Sunday, March 23, 2014

നാവികസേനയെ ആന്റണി നാഥനില്ലാക്കളരിയാക്കി: മുന്‍ മേധാവികള്‍

പ്രതിരോധമന്ത്രി എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി നാവികസേനാ മുന്‍ മേധാവികള്‍. ആന്റണി സേനയെ നാഥനില്ലാക്കളരിയാക്കുകയാണെന്ന് നാവികസേനാ മുന്‍ മേധാവി ആര്‍ കെ തഹിലിയാനി പറഞ്ഞു. നാവികസേനാ മേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവില്‍ നിയമനം വൈകിയ സാഹചര്യത്തിലാണ് തഹിലിയാനിയുടെ വിമര്‍ശം. അദ്ദേഹത്തിന് പിന്തുണയുമായി മുന്‍ മേധാവി വിഷ്ണു ഭാഗവതും രംഗത്തെത്തി.

ഐഎന്‍എസ് സിന്ധുരത്ന ഉള്‍പ്പടെയുള്ള അപകടങ്ങളെത്തുടര്‍ന്നാണ് ജോഷി രാജിവച്ചത്. ഈ ഒഴിവില്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പകരം ചുമതല നല്‍കിയിട്ടുമില്ല. ആന്റണി സത്യസന്ധനാണെന്നാണ് പറയുന്നത്. എന്നാല്‍, ചുമതല നിര്‍വഹിക്കാനും അദ്ദേഹത്തിന് സാധിക്കണം. പതിവില്ലാത്തവിധം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് സേനയ്ക്ക്. ഡി കെ ജോഷി രാജിവയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആന്റണിയാണ്- തഹിലിയാനി കുറ്റപ്പെടുത്തി.

രണ്ട് സേനാംഗങ്ങളുടെ മരണത്തിന് വഴിവച്ച ഐഎന്‍എസ് സിന്ധുരത്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ജോഷി ഒഴിഞ്ഞത്. കഴിഞ്ഞ ആഗസ്തില്‍ മറ്റൊരു മുങ്ങിക്കപ്പല്‍ കാണാതായിരുന്നു. ഇതിനെതിരായാണ് മുന്‍ നാവിക സേനാ മേധാവി വിഷ്ണു ഭാഗവത് പ്രതികരിച്ചത്. ടാക്സി സര്‍വീസ് നടത്തുന്നത്ര ലാഘവത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നാവികസേനയെ നയിക്കുന്നതെന്നായിരുന്നു തുറന്നടിച്ചത്. ജോഷിയുടെ രാജിക്ക് കാരണമായ സര്‍ക്കാര്‍നിലപാട് ദയനീയമാണ്. പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായതാണ് ജോഷിയെ പ്രകോപിപ്പിച്ചത്- അദ്ദേഹം പറഞ്ഞു. തലവനില്ലാതെ ഒരു ദിവസംപോലും തുടരുന്നത് സേനയ്ക്ക് ഗുണമല്ലെന്നാണ് പേര് വെളിപ്പെടുത്താതെ മറ്റൊരു മുന്‍ നാവികസേനാ മേധാവി പ്രതികരിച്ചത്. സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിനും മന്ത്രിക്കും എതിരെ ഇത്തരം ആരോപണം നാവികസേനയില്‍ പതിവില്ല. മുന്‍ മേധാവിമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ആന്റണിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതികരിച്ചിട്ടുമില്ല.

deshabhimani

No comments:

Post a Comment