Thursday, January 28, 2010

സാമ്രാജ്യത്വത്തിന്റെ പാദസേവകനും പത്മഭൂഷണ്‍

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏതാണ്ട് മൂവായിരത്തോളം പേരില്‍നിന്നാണ് നൂറില്‍പ്പരം പേരെ പത്മ ബഹുമതികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ബഹുമതിക്ക് അര്‍ഹരായവരില്‍ ഒരു പേര് വേറിട്ടുനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത ഭക്തനും നവലിബറലിസത്തിന്റെ കുഴലൂത്തുകാരനും ഇടതുപക്ഷമെന്നു കേട്ടാല്‍ കോപാക്രാന്തനുമാകുന്ന 'ന്യൂസ് വീക്ക്' എഡിറ്റര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷ നല്‍കിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീര്‍ച്ച. സാമ്രാജ്യത്വത്തിന്റെ പ്രാദേശിക ഭൃത്യവേഷം കെട്ടുന്നതില്‍ അഭിമാനിക്കുകയും അമേരിക്ക- ഇസ്രയേല്‍ അനുകൂല വിദേശനയത്തില്‍ അഭംഗുരം അഭിരമിക്കുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷണല്ല, പത്മവിഭൂഷണ്‍ തന്നെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ബിരുദപഠനത്തിന് അമേരിക്കയില്‍ എത്തിയ നിമിഷംമുതല്‍ ആ രാഷ്ട്രത്തോട് 'അനുരാഗവിലോചന'നാകുകയും താമസംവിനാ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയുംചെയ്ത ഈ പത്രപ്രവര്‍ത്തകനെ ആപാദചൂഡം മനസിലാക്കാന്‍ 2009ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'അമേരിക്കാനന്തര ലോകം' (The Post-American World) എന്ന ഗ്രന്ഥംമാത്രം വായിച്ചാല്‍ മതി. ഈ പേരിനേക്കാള്‍ 'അമേരിക്കന്‍ സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ' എന്ന പേരാണ് ആ പുസ്തകത്തിന് സര്‍വഥാ അനുയോജ്യം എന്ന് തലയില്‍ ആള്‍താമസമുള്ള നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനുഷംഗികമായി പറയട്ടെ, മുന്‍ പാര്‍ലമെന്റ് അംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന റഫീഖ് സഖറിയയുടെ മകനാണ് ഫരീദ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇടതും വലതും നില്‍ക്കുന്ന ഒട്ടേറെ ബുദ്ധിജീവികള്‍ അമേരിക്കയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചതുരുപായങ്ങളെയും മൃഗീയ വിദേശനയത്തെയും കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചു പോന്ന നോം ചോംസ്കി, ഹൊവാര്‍ഡ് സിന്‍, എഡ്വേര്‍ഡ് സെയ്ദ്, ഇക്ബാല്‍ അഹമ്മദ്, ഗോര്‍ വിദാല്‍, റെറ്റ് മില്‍സ് തുടങ്ങിയവര്‍ ഒരു ഭാഗത്ത് നില്‍ക്കുന്നു. മറുഭാഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുകയും സ്തുതിഗീതങ്ങള്‍ ചമയ്ക്കുകയും ചെയ്ത (ചെയ്യുന്ന) ഒരു വലിയ നിരയുണ്ട്. ഫ്രാന്‍സിസ് ഫുക്കുയാമ, സാമുവല്‍ ഹണ്ടിങ്ടണ്‍, തോമസ് ഫ്രീഡ്മാന്‍, ഹെന്റി കിസ്സിഞ്ചര്‍, ബെര്‍നാഡ് ലിവിസ്, ഫൌദ് അജമി, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, കാനാന്‍ മാക്കിയ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. ഇക്കൂട്ടത്തിലെ പുതിയ 'താരോദയ'മാണ് ഫരീദ് സഖറിയ.

ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ സാമുവല്‍ ഹണ്ടിങ്ടന്റെ ശിഷ്യനായിരുന്ന അദ്ദേഹത്തിന്റെ ലോകവീക്ഷണവും രാഷ്ട്രീയ പക്ഷപാതങ്ങളുമറിയാന്‍ 'അമേരിക്കാനന്തര ലോകം' എന്ന് കൃതിയിലൂടെ കടന്നുപോയാല്‍ മതി. അമേരിക്കയുടെ ബഹുരാഷ്ട്രവ്യാപിയായ സാമ്രാജ്യത്വത്തെ എങ്ങനെ കൂടുതല്‍ നന്നായി നടത്തിക്കൊണ്ടുപോകാം എന്ന് പ്രതിപാദിക്കുന്ന ഒരു കൈപ്പുസ്തകമാണ് ഫരീദ് സഖറിയയുടെ ഗ്രന്ഥം. അദ്ദേഹം എഴുതുന്നു.

"പുതിയ ലോകക്രമം അമേരിക്കയുടെ ശക്തിക്ഷയം വിളംബരം ചെയ്യുന്നില്ല. കാരണം, അമേരിക്കയ്ക്ക് അപരിമിതമായ ശക്തിപ്രഭാവമുണ്ട്. ഇന്നത്തെ ലോകത്തുനിന്ന് പുതിയൊരു വന്‍ശക്തി ഉയര്‍ന്നുവരികയുമില്ല. പകരം വിവിധങ്ങളായ നിരവധി ചെറുശക്തികള്‍ വരും. അവരെ വാഷിങ്ടണ് ദിശാബോധം നല്‍കി സഹായിക്കാനാകും.''

ബ്രിട്ടന്റെ സാമ്രാജ്യം തകര്‍ന്നടിഞ്ഞതുപോലെ അമേരിക്കന്‍ സാമ്രാജ്യം തകരില്ല എന്ന അമിത ആത്മവിശ്വാസം ഫരീദ് സഖറിയ വച്ചുപുലര്‍ത്തുന്നു. 'അമേരിക്കന്‍ പ്രതാപം' എന്ന അധ്യായത്തില്‍ "അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങള്‍ അമേരിക്കയെ പാപ്പരാക്കില്ലെന്ന'' വാദമുഖം സഖറിയ മുന്നോട്ടുവയ്ക്കുന്നു. കാരണം, ബ്രിട്ടീഷ് സാമ്രാജ്യം ഛിന്നഭിന്നമായത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശമായതുകൊണ്ടാണ്. എന്നാല്‍, അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ബലിഷ്ഠമാണ്. സൂര്യനും ചന്ദ്രനുമുള്ളിടത്തോളം കാലം അമേരിക്കയുടെ രക്തരൂഷിതമായ അധീശത്വം പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഫരീദ് സഖറിയ രണ്ട് സുപ്രധാന കാര്യങ്ങള്‍ കാണാതെ പോകുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ജോസഫ് സ്റിഗ്ലിറ്റ്സ് 'മൂന്ന് ദശലക്ഷം കോടി ഡോളര്‍ യുദ്ധം' എന്നാണ് ഇറാഖ് യുദ്ധത്തെ വിശേഷിപ്പിച്ചത്. രണ്ടാമതായി, പൈശാചികമായ സൈനികാധിനിവേശങ്ങള്‍ മധുരമനോജ്ഞമായ ചെറുത്തു നില്‍പ്പുകളെയല്ല ഉല്‍ഭൂതമാക്കുകയെന്ന് അമേരിക്ക ഇറാഖില്‍ നിന്ന് അനുദിനം പഠിച്ചുകൊണ്ടിരിക്കുന്നു. ഇറാഖ് അധിനിവേശത്തെ 2003ല്‍ ന്യായീകരിച്ച ഫരീദ് ഈ തിക്തസത്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് സ്വാഭാവികം.

ചൈനയെയും ഇന്ത്യയെയും യഥാക്രമം അമേരിക്കയുടെ പ്രതിയോഗിയും സഖ്യരാഷ്ട്രവുമായാണ് ഫരീദ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്രരംഗത്ത് അനുക്രമം വളര്‍ന്നു വികസിക്കുന്ന ചൈനീസ് ശക്തിപ്രഭാവത്തിന് തടയിടാന്‍ ഇന്ത്യയെ ഒരു പ്രതിതുലനശക്തിയായി അമേരിക്ക ഉപയോഗിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ചൈനയുടെ വളര്‍ച്ചയെ തടയാന്‍ ഫലപ്രദമായ നയങ്ങള്‍ വാഷിങ്ടണ്‍ ആവിഷ്കരിക്കുമെന്നും എന്നാല്‍, ഇപ്പോള്‍ ചൈന അമേരിക്കയുടെ 'മുഖ്യ ഭൃത്യ'യാണെന്നും ആശ്വാസം കൊള്ളുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഏതാണ്ട് 100 കോടി ജനങ്ങളെ പട്ടിണിയില്‍നിന്നും നിരക്ഷരതയില്‍നിന്നും നാടുവാഴിത്തത്തില്‍നിന്നും പിതൃമേധാവിത്വ വ്യവസ്ഥയില്‍നിന്നും വിമോചിപ്പിച്ച ചൈനീസ് വിപ്ളവത്തെയും മാവോയുഗത്തെയും വെറും നാല് വരികളില്‍ 'സംഹരി'ക്കുന്ന ന്യൂസ് വീക്ക് എഡിറ്റര്‍ ഡെങ്സിയാവോ പിങ് 1979ല്‍ ഭരണനേതൃത്വത്തിലേക്ക് ഉയര്‍ന്നത് ചൈനാ ചരിത്രത്തിലെ സവിശേഷ പരിവര്‍ത്തനമായി കാണുകയും അതേപ്പറ്റി വാചാലനാവുകയുംചെയ്യുന്നു. 1979നു ശേഷം ചൈനയ്ക്ക് ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് കുതിക്കാന്‍ കഴിഞ്ഞത് മാവോ കാലഘട്ടത്തില്‍ പാകിയ ശക്തമായ ഭൌതികാസ്ഥിവാരത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടായിരുന്നു എന്ന വസ്തുത ഫരീദ് ഗൌനിക്കാതിരിക്കുന്നു. ചൈനയെന്നല്ല, ലോകത്തിലെ ഏത് രാജ്യത്തിന്റെ കുതിപ്പും 'ചന്തമുതലാളിത്ത'ത്തിന്റെ കണക്കില്‍ വരവ് വയ്ക്കാനാണ് അദ്ദേഹം ശുഷ്കാന്തി കാണിക്കുന്നത്. ചന്തമുതലാളിത്തത്തെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെയും നിഷ്കരുണം തിരസ്കരിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ വെനസ്വേലയോടും അര്‍ജന്റീനയോടും ബൊളീവിയയോടും ഇക്വഡോറിനോടും പരാഗ്വേയോടും (ഏറ്റവും ഒടുവില്‍ ഉറുഗ്വേയും) പരമപുച്ഛമാണ് ഫരീദിന്. സാമ്രാജ്യത്വ കോര്‍പറേറ്റ് ആഗോളീകരണത്തിനും വാഷിങ്ടണ്‍ സമവായത്തിനും ഗൌരവപൂര്‍ണമായ രാഷ്ട്രീയ-സാമ്പത്തിക ബദല്‍ മുന്നോട്ടുവച്ച ഹ്യൂഗോ ഷാവേസിനെ 'ചിത്തഭ്രമം ബാധിച്ച വായാടി' എന്നാണ് ഫരീദ് ഭര്‍ത്സിക്കുന്നത്.

1980-90കളില്‍ യുദ്ധോത്സുകമായി നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഈ രാഷ്ട്രങ്ങളുടെ 'പരിപ്പെടുത്തത്' കൊണ്ടാണ് പിന്നീടവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയതെന്ന പരമാര്‍ഥം അദ്ദേഹം ആച്ഛാദനംചെയ്യുന്നു. അതേസമയം നവലിബറലിസത്തിന്റെ ലാറ്റിനമേരിക്കന്‍ തുരുത്തുകളായി അവശേഷിക്കുന്ന മെക്സിക്കോയെയും ചിലിയെയും ഫരീദ് ഉത്തരോത്തരം പുകഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യയെക്കുറിച്ചുള്ള ഈ യാങ്കി സ്തുതിപാഠകന്റെ പ്രധാന പരാതി ഇന്ത്യ ഇപ്പോഴും വേണ്ടത്ര നവലിബറല്‍ ആയിട്ടില്ല എന്നതാണ്. ഇന്ത്യക്ക് ആദ്യകാലത്തുണ്ടായിരുന്ന നേരിയ 'സോഷ്യലിസ്റ്റ് ചായ്‌വ്' കുടഞ്ഞെറിഞ്ഞതില്‍ ഹര്‍ഷാതിരേകം പ്രകടിപ്പിക്കുന്ന ഫരീദ് ഇന്ത്യ 'നവലിബറല്‍ സുഖസാഗര'ത്തില്‍ പൂര്‍ണമായി മുങ്ങിക്കുളിക്കാത്തതില്‍ ഇടതുപക്ഷത്തെ അസഭ്യവര്‍ഷം നടത്തുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് ഇടതുപക്ഷം തുരങ്കംവച്ചതുകൊണ്ടാണത്രേ പാതി ഇന്ത്യക്കാര്‍ ഇപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്!

2008ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്കയ്ക്ക് ബോധക്ഷയമുണ്ടായിട്ടും ഇന്ത്യക്ക് കാര്യമായ കുലുക്കമുണ്ടാകാതിരുന്നത് നവലിബറിലസത്തിന്റെ ചതുപ്പില്‍ പൂര്‍ണമായി പൂണ്ടുപോകാത്തതുകൊണ്ടാണെന്ന് ഫരീദ് സഖറിയക്ക് ആരു പറഞ്ഞുകൊടുക്കും? മിന്നിത്തിളങ്ങുന്ന ഷോപ്പിങ് മാളുകളെയും പുതുകോടീശ്വരന്മാരെയും ബോളിവുഡ് സിനിമകളെയും സന്ധ്യമയങ്ങുമ്പോള്‍ പ്രവര്‍ത്തനനിരതമാകുന്ന കോള്‍സെന്ററുകളെയും ചൂണ്ടിക്കാണിച്ച് 'ഇന്ത്യ തിളങ്ങുന്നു' എന്ന് ഉദ്ഘോഷിക്കുന്ന ഫരീദ്, നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സൃഷ്ടിയായ ഇന്ത്യന്‍ഗ്രാമങ്ങളിലെ ദുസ്സഹമായ വറുതിയെയും കര്‍ഷക ആത്മഹത്യകളെയും കണ്ടതായി ഭാവിക്കുന്നില്ല. അദ്ദേഹം മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് കുറിച്ചുകൊടുക്കുന്നത് ഒരു ഒറ്റമൂലിയാണ്. അമേരിക്ക നടന്ന വഴിയില്‍ എല്ലാവരും അനുസരണയോടെ നടക്കുക. എങ്കില്‍ രക്ഷപ്പെടും. അല്ലെങ്കില്‍ നശിച്ച് നാറാണക്കല്ല് തോണ്ടിയതുതന്നെ.

1950കളില്‍ പാശ്ചാത്യ അക്കാദമികളില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ആധുനികീകരണ സിദ്ധാന്തം' തന്നെയാണ് പുതിയ കുപ്പിയിലാക്കി ഫരീദ് വിതരണംചെയ്യുന്നത്. ഈ വര്‍ഷം ഭാരതരത്ന പുരസ്കാരത്തിന് ആരെയും തെരഞ്ഞെടുത്തില്ല. ഭാരതരത്നങ്ങളെന്നു പറയാവുന്ന വ്യക്തികള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ പെടാത്തതുകൊണ്ടാണോ അത് എന്നറിയില്ല. അടുത്ത വര്‍ഷംമുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കൈമെയ് മറന്നു സേവിക്കുന്ന ഭാരതീയരായ ബുദ്ധിജീവികള്‍ക്ക് ഭാരതരത്നത്തേക്കാള്‍ ഉയര്‍ന്ന ഒരു ബഹുമതി ഏര്‍പ്പെടുത്തണം. ആദ്യത്തേത് ഫരീദ് സഖറിയക്കു തന്നെയാവട്ടെ.

സജി പാലക്കുഴി ദേശാഭിമാനി 280110

8 comments:

  1. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏതാണ്ട് മൂവായിരത്തോളം പേരില്‍നിന്നാണ് നൂറില്‍പ്പരം പേരെ പത്മ ബഹുമതികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ബഹുമതിക്ക് അര്‍ഹരായവരില്‍ ഒരു പേര് വേറിട്ടുനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത ഭക്തനും നവലിബറലിസത്തിന്റെ കുഴലൂത്തുകാരനും ഇടതുപക്ഷമെന്നു കേട്ടാല്‍ കോപാക്രാന്തനുമാകുന്ന 'ന്യൂസ് വീക്ക്' എഡിറ്റര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷ നല്‍കിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീര്‍ച്ച. സാമ്രാജ്യത്വത്തിന്റെ പ്രാദേശിക ഭൃത്യവേഷം കെട്ടുന്നതില്‍ അഭിമാനിക്കുകയും അമേരിക്ക- ഇസ്രയേല്‍ അനുകൂല വിദേശനയത്തില്‍ അഭംഗുരം അഭിരമിക്കുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷണല്ല, പത്മവിഭൂഷണ്‍ തന്നെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ബിരുദപഠനത്തിന് അമേരിക്കയില്‍ എത്തിയ നിമിഷംമുതല്‍ ആ രാഷ്ട്രത്തോട് 'അനുരാഗവിലോചന'നാകുകയും താമസംവിനാ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയുംചെയ്ത ഈ പത്രപ്രവര്‍ത്തകനെ ആപാദചൂഡം മനസിലാക്കാന്‍ 2009ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'അമേരിക്കാനന്തര ലോകം' (The Post-American World) എന്ന ഗ്രന്ഥംമാത്രം വായിച്ചാല്‍ മതി. ഈ പേരിനേക്കാള്‍ 'അമേരിക്കന്‍ സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ' എന്ന പേരാണ് ആ പുസ്തകത്തിന് സര്‍വഥാ അനുയോജ്യം എന്ന് തലയില്‍ ആള്‍താമസമുള്ള നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനുഷംഗികമായി പറയട്ടെ, മുന്‍ പാര്‍ലമെന്റ് അംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന റഫീഖ് സഖറിയയുടെ മകനാണ് ഫരീദ്.

    ReplyDelete
  2. sakhaave pedikkanda.. next time recommend some one who has written a book abt CHINA. some one who thinks CHINA is the answer, to grow u need to follow chinas way of TYRANY!!!!

    ReplyDelete
  3. ithu koodi vayichu nokkikke...

    http://madhu-politricks.blogspot.com/2010/01/blog-post_28.html

    ReplyDelete
  4. ഇന്ത്യയിലെ പാവപ്പെട്ടവന് ജീവിക്കാന്‍ ചൈനവഴി അമേരിക്കയിലേക്കോ
    അമേരിക്കവഴി ചൈനയിലേക്കോ ചെന്നാല്‍ മതി എന്നാണ് രഞ്ജിത് ജയദെവന്റെ ആശംസാവചനങ്ങള്‍.കൊള്ളാം.നല്ല പുത്തി.!!!

    ReplyDelete
  5. @ Salabham

    Dunno how u reached tht conclusion after reading my comment.. so please read it one more time, try to understand and then reach a conclusion....

    PS: it was meant to be a satirical comment.. (am not tht good with words)

    ReplyDelete
  6. നല്ല പോസ്റ്റ്‌ ജനശക്തീ . ഡല്‍ഹിയില്‍ കുറച്ച ഹോള്‍ഡ്‌ ഒക്കെ ഉണ്ടേല്‍ ആര്‍ക്കും ഒപ്പിക്കാം ഒരു അവാര്‍ഡ്‌.

    ReplyDelete
  7. അമേരിക്ക എന്നു കേട്ടാലൊ തുള്ളണം കലി സഗാ​ക്കള്‍

    ReplyDelete