ആകുന്നത് കരാറിലൂടെയാകുമ്പോൾ ലഭിക്കേണ്ട 15% വർദ്ധനവിൽ ഒരു വിഹിതം അതിനായി മാറ്റി വക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ ഒപ്പിട്ട സംഘടനയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരും മറ്റുള്ളവരും ഒപ്പിട്ടവരോടുള്ള നന്ദിയും കടപ്പാടും പുലർത്തുന്നതോടൊപ്പം ജാഗ്രത പാലിക്കുക കൂടി വേണം.

ഇനി പെൻഷൻ പറ്റിയവരുടെ, അവരുടെ കുടുംബാംഗങ്ങളുടെ പെൻഷൻ. അതിന് പ്രത്യേകമായ ഒരു ഉറപ്പുമില്ല. അത് കൊണ്ട് തന്നെ അത് വാക്കാൽ ഉറപ്പ്. UFBU സർക്കുലർ ശ്രദ്ധിച്ചില്ലേ?.

''On conclusion and signing of the MoU, the Chairman of IBA and SBI, Shri Rajnish Kumar came in the meeting room and participated in the discussions. During his address to all the participants, he informed that IBA agrees in principle to improve Family Pension to uniform rate of 30% for all family pensioners without any ceiling and the existing ceilings of family pension will be removed.  Necessary approval of the Government would be obtained.''

ഓൺലൈൻ മീറ്റിംഗെല്ലാം കഴിഞ്ഞപ്പോൾ IBA ചെയർമാൻ ചർച്ചാ മുറിയിൽ കയറി വന്ന് ഒരു ഉറപ്പ് കൊടുത്തത്രെ. (പണ്ട് ഒപ്പിടുന്നതിന് മുൻപ് രാത്രി കാലത്തായിരുന്നു ചെയർമാനെക്കാണാൻ ചിലർ പോയിരുന്നത്.) ഏതായാലും അത് ഒരു ഒന്ന് ഒന്നര ഉറപ്പായി ഉയർത്തിക്കാണിക്കുന്നതിൻ്റെ യുക്തിയെക്കുറിച്ചും ബാങ്ക് ജീവനക്കാർ ചിന്തിക്കണം.

നൽകുമെന്ന് ഉറപ്പുള്ള ആവശ്യങ്ങൾ ചോദിക്കുകയും ചോദിച്ചത് നേടിയെന്ന് അവകാശപ്പെടുകയുമല്ല വേണ്ടത്, മറിച്ച് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ചോദിച്ചു വാങ്ങുക, അതായിരിക്കണം ഒരു തൊഴിലാളി സംഘടനയുടെ കടമ. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബാങ്കു ജീവനക്കാർ.

*
എസ്‌ എസ്‌ അനിൽ
ബിഇഎഫ്ഐ ജനറൽ സെക്രട്ടറി ആണ്‌ ലേഖകൻ

No comments:

Post a Comment