Tuesday, September 22, 2020

കാർഷിക രംഗം കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്നു: പിബി

 കോവിഡ്‌ ആശങ്കകൾ ദുരുപയോഗപ്പെടുത്തി വെട്ടിച്ചുരുക്കിയ സമ്മേളനത്തിലും ലോക്‌ഡൗൺകാലത്ത്‌ ഇറക്കിയ 11 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ പാസാക്കാനാണ്‌ സർക്കാരിന്റെ വ്യഗ്രതയെന്ന്‌ സിപിഐ  എം പൊളിറ്റ്‌ ബ്യൂറോചൂണ്ടിക്കാട്ടി.

ഇന്ത്യൻ കാർഷികരംഗത്തെയും ഉൽപ്പന്നങ്ങളെയും വിപണിയെയും ആഭ്യന്തര, വിദേശ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം കൊയ്യാനും കർഷകരെയും സാധാരണക്കാരെയും ദുരിതത്തിലാഴ്‌ത്താനും വഴിയൊരുക്കുന്നതാണ്‌ ഈ നിയമങ്ങൾ. മിനിമം താങ്ങുവില നിരോധിക്കുമെന്ന സ്ഥിതിയാണ്‌. പരിമിതമായ തോതിലാണ്‌ നടപ്പാക്കുന്നതെങ്കിലും കർഷകർക്ക്‌ വരുമാനം ഉറപ്പാക്കുന്നതിൽ താങ്ങുവില കുറെയൊക്കെ സഹായിച്ചിരുന്നു. അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്യുന്നതോടെ വൻതോതിൽ പൂഴ്‌ത്തിവയ്‌പിന്‌ സാഹചര്യം ഒരുങ്ങും. സാധനങ്ങൾക്ക്‌ കൃത്രിമക്ഷാമം സൃഷ്ടിക്കപ്പെടാനും വിലക്കയറ്റത്തിനും ഇത്‌ കാരണമാകും.

കൃഷിയിടങ്ങൾ ഒന്നിച്ചുചേർക്കാനുള്ള നിർദേശം കരാർകൃഷി നിയമപരമാക്കുന്നതും കാർഷികബിസിനസുകാരെ സഹായിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്നതുമാണ്‌.കൃഷി സമവർത്തി പട്ടികയിലുള്ള വിഷയമാണ്‌. സംസ്ഥാനസർക്കാരുകളെ മറികടന്ന്‌ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത്‌ ഫെഡറലിസത്തെ അട്ടിമറിക്കുന്നതാണ്‌. രാജ്യത്തിന്റെയും കർഷകരുടെയും താൽപ്പര്യങ്ങൾ മാനിച്ച്‌ സർക്കാർ ഈ ബില്ലുകൾ പിൻവലിക്കണം. കർഷകസംഘടനകൾ 25ന്‌ നടത്തുന്ന അഖിലേന്ത്യാ പ്രതിഷേധത്തിന്‌ പാർടി പൂർണപിന്തുണ പ്രഖ്യാപിച്ചു.

കർഷകപ്രക്ഷോഭം പടരുന്നു ; തെരുവിൽ അണിചേർന്ന്‌ കർഷകർ ; രാത്രിയിലും ആവേശം ചോരാതെ സമരം

ജനദ്രോഹ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കിയതിൽ പ്രതിഷേധിച്ചതിന്‌ സസ്‌പെൻഷനിലായ പ്രതിപക്ഷ എംപിമാർ പാർലമെന്റിനുമുന്നിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ സമീപം തിങ്കളാഴ്‌ച രാത്രിയും സത്യഗ്രഹം തുടരുന്നു

കർഷകവിരുദ്ധ ബില്ലുകൾക്കെതിരെയുള്ള  പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക്‌ പടരുന്നു.   അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ‌ കർഷകർ തെരുവിൽ അണിചേർന്നു‌. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

പഞ്ചാബിലും ഹരിയാനയിലും ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നു‌. തിങ്കളാഴ്‌ച, രാജസ്ഥാൻ, തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കർഷകദ്രോഹ ബില്ലിനെ അനുകൂലിക്കുന്ന പാർടികളെ ബഹിഷ്‌ക്കരിക്കുമെന്ന്‌ കിസാൻ സംഘർഷ്‌ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാത്രിയിലും ആവേശം ചോരാതെ സമരം

മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായി പ്രതിഷേധിച്ചതിന്‌ സസ്‌പെൻഷനിലായ എട്ട്‌ എംപിമാരും ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ രാത്രിയിലും സത്യഗ്രഹം തുടരുന്നു. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ രാജ്യസഭ ചേരുമ്പോൾ സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർടികൾ മുന്നോട്ടുവയ്ക്കും. ഇതിനോടുള്ള സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർനടപടി തീരുമാനിക്കുമെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം പറഞ്ഞു.

സമരത്തിലുള്ള എംപിമാരെ അഭിവാദ്യം ചെയ്യുന്നതിന്‌ മറ്റ്‌ എംപിമാരും നേതാക്കളും കൂട്ടമായെത്തി. രാത്രിയിലും അഭിവാദ്യങ്ങളും അനുമോദനങ്ങളും തുടരുകയാണ്‌. പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന്‌ തിങ്കളാഴ്‌ച രാജ്യസഭ നിശ്ചയിച്ചതിലും നേരത്തേ പിരിഞ്ഞതിനുശേഷമാണ്‌ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ സമരം തുടരാൻ തീരുമാനമായത്‌. പകൽ ഒന്നോടെ സസ്‌പെൻഷനിലായ എംപിമാർ സമരമാരംഭിച്ചു.

കോൺഗ്രസിന്റെ എതിർപ്പ്‌ പേരിനുമാത്രം

സാജൻ എവുജിൻ 

കർഷകർക്കും സാധാരണക്കാർക്കും നേരെ മോഡിസർക്കാർ നടത്തുന്ന കടന്നാക്രമണങ്ങളെ പാർലമെന്റിന്‌ അകത്തും പുറത്തും ഇടതുപക്ഷം ചെറുക്കുമ്പോൾ കോൺഗ്രസിന്റെ എതിർപ്പ്‌ പേരിനുമാത്രം. ജനദ്രോഹനിയമനിർമാണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ അംഗങ്ങൾ സംസ്ഥാനസർക്കാരിനെതിരെ വാർത്ത സൃഷ്ടിക്കാൻ മാത്രമാണ്‌‌ ശ്രമിക്കുന്നത്.

കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബിൽ കാർഷികബില്ലുകൾക്കെതിരെ അതിശക്തമായ പ്രതിഷേധം അലയടിക്കുമ്പോഴും ലോക്‌സഭയിൽ ബില്ലിനെ കാര്യമായി എതിർക്കാൻ അവർ ശ്രമിച്ചില്ല.  രാജ്യസഭയിൽ ഈ ബില്ലുകൾക്കെതിരെ ആദ്യം നിരാകരണപ്രമേയം നൽകിയത്‌ ഇടതുപക്ഷ അംഗങ്ങളാണ്‌. തുടർന്ന്‌, തൃണമൂൽ കോൺഗ്രസ്‌ അടക്കമുള്ള പാർടികളും. രാജ്യസഭയിൽ ബിൽ പാസാക്കുന്നത്‌ തടയാനുള്ള പോരാട്ടം  40 അംഗങ്ങളുള്ള  കോൺഗ്രസ്‌ ഏറ്റെടുത്തില്ല. എല്ലാ പ്രതിപക്ഷകക്ഷികളും ബില്ലിനെതിരെ അതിശക്തമായി രംഗത്തുവന്നപ്പോൾ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേർന്നു. എന്നാൽ, കോൺഗ്രസിന്റെ മുതിർന്ന അംഗങ്ങൾ സംസാരിക്കാൻ തയ്യാറായില്ല.

ആദ്യഘട്ടത്തിൽ കോൺഗ്രസ്‌ ഭേദഗതികൾപോലും നിർദേശിച്ചില്ല. കർഷകപ്രക്ഷോഭം വ്യാപകമായപ്പോൾ ചില ഭേദഗതികൾ നിർദേശിച്ചുവെങ്കിലും പ്രതിഷേധത്തിന്റെ നേതൃത്വം കൈയാളാൻ തയ്യാറായില്ല.  ഹരിയാന, പഞ്ചാബ്‌ മേഖലയിൽനിന്നുള്ള കോൺഗ്രസ്‌ നേതാക്കൾ മാത്രമാണ്‌ പ്രതിഷേധത്തിൽ സജീവമായത്‌.

പാർലമെന്റിനു പുറത്തുള്ള പോരാട്ടത്തിലും കോൺഗ്രസ്‌ നിലപാടെടുത്തില്ല. കർഷകസംഘടനകൾ ആഹ്വാനംചെയ്‌ത സെപ്‌തംബർ 25ന്റെ അഖിലേന്ത്യാ പ്രതിഷേധത്തിന്‌ അഞ്ച്‌ ഇടതുപാർടി അടക്കം വിവിധ രാഷ്ട്രീയപാർടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കോൺഗ്രസ്‌ ഇക്കാര്യത്തിലും മൗനത്തിലാണ്‌.

തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന ബില്ലുകൾ, സഹകരണമേഖലയെ പൂർണമായും കേന്ദ്രത്തിന്റെ പിടിയിലാക്കുന്ന ബാങ്കിങ്‌ റെഗുലേഷൻ ബിൽ, സംസ്ഥാന വൈദ്യുതി ബോർഡുകളെ സ്വകാര്യവൽക്കരിക്കുകയും സംസ്ഥാനസർക്കാരുകളുടെ അധികാരം ഹനിക്കുകയും ചെയ്യുന്ന വൈദ്യുതി ബിൽ എന്നിവയെയും കോൺഗ്രസ്‌ ഉദാസീനമായാണ്‌ കാണുന്നത്‌.

No comments:

Post a Comment