Tuesday, September 29, 2020

യുഡിഎഫ്‌ നുണ പരത്തി; വടക്കാഞ്ചേരിയിൽ പണി നിർത്തി ; 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേൽ കരിനിഴൽ

 പ്രതിപക്ഷത്തിന്റെ തുടർച്ചയായ നുണ പ്രചാരണങ്ങൾക്കൊടുവിൽ ലൈഫ് മിഷൻ പദ്ധതി വഴി ഭവന–-- ഭൂരഹിതർക്കായി  വടക്കാഞ്ചേരി ചരൽപറമ്പിൽ പണിയുന്ന ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. ഫ്ളാറ്റ് നിർമാണ കരാർ ഏജൻസിയായ യൂണിടാക്‌  ഇമെയിൽ വഴി ലൈഫ്‌ മിഷനെ ഇക്കാര്യം അറിയിച്ചു. തിങ്കളാഴ്ച ഫ്ളാറ്റിന്റെ നിർമാണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. രാവിലെ പണിക്കെത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നിരാശരായി മടങ്ങി.

വീടും ഭൂമിയുമില്ലാതെ കാലങ്ങളായി  ഷെഡുകളിലും കൂരകളിലും കഴിയുന്നവർക്കായാണ് സർക്കാർ ഇടപെട്ട് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് ഒരുക്കുന്നത്.  നിർമാണം പുരോഗമിക്കുന്നതിനിടെ, സ്ഥലം എംഎൽഎ അനിൽ അക്കര സർക്കാരിനെതിരെയും നിർമാണ കമ്പനിക്കെതിരെയും തുടർച്ചയായി അപവാദ പ്രചാരണം നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെയും അനിൽ അക്കരയുടെയും കള്ളപ്രചാരണങ്ങളിൽ മനംമടുത്താണ്  കരാറുകാർ പണി നിർത്തിവച്ചത്.ഡിസംബറിൽ  ഫ്ളാറ്റ് ഭവനരഹിതർക്ക്‌ കൈമാറാനിരിക്കുകയായിരുന്നു.ഫ്ളാറ്റിനായി കാത്തിരുന്ന 140 കുടുംബങ്ങളുടെ പ്രതീക്ഷക്കുമേലും കരിനിഴൽ വീണു. കോവിഡ് പ്രതിസന്ധികാലത്ത് തൊഴിലെടുത്തിരുന്ന 350 ഓളം പേരുടെ തൊഴിലും നഷ്ടപ്പെട്ടു.

തെരുവാധാരമാവുന്നത് 140 കുടുംബങ്ങൾ

യുഡിഎഫ്‌ വ്യാജ പ്രചാരണങ്ങൾക്കൊടുവിൽ, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവർക്ക് സർക്കാർ ഒരുക്കി നൽകുന്ന വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം നിർത്തിവച്ചു. സ്ഥലം എംഎൽഎ അനിൽ അക്കര തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണങ്ങൾക്കൊടുവിലാണ് കരാർ ഏജൻസിയായ യൂണിടാക് കമ്പനി നിർമാണം നിർത്തിവച്ചതായുള്ള സന്ദേശം ഇ–-മെയിലിലൂടെ ലൈഫ് മിഷൻ അധികാരികളെ അറിയിച്ചത്.

ചോർന്നൊലിക്കുന്ന കൂരകളിലും ഷെഡുകളിലും കഴിയുന്ന പാവപ്പെട്ടവർക്കായാണ് സർക്കാർ ലൈഫ്മിഷൻ പദ്ധതിവഴി വടക്കാഞ്ചേരി ചരൽപറമ്പിൽ ഫ്ളാറ്റ് നിർമിക്കാൻ നടപടിയായത്. യുഎഇ കോൺസുലേറ്റ്‌ സഹായത്തോടെ, യൂണിടാക് കമ്പനി കരാർ ഏറ്റെടുത്ത് നിർമാണം നല്ലനിലയിൽ പുരോഗമിക്കുകയും ചെയ്തു.

ആധുനികസൗകര്യങ്ങളോടെ ഫ്ളാറ്റ് നിർമാണം വിജയകരമായി പൂർത്തീകരിക്കും എന്ന് ഉറപ്പായതോടെയാണ്, അനിൽ അക്കര ഗൂഢനീക്കവുമായി രംഗത്തുവരുന്നത്. 

സ്വർണക്കടത്തുമായി കൂട്ടിക്കെട്ടിയായിരുന്നു ആദ്യം ആരോപണം. പിന്നീട് ഫ്ളാറ്റ് ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തി. എന്നാൽ, അഴിമതി അന്വേഷണ ആവശ്യത്തിൽനിന്ന് മാറി, സർക്കാരിനെയും മന്ത്രി എ സി മൊയ്തീനെയും സിപിഐ എം നേതാക്കളെയും ആക്ഷേപിക്കലായി പണി. നിർമാണത്തിൽ സർക്കാരിന് നേരിട്ട് ഒരു ഇടപാടുമില്ലെന്നറിഞ്ഞിട്ടും, ചില ചാനലുകാരെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം തുടർന്നു. മന്ത്രി എ സി മൊയ്തീൻ രണ്ടു കോടി വാങ്ങിയെന്നും ചാനലിലൂടെ തട്ടിവിട്ടു. ഇതിനെതിരെ മന്ത്രി നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

സ്വന്തം പാർടിയുടെപോലും പിന്തുണയില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം, ഒന്നൊന്നായി പൊളിഞ്ഞതോടെ, ഏതു വിധേനയും പദ്ധതിയെ തകർക്കുക എന്നതായി അനിൽ അക്കരയുടെ ലക്ഷ്യം. ഇതിനായി നിരവധി രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞുനടന്നെങ്കിലും, ഒന്നും  പുറത്തുവന്നില്ല.

നുണപ്രചാരണങ്ങളുമായുള്ള എംഎൽഎയുടെ നടപടികളെത്തുടർന്ന് ഫ്ളാറ്റ് നിർമാണം നിലച്ചതോടെ, തെരുവാധാരമാവുന്നത് 140 കുടുംബങ്ങളാണ്. ഒപ്പം ആധുനികസൗകര്യത്തോടെ, നാട്ടുകാർക്കെല്ലാം സഹായകമാകേണ്ട ആശുപത്രിയും 

ഇല്ലാതായി. ജനങ്ങളെ സഹായിക്കേണ്ട ജനപ്രതിനിധിതന്നെ കള്ളപ്രചാരണങ്ങളിലൂടെ ജനവിരുദ്ധനടപടി തുടരുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഫ്ളാറ്റ് നിർമാണം ഇല്ലാതാക്കി എന്നു മാത്രമല്ല, വടക്കാഞ്ചേരിയെ അവഹേളിക്കുകയും, സർക്കാരിന്റെ ജനപക്ഷവികസന പ്രവർത്തങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്‌തു. 

ജനങ്ങളെ കബളിപ്പിക്കാൻ സ്വന്തംപേരിൽ മണ്ഡലത്തിൽ കൊണ്ടുവന്ന പദ്ധതികളെല്ലാം പൊളിയുകയും ചെയ്തു. ഈ ജനവിരുദ്ധതക്കെതിരെ രാഷ്ട്രീയഭേദമെന്യേ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങിയിരിക്കയാണ്.

വടക്കാഞ്ചേരി നഗരസഭാ പ്രവർത്തനം സുതാര്യം: -ചെയർ പേഴ്‌സൺ

ലൈഫ്‌മിഷൻ ഫ്‌ളാറ്റ് സമുച്ചയ നിർമാണം സംബന്ധിച്ച നഗരസഭയുടെ പ്രവർത്തനം സുതാര്യമാണെന്ന്‌ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ  ശിവപ്രിയ സന്തോഷും  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ആർ  അനൂപ് കിഷോറും പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയിൽ  സിബിഐ രേഖകൾ പരിശോധിക്കാൻ വന്നിരുന്നു. അവർക്ക് ആവശ്യമായ രേഖകൾ  നൽകി. നാലുദിവസം മുമ്പ് വിജിലൻസ് ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോഴും ആവശ്യമുള്ള രേഖകൾ  നൽകിയിരുന്നു. 

വടക്കാഞ്ചേരി എംഎൽഎ ആവശ്യപ്പെട്ട രേഖകളെല്ലാം അദ്ദേഹത്തിനും കൈമാറിയിരുന്നു. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടവർക്കെല്ലാം ഇതുവരെയുള്ള  എല്ലാ രേഖകളും നൽകിയിട്ടുണ്ട്.  റവന്യൂ വകുപ്പിൽനിന്നുള്ള രേഖകളും ലൈഫ് മിഷനിൽനിന്നുള്ള രേഖകളും കണക്ഷൻസംബന്ധിച്ച്  കെഎസ്ഇബിയിൽനിന്നുള്ള ഫയലും മാത്രമാണ് നഗരസഭയിൽ ആകെയുള്ളത്. 

ലൈഫ് പദ്ധതിയിൽ  സമഗ്രമായാണ് ഓരോഘട്ടത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്തത്. നഗരസഭയിൽ ഭവനമില്ലാത്തവർ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതിയിൽ വീടുകൾ പൂർത്തിയാക്കാൻ പറ്റാത്ത ആളുകളുടെ വീടുകൾ ആദ്യം പൂർത്തിയാക്കി. അതിനുശേഷം, ഭൂമി ഉണ്ടായിട്ടും വീട് പൂർത്തിയാക്കാൻ പറ്റാതിരുന്ന 1808 പേർക്കും പദ്ധതി പൂർത്തിയാക്കി. പിന്നീട് ചേരിയിലും പുറമ്പോക്കിലും  താമസിക്കുന്നവർക്കുവേണ്ടിയാണ് ഫ്ലാറ്റിന്‌  സാധ്യത നഗരസഭ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. ഫ്ലാറ്റിന്റെ  നിർമാണം നിർത്തിവച്ചതുമൂലം എല്ലാവർക്കും വീടെന്ന നഗരസഭയുടെ സ്വപ്നമാണ് അനിൽ അക്കര എംഎൽ എ തകർത്തതെന്നും അവർ പറഞ്ഞു.

No comments:

Post a Comment