Tuesday, September 22, 2020

എന്താണ് ഈ ലൈഫ് മിഷൻ വിവാദം?

 ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വലിയ വിവാദം നടക്കുകയാണല്ലോ. എന്താണ് ലൈഫ് മിഷൻ പദ്ധതിയും, എന്തിനാണ് ഈ വിവാദവുമെന്നു മനസ്സിലാക്കാൻ ശ്രമിക്കാം.

കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വീടു വെച്ചു കൊടുക്കാൻ കേരള സർക്കാർ 2016ൽ ആരംഭിച്ച, കേരള സർക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയാണ് ലൈഫ് മിഷൻ. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ മുൻകാലങ്ങളിലെ ഭവനപദ്ധതികളിൽ കൂടെ വീടു നിർമാണം തുടങ്ങിയ, എന്നാൽ പൂർത്തീകരിക്കാൻ സാധിക്കാത്ത വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ, ഭവനരഹിതരായ എന്നാൽ ഭൂമി സ്വന്തമായുള്ള കുടുംബങ്ങൾക്ക് വീടു നിർമിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു. അവസാനം ലഭ്യമായ കണക്കനുസരിച്ച് ഈ ഘട്ടം 83% പൂർത്തിയായി. മൂന്നാമത്തെ ഘട്ടത്തിൽ, ഭൂരഹിതരായവർക്ക് ഫ്‌ലാറ്റ് നിർമിച്ചു കൊടുക്കുന്ന പദ്ധതിയാണ്. ഇതിലാണ് വടക്കാഞ്ചേരിയിലെ വിവാദമായ ഫ്‌ലാറ്റ് സമുച്ചയനിർമാണം പെടുന്നത്.

കേരള സർക്കാരിന്റെ തനതു ഫണ്ടിനോടൊപ്പം കേന്ദ്രപദ്ധതികൾക്കായി വകയിരുത്തിരിക്കുന്ന ഫണ്ടും ഇതുവരെ ഈ പദ്ധതിക്കായി വകയിരുത്തിരുന്നു. മൂന്നാം ഘട്ടം മുതൽ, സർക്കാരേതര ഏജൻസികളുടെ പങ്കാളിത്തവും ലൈഫ് മിഷനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ലൈഫ് മിഷൻ അടുത്തവർഷം പൂർത്തീകരിക്കുമ്പോൾ ഭവനരഹിതരില്ലാത്ത ലോകത്തിലെ ആദ്യ ജനവിഭാഗമായി മലയാളികൾ മാറും.

1. എങ്ങനെയാണ് ഈ വിവാദം തുടങ്ങുന്നത്?

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ UAE കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥ NIAക്ക് നൽകിയ ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം തുടങ്ങുന്നത്. അവരുടെ അക്കൗണ്ടിൽ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് UAEയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് നിർമിച്ചു നൽകാനുദ്ദേശിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവർക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു ആ മൊഴി. എങ്കിലും NIAയുടെ തുടരന്വേഷണത്തിൽ ഇവർ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരുന്നു.

എന്നാൽ, സ്വർണക്കള്ളത്തിൽ സർക്കാരിനെ ബന്ധപ്പെടുത്താൻ പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അവർ ഈ കള്ളമൊഴിയിൽ പിടിച്ചു തൂങ്ങി. മലയാളികളുടെ അഭിമാനപദ്ധതിയായ ലൈഫ് മിഷനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തിത്തുടങ്ങി. ആ കള്ളമൊഴി എന്തായിരുന്നുവെന്ന് വഴിയേ വിശദീകരിക്കാം.

2. എങ്ങനെയാണ് റെഡ് ക്രെസെന്റ് കേരളത്തിന്റെ ലൈഫ് മിഷനിൽ ഭാഗഭാക്കായത്?

കേരളത്തിലെ പ്രളയപുനഃനിർമാണത്തിന്റെ സമയത്താണ് ഇന്ത്യയുടെ, വിശിഷ്യാ കേരളവുമായി ആഴത്തിൽ ബന്ധമുള്ള സുഹൃദ്രാജ്യമായ UAEയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് സംസ്ഥാനത്തെ സഹായിക്കാനായി മുന്നോട്ടു വരുന്നത്. എന്നാൽ, ചില സാങ്കേതികകാരണങ്ങളാൽ അന്ന് ആ സഹായം നൽകാൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഈ സഹായവാഗ്ദാനം നടപ്പിലാക്കാനായി അവർ മുന്നോട്ടു വന്നത്.

3. എങ്ങനെയാണ് റെഡ് ക്രെസെന്റ് ഈ പദ്ധതി നിർവഹിക്കാൻ ഉദ്ദേശിച്ചിരുന്നത്?

സർക്കാർ സ്ഥലം നൽകിയാൽ ലൈഫ് മിഷൻ ഫ്‌ലാറ്റ് സമുച്ചയം നിർമാണവും, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയും 21 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തിനായി നിർമിച്ചു തരുമെന്നായിരുന്നു റെഡ് ക്രെസെന്റിന്റെ വാഗ്ദാനം. അതിനായുള്ള ചെലവ് റെഡ് ക്രെസെന്റ് മുഖാന്തിരം ലഭ്യമാക്കുമെന്നും ധാരണയായി. ഈ ധാരണപ്രകാരം പദ്ധതിപ്രവർത്തനങ്ങൾക്കായുള്ള കരാർ ആർക്കു കൊടുക്കുമെന്നതും റെഡ് ക്രെസെന്റിന്റെ ഉത്തരവാദിത്തമായിരിക്കും.

4. ഇങ്ങനെ ഒരു ബാഹ്യ ഏജൻസി നിർമാണപ്രവർത്തനം നടത്തുമ്പോൾ ഗുണനിലവാരമെങ്ങനെ ഉറപ്പു വരുത്തും?

ഇങ്ങനെ ഒരു സർക്കാരേതര ഏജൻസി ലൈഫ് മിഷനു വേണ്ടി ഫ്‌ലാറ്റ് സമുച്ചയം നിർമിക്കുമ്പോൾ, അത് സർക്കാർ അംഗീകാരം നൽകുന്ന രൂപരേഖയ്ക്കനുസരിച്ചായിരിക്കണമെന്ന നിബന്ധന സർക്കാർ വെച്ചിട്ടുണ്ട്. ഇങ്ങനെയാണ് സർക്കാർ നിഷ്‌കർഷിക്കുന്ന ഗുണനിലവാരം ഫ്‌ലാറ്റുകൾക്കുണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നത്.

5. ഇനിയെങ്കിലും പറയൂ. എന്തായിരുന്നു ആ കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥയുടെ കള്ളമൊഴി?

യൂണിടാക്ക് എന്ന കമ്പനിക്കാണ് റെഡ് ക്രെസെന്റ് കരാർ നൽകിയത്. ഈ കരാർ നൽകിയത് യൂണിടാക്ക് കമ്പനി റെഡ് ക്രെസെന്റിന് കോഴ നൽകിയത് മൂലമാണെന്നും, അതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിലെ ഒരു കോടി രൂപയെന്നുമാണ് കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥ NIAക്ക് നൽകിയ കള്ളമൊഴി. ഈ കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ മൊത്തത്തിൽ അഴിമതിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

6. സർക്കാർ ഈ കോഴ ആരോപണം സംബന്ധിച്ച് എന്തെങ്കിലുമൊക്കെ അന്വേഷണങ്ങൾ നടത്തുന്നുണ്ടോ?

ഇതു കള്ളമൊഴിയാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഇനി വാസ്തവമായിരുന്നുവെങ്കിൽ തന്നെ, ഇങ്ങനെ കോഴ കൊടുക്കേണ്ടി വന്നതായി യൂണിടാക് കമ്പനി തെളിവ് സഹിതം പരാതി നൽകിയാൽ മാത്രമേ സർക്കാർ സംവിധാനങ്ങൾക്ക് (സംസ്ഥാനമായാലും കേന്ദ്രമായാലും) എന്തെങ്കിലും രീതിയിലുള്ള അന്വേഷണം തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയൊരു ഇടപാട് നടന്നുവെന്നതിനെ സംബന്ധിച്ച് കോൺക്രീറ്റായ തെളിവുകൾ നൽകാൻ പ്രതിപക്ഷമോ, മറ്റേതെങ്കിലും ഏജൻസികളോ ഇതുവരെയും തയ്യാറായിട്ടില്ല. ചുരുക്കത്തിൽ ഇതൊരു അനാവശ്യവിവാദമാണ്.

7. അപ്പോൾ, ആരോപണം ശരിയാണെങ്കിൽ, പ്രതിപക്ഷം പറയുന്നതു പോലെ സർക്കാർ നിരപരാധിയല്ലെന്നല്ലേ?

റെഡ് ക്രെസെന്റ് ആയിട്ടുള്ള ഇടപാടിൽ ഇനി യൂണിടെക്ൾ കോഴ കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ:

കേരളസർക്കാരല്ല കോഴ കൊടുത്തത്,

കേരളസർക്കാരിനല്ല കോഴ കൊടുത്തത്,

കേരളസർക്കാരിന്റെ അറിവോടെയുമല്ല ആ കോഴ ഇടപാട് നടന്നിരിക്കുന്നത്.

കേരളസർക്കാർ നിരപരാധിയാണോ അല്ലയോ എന്ന്, വസ്തുനിഷ്ഠമായി നിങ്ങൾ തന്നെ വിലയിരുത്തൂ.

8. അതു പോട്ടേ. ലൈഫ് മിഷൻ പദ്ധതി ഇപ്പോൾ ഏതു വരെയായി?

ലൈഫ് മിഷന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധിയനവധി ഭവനരഹിതർക്കായി ഭവനങ്ങൾ നിർമിച്ചുകൊടുക്കുന്ന പദ്ധതി സർക്കാരിന്റെ ഇച്ഛാശക്തിയാൽ അതിവേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്. ലൈഫ് മിഷന്റെ ഓഗസ്റ്റ് മാസത്തിലെ പ്രോഗ്രസ്സ് റിപ്പോർട് അവരുടെ വെബ് സൈറ്റിലുണ്ട് (https://lifemission.kerala.gov.in/ml). അങ്ങേയറ്റം സുതാര്യമാണ് ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ എന്ന് ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ ബോധ്യമാകും. എന്നിട്ടും ബോധ്യം വന്നില്ലെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ ലൈഫ് മിഷൻ നിർമാണപ്രവർത്തനങ്ങൾ നേരിട്ടവലോകനം ചെയ്ത് അതുറപ്പുവരുത്താവുന്നതാണ്. അതു സംബന്ധിച്ച വിവരങ്ങളും വെബ് സൈറ്റിലുണ്ട്.

9. ഈ അനാവശ്യവിവാദം കൊണ്ട് ആർക്കാണ് ലാഭം?

പ്രതിപക്ഷം ഉണ്ടാക്കിയ ഈ അനാവശ്യവിവാദം കാരണം വടക്കാഞ്ചെരി മണ്ഡലത്തിലെ കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന ഇരുന്നോറോളം കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടം. ഒപ്പം, ഇത്തരത്തിൽ സംസ്ഥാനത്തെ സർക്കാർ പദ്ധതികളുമായി സഹകരിക്കാൻ ആലോചിക്കുന്ന മറ്റു സ്വകാര്യസംരംഭകരും ഒന്ന് പകയ്ക്കും. ചുരുക്കത്തിൽ, പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനങ്ങൾ മാത്രമാണ് പ്രതിപക്ഷത്തിന്റെ അനാവശ്യവിവാദം കൊണ്ട് വലയുന്നത്.

മാത്രവുമല്ല, ഇങ്ങനെയുള്ള അനാവശ്യവിവാദം മൂലം ഭാവിയിൽ ഇത്തരത്തിൽ സർക്കാരേതര ഏജൻസികൾ ലൈഫ് മിഷനുമായി സഹകരിക്കാൻ വിമുഖത പ്രകടിപ്പിക്കും. മലയാളികൾക്ക് അഭിമാനമാകുവാൻ പോകുന്ന മറ്റൊരു പദ്ധതി പൂർണമാകുന്നത് വൈകും. പൊതുവിൽ മലയാളികൾക്കും നഷ്ടമാണ് ഈ അനാവശ്യവിവാദം ഉണ്ടാക്കുന്നത്.

ഒന്നോർത്തു നോക്കൂ, ഈ non-issueവിന്റെ പേരിൽ നടത്തപ്പെടുന്ന സമരങ്ങൾ അമ്പേ പരാജയപ്പെട്ടാലും പ്രതിപക്ഷനേതാക്കൾക്കോ എം.എൽ.ഏമാർക്കോ ഒന്നും നഷ്ടപ്പെടുന്നില്ല. അവർ വളരെയെളുപ്പം ഈ വിഷയം മറന്നിട്ട് അടുത്തതിൽ പിടിക്കും. നഷ്ടം ആകെ സംഭവിക്കുന്നത് ഇന്നാട്ടിലെ പാവപ്പെട്ടവർക്കും, തെരുവിൽ അനാവശ്യസമരം ചെയ്തു കോവിഡ് പരത്തുന്ന പ്രതിപക്ഷ അണികളുടെ കുടുംബങ്ങൾക്കുമാണ്.

10. ആർക്കും ലാഭമില്ലെങ്കിൽ പിന്നെ എന്തിനാണീ അനാവശ്യവിവാദം?

കേരളചരിത്രത്തിലാദ്യമായി, ഈ സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സർവേ വന്നതിനു ശേഷമാണ് പ്രതിപക്ഷം ഈ രീതിയിൽ പരിഭ്രാന്തി പൂണ്ട് അനാവശ്യവിവാദങ്ങളുണ്ടാക്കി തുടങ്ങുന്നത്. അങ്ങേയറ്റം ദരിദ്രരായ ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തങ്ങൾ മുടക്കിയായാലും, ഈ സർക്കാരിന്റെ ഭരണത്തുടർച്ച ഇല്ലാതെയാക്കാമെന്നു വ്യാമോഹമാണ് പ്രതിപക്ഷത്തിന്റെ പരിഭ്രാന്തിക്കു പിന്നിൽ

 പ്രതീഷ് പ്രകാശ് 


No comments:

Post a Comment