Wednesday, September 30, 2020

സിബിഐ കേസ് രാഷ്ട്രീയപ്രേരിതം; ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു

 കൊച്ചി > സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലൈഫ്മിഷൻ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ യു വി ജോസ് ഹർജി നൽകിയത്.

ഭവനരഹിതരായവർക്ക് പാർപ്പിടം നൽകാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണി ടാക് സാൻ വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ യുഎഇയിലെ റെഡ്ക്രസൻറിൽ നിന്നും പണം കൈപ്പറ്റിയതിൽ അപാകതയില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കള്ളവയുടെ പട്ടികയിൽ വരുന്നതല്ല രണ്ട് കമ്പനികളും. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികൾക്ക് വിലക്കില്ല. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരിൽ സർക്കാരോ സർക്കാർ ഏജൻസികളോ പെടില്ല.

അനിൽ അക്കര എംഎൽഎയുടെ പരാതിയിൽ കേസെടുത്ത സിബിഐയുടെ നടപടി നിയമാനുസൃതമല്ല. പരാതിയിലെ ആരോപണങ്ങൾ പൂർണ്ണമായി ശരിവച്ചാൽത്തന്നെ അത് കുറ്റകൃത്യമാവുന്നില്ല. പല കേസുകളും അന്വേഷിക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സിബിഐ ഈ കേസ് അന്വേഷണത്തിന് തിടുക്കം കാട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. നിയമാനുസൃതമുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

പേര് പറയാതെ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർ കക്ഷികളാക്കി  സിബിഐ കൊച്ചി യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഫയൽചെയ്ത പ്രഥമവിവര റിപ്പോർട്ടിനെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ എന്നിവരെ ഇന്ന്‌ ചേർന്ന മന്ത്രിസഭായോഗം  ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

No comments:

Post a Comment