Monday, March 31, 2014

വീരന്റെ മോഡിപ്രേമം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: കോടിയേരി

പാലക്കാട്: എം പി വീരേന്ദ്രകുമാര്‍ നരേന്ദ്രമോഡിക്ക് സ്തുതി പാടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് വോട്ടുലക്ഷ്യമിട്ടാണ് ഈ നീക്കം. യുഡിഎഫ് സ്ഥാനാര്‍ഥി മോഡിയെ വാഴ്ത്തുന്നത് ബോധപൂര്‍വമാണ്. കോണ്‍ഗ്രസ് ഈ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറയണം. എല്‍ഡിഎഫ് റാലികളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സമാനമായ പ്രസ്താവനകള്‍ മുമ്പും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അദ്വാനിയേയും വാജ്പേയിയേയും മതേതരത്വത്തിന്റെ വക്താവായിരുന്ന നെഹ്റുവുമായി താരതമ്യം ചെയ്തു. യുഡിഎഫിനെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു പത്രം തന്നെയാണ് വീരന്റെ നിലപാട് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയിലെത്തിയാല്‍ രണ്ട് കാര്യങ്ങള്‍ മോഡിയോട് പറയുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞുവെന്നാണ് പത്രം എഴുതിയത്. കേന്ദ്രത്തില്‍നിന്ന് ധാരാളം ഫണ്ട് ലഭിക്കാനുണ്ടെന്നും മോഡിയോട് അതെല്ലാം ചോദിച്ചുവാങ്ങുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതോടെ വീരേന്ദ്രകുമാറിന്റെ മോഡിപ്രേമം മറനീക്കി വന്നു. ജയിച്ചാല്‍ ഏതു പക്ഷത്തായിരിക്കുമെന്ന സൂചനയും ഇതില്‍നിന്നും വ്യക്തം.

എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2004ന്റെ ആവര്‍ത്തനമാകും 2014. കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം ഇന്ത്യയില്‍ ഇനിയുണ്ടാകില്ല. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. അത്ര ആത്മവിശ്വാസമില്ലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു. അതിന്റെ തെളിവാണ് നേതാക്കള്‍ പാര്‍ടി വിടുന്നത്. കോണ്‍ഗ്രസിന്റെ പതനം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. 18 ശതമാനം വോട്ടുള്ള ബിജെപിക്ക് ഇന്ത്യ ഭരിക്കാനുള്ള സീറ്റ് കിട്ടില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മതേതര ഇടതുപക്ഷ കക്ഷികളുടെ കൂട്ടായ്മ തെരഞ്ഞെടുപ്പിനുശേഷം ഉയര്‍ന്നുവരും. അതില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

deshabhimani

1 comment:

  1. വീരനെ വിട്ടേയ്ക്കൂ, ഇന്ത്യയെ മോഡിഫൈ ചെയ്യണമെന്ന് നമ്മളെപ്പോലെ തന്നെ വീരനും ആഗ്രഹം കാണും!!!!

    ReplyDelete