Tuesday, September 18, 2012

ജനദ്രോഹത്തില്‍ ഉമ്മന്‍ചാണ്ടി ചിന്നതമ്പി മന്‍മോഹന്‍ പെരിയതമ്പി: സുധാസുന്ദര്‍ രാമന്‍


ഓര്‍ക്കാട്ടേരി: ജനദ്രോഹനയങ്ങള്‍ തുടരുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിന്നതമ്പിയും മന്‍മോഹന്‍സിങ് പെരിയ തമ്പിയുമാണെന്ന് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാ സുന്ദര്‍രാമന്‍. ഓര്‍ക്കാട്ടേരിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംസ്ഥാനത്ത് നെല്‍കൃഷി ചെയ്യേണ്ടതില്ലെന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ പ്രസ്താവന കേരളീയരോടുള്ള വെല്ലുവിളിയാണ്. ഇത്തരമൊരു പരാമര്‍ശം തമിഴ്നാട്ടില്‍ നടത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവുപോലും തയ്യാറാവില്ല. കേരളത്തിലെ മണ്ണും നെല്‍പ്പാടങ്ങളും ഭൂമാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കം ആരെ സഹായിക്കാനാണെന്ന് ജനം തിരിച്ചറിയുമെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ വലതുപക്ഷ മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് ഇടതുപക്ഷപ്രസ്ഥാനത്തെ തകര്‍ക്കുകയാണ്. ജനശ്രദ്ധ പതിയാതിരിക്കാന്‍ യഥാര്‍ഥ പ്രശ്നങ്ങളെ മറച്ചുപിടിക്കുകയാണ്. ഇതിനായി ചെറിയ വാര്‍ത്തകള്‍പോലും പര്‍വതീകരിക്കുന്നു. ഇത്തരം നീക്കത്തിനെതിരെ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അണിനിരന്ന് ശക്തമായ പ്രതിരോധ ഐക്യം സംഘടിപ്പിക്കണം. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ഉജ്വലമായ ചെറുത്തുനില്‍പ്പുകള്‍ നടത്തിയ ഒഞ്ചിയത്തെ മണ്ണില്‍നിന്നും അതുയര്‍ന്നുവരിക തന്നെ ചെയ്യും.

യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്ര പോരാട്ടമാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെയും, സ്ത്രീകളുടെ ജീവിതസംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടിയും നിലകൊള്ളുന്നത് ഇടതുപക്ഷപ്രസ്ഥാനം മാത്രമാണ്. ഇടതുപക്ഷം തകര്‍ന്നാല്‍ എന്തു സംഭവിക്കുമെന്നതിനുളള ഉത്തമ ഉദാഹരണമാണ് ബംഗാളില്‍ നാം കാണുന്നത്. മാവോയിസ്റ്റുകളുമായി കൂട്ടുചേര്‍ന്ന് മമത ജനങ്ങളെ കൂട്ടത്തോടെ കൊലചെയ്യുകയാണ്. ഇതിനെതിരെ വായതുറക്കുന്നവരെ കല്‍തുറങ്കിലടയ്ക്കുകയാണ്. 34 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ സംഭവിക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് എന്തു വിലകൊടുത്തും ഇടതുപക്ഷത്തെ കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് അവര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ വിഷലിപ്ത പ്രചാരണം നടത്തുന്നു: കെ കെ ശൈലജ

ഓര്‍ക്കാട്ടേരി: കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും സിപിഐ എമ്മിനെയും തകര്‍ക്കാന്‍ വിഷലിപ്തമായ വാര്‍ത്തകള്‍ അഴിച്ചുവിടുകയാണെന്ന് മാധ്യമങ്ങളെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ വനിതാകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തെ ഇന്നുള്ള കേരളമായി വാര്‍ത്തെടുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണ്. നാം നേടിയ എല്ലാ നന്മകള്‍ക്കും പിന്നില്‍ ഇടതുപക്ഷ-കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ നടത്തീയ ധീരോദാത്തമായ പോരാട്ടങ്ങളാണ്. ഈ വസ്തുത പുതുതലമുറയില്‍നിന്നുംമറച്ചുവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ അക്രമകാരികളാണെന്ന അപവാദം അഴിച്ചുവിടുന്നവര്‍ കോണ്‍ഗ്രസ്-ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നവും ജീവിത നിലവാരവും താരതമ്യം ചെയ്യാന്‍ മടിക്കുന്നതെന്തിനാണ്. ജനദ്രോഹനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ വീര്യം കെടുത്താനാണ് മാധ്യമങ്ങള്‍ ഇടതുപക്ഷ വേട്ട നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും വന്‍കിട കുത്തകകള്‍ക്ക് അടിയറവെക്കാനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് കേരളത്തിലെ പെണ്‍കരുത്ത് ശക്തിപകരുമെന്നും അവര്‍ പറഞ്ഞു.

deshabhimani

1 comment:

  1. ജനദ്രോഹനയങ്ങള്‍ തുടരുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിന്നതമ്പിയും മന്‍മോഹന്‍സിങ് പെരിയ തമ്പിയുമാണെന്ന് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാ സുന്ദര്‍രാമന്‍. ഓര്‍ക്കാട്ടേരിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

    ReplyDelete