Friday, March 21, 2014

ഇരട്ടനഗരം പദ്ധതി: തരൂരിന്റെ പ്രചാരണം വാഗ്ദാനലംഘനത്തിന്റെ ജാള്യം മറയ്ക്കാന്‍

യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ശശി തരൂര്‍ വാഗ്ദാന ലംഘനത്തിന്റെ ജാള്യം മറയ്ക്കാന്‍ നഗരസഭയ്ക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് മേയര്‍ കെ ചന്ദ്രിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്പെയിനിലെ ബാഴ്സിലോണ നഗരവും തിരുവനന്തപുരം നഗരുമായി ചേര്‍ന്ന് ഇരട്ട നഗരം പദ്ധതി നഗരസഭയുടെ നിസ്സഹകരണംകൊണ്ടാണ് നടക്കാതെ പോയതെന്ന തരൂരിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് മേയര്‍ തെളിവ് സഹിതം വ്യക്തമാക്കി.

ഇരട്ടനഗരം പദ്ധതി തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ജയിച്ചുകയറിയശേഷം പറഞ്ഞ വാഗ്ദാനങ്ങളെല്ലാം അവഗണിക്കുകയായിരുന്നു തരൂര്‍.
നഗരവാസികളും നഗരസഭയും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ കേന്ദ്ര- സംസ്ഥാന ഭരണക്കാരുടെ പിന്നാലെ നടന്നിട്ടും നയാപൈസപോലും സ്വ്പനപദ്ധതികള്‍ വാഗ്ദാനംചെയ്ത ശശി തരൂര്‍ തന്നില്ല. മാലിന്യസംസ്കരണത്തിന് മൂന്നു കോടി നല്‍കിയെന്ന തരൂരിന്റെ പ്രചാരണവും അസംബന്ധമാണ്. ഇരട്ടനഗരം പദ്ധതിക്ക് നഗരസഭ ഒന്നുംചെയ്തില്ലെന്ന തരൂരിന്റെ പ്രചാരണം ജനങ്ങളെ കബളിപ്പിക്കലാണ്. തരൂര്‍ എംപിയായ ഉടന്‍തന്നെ നഗരസഭ ഏകകണ്ഠമായി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മന്ത്രിയായതോടെ തരൂര്‍ പറഞ്ഞതെല്ലാം മറക്കുകയായിരുന്നു. ബാഴ്സിലോണ നഗരസഭാധികാരികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളെ പരാമര്‍ശിക്കുന്ന ഒരു കരടുരേഖ അയച്ചുതന്നിരുന്നു. എന്നാല്‍, സ്പാനിഷ് സര്‍ക്കാരിന്റെ ഉറപ്പ് പദ്ധതിക്കില്ലായിരുന്നു. വിദേശരാജ്യത്തെ ഒരു നഗരസഭയുമായി കരാര്‍ ഏര്‍പ്പെടുന്നതിനുള്ള പരമാധികാരം തിരുവനന്തപുരം നഗരസഭയ്ക്കില്ലെന്ന് രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് പ്രാഥമിക വിവരമുള്ളവര്‍ക്കെല്ലാം അറിയാം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകില്ല. എന്നാല്‍, കേന്ദ്ര അനുമതിക്കായി തരൂര്‍ ചെറുവിരലനക്കിയില്ല.

പദ്ധതിക്കായി ഒറ്റമനസ്സോടെ നഗരസഭ പ്രവര്‍ത്തിച്ചു. അതിനായി പ്രത്യേക ഫയല്‍തന്നെ നഗരസഭയ്ക്കുണ്ട്. 2010 ഡിസംബര്‍ ഒന്നിന് കേന്ദ്ര നഗര വികസന മന്ത്രി ജയ്പാല്‍ റെഡ്ഡിക്ക് ബാഴ്സിലോണയുമായി കരാറിലേര്‍പ്പെടുന്നതിന് നഗരസഭ കത്തയച്ചു. എന്നാല്‍,കത്തിന് മറുപടിപോലും വാങ്ങിത്തരാന്‍ ശശി തരൂര്‍ ശ്രമിച്ചില്ല. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍മാത്രമാണ് തരൂര്‍ നഗരസഭയില്‍ വന്നിട്ടുള്ളത്. വിവിധ പരിപാടിയില്‍ കാണുമ്പോഴൊക്കെ പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ബാഴ്സിലോണയിലെ ഭരണക്കാര്‍ മാറിയെന്നും നിലവിലുള്ള സര്‍ക്കാര്‍ സഹായിക്കില്ലെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. യാഥാര്‍ഥ്യം ഇങ്ങനെയൊക്കെയായിരിക്കെ ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ നഗരസഭയെ പാഴിചാരുന്നത് വഞ്ചനയാണെന്നും മേയര്‍ പറഞ്ഞു. തരൂര്‍ എംപിയും മന്ത്രിയുമൊക്കെയായിട്ടും ഒരു ഘട്ടത്തിലും മാലിന്യപ്രശ്നം പരിഹരിക്കാന്‍ രംഗത്തിറങ്ങിയില്ല. വന്‍ സംഭവമാണെന്ന മട്ടില്‍ ആത്മപ്രകടനം നടത്തുന്ന തരൂര്‍ അരമണിക്കൂര്‍ മാലിന്യപ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കില്‍ തലസ്ഥാന ജനതയും നഗരസഭയും ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും മേയര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment