Thursday, September 24, 2020

ദേശീയ ഭക്ഷ്യ ഭദ്രത നിയമം കേരളത്തില്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാര്‍: പൊതുവിതരണ രംഗത്ത് അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി

 തിരുവനന്തപുരം> സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസവും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 88.42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതുകൊണ്ട് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു.കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവയടക്കം എട്ടിനം സാധനങ്ങള്‍ ഭക്ഷ്യകിറ്റില്‍ ഉണ്ടാകും. അരിയും സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കട വഴി സൗജന്യ വിതരണം നടക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യകിറ്റിന് ആയിരം കോടി ചെലവഴിച്ചു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമുണ്ടാക്കി. വാഗ്ദാനം മുഴുവന്‍ നടപ്പാക്കി. പ്രകടന പത്രികയിലില്ലാത്ത പുതിയ പദ്ധതികള്‍ നടപ്പിലാക്കി. റേഷന്‍ വിതരണത്തില്‍ അഴിമതി അവസാനിപ്പിച്ചു. ജനത്തിന് പരാതിയില്ല.

ദേശീയ ഭക്ഷ്യ ഭദ്രത നിയമം കേരളത്തില്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാരാണ്. മുഴുവന്‍ റേഷന്‍ കടകളും കംപ്യൂട്ടറൈസ് ചെയ്തു.ജനത്തെ സംബന്ധിച്ച് ഗുണമേന്മയുള്ള അരിയും സാധനങ്ങളും ലഭിക്കുന്നു. മുമ്പ് റേഷന്‍ കടയില്‍ നിന്ന് അകന്ന ജനം റേഷന്‍ കടകളിലേക്ക് തിരിച്ചെത്തി. ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരും റേഷന്‍ വാങ്ങുന്നു. 92 ശതമാനമാണ് റേഷന്‍ കടയിലെ വിതരണം.

റേഷന്‍ വ്യാപാരികള്‍ക്ക് തുച്ഛമായ കമ്മീഷനാണ് കിട്ടിയിരുന്നത്. ക്രമക്കേടിന്റെ പ്രധാന കാരണം ഇതായിരുന്നു. ഇവര്‍ക്ക് മാന്യമായ കമ്മീഷന്‍ ഉറപ്പാക്കി. പ്രതിമാസം 18000 രൂപ ലഭിക്കുന്ന പാക്കേജ് നടപ്പാക്കി. 14221 റേഷന്‍ കടകളുണ്ട്.

റേഷന്‍ കാര്‍ഡ്  വിതരണം പൂര്‍ത്തിയാക്കി. വീടില്ലാത്തവര്‍ക്കും കാര്‍ഡ് നല്‍കി. റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ വിതരണം ചെയ്തു. പരാതി പരിഹാരത്തിന് സംസ്ഥാന ഭക്ഷ്യ കമ്മീഷനെ നിയമിച്ചു.പൊതുവിപണിയില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് മുന്‍ സര്‍ക്കാരുകളെക്കാള്‍ ഉയര്‍ന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ 200 കോടി രൂപ വീതവും 2019-20ല്‍ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നല്‍കിയത്. പൊതുവിപണിയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതനുസരിച്ച് ഈ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടേയില്ല. ഉദാഹരണത്തിന് ചെറുപയറിന് കിലോഗ്രാമിന് 2016ല്‍ ഉണ്ടായിരുന്ന 74 രൂപയാണ് ഇപ്പോഴും വില.

എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു യൂണിറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് പ്രത്യേക വില്‍പ്പനശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

No comments:

Post a Comment