Friday, March 28, 2014

പഞ്ചായത്തുകളുടെ 428 കോടിയും വകമാറ്റും

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളുടെ 428 കോടി രൂപകൂടി വകമാറ്റും. നേരത്തെ 1,550 കോടി രൂപ വകമാറ്റി വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിന് പുറമെയാണ് പുതിയ ഉത്തരവ്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കൂലി കുടിശ്ശിക കൊടുക്കാനെന്ന പേരിലാണ് ഈ തട്ടിപ്പ്. നാല് മാസത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നില്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന് തൊഴിലുറപ്പ് കൂലി കുടിശ്ശിക നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. ഈ വീഴ്ച മറച്ചുവയ്ക്കാനാണ് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റുന്നത്. ഈ തുക തൊഴിലുറപ്പ് മെമ്പര്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

തുക മാറ്റുന്നത് ജില്ലാ ആശുപത്രികള്‍മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വരെ ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങുന്നതുപോലും പ്രതിസന്ധിയിലാക്കും. റോഡുകളുടെയും സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണി, സ്കൂള്‍-അങ്കണവാടി കെട്ടിടങ്ങളുടെ ആവര്‍ത്തനച്ചെലവുകളും അറ്റകുറ്റപ്പണിയും, തെരുവു വിളക്കുകളുടെയും കുടിവെള്ള പദ്ധതികളുടെയും സ്ഥാപനങ്ങളുുടെയും വൈദ്യുതി ചാര്‍ജ് അടയ്ക്കല്‍, കൃഷി ഫാമുകളുടെ പ്രവര്‍ത്തനം, കൃഷി ഭവനുകളുടെ ദൈനംദിന ആവശ്യങ്ങള്‍ തുടങ്ങിയവയും മുടങ്ങും. തുക വകമാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന ധനവകുപ്പിന്റെ നിലപാട് തള്ളിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരവിറക്കിയത്.

deshabhimani

No comments:

Post a Comment