Tuesday, September 18, 2012

വിലവര്‍ധന ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പരസ്യം


ഡീസല്‍വില വര്‍ധനയെയും പാചകവാതക സബ്സിഡി നിയന്ത്രണത്തെയും ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പത്രപ്പരസ്യവുമായി രംഗത്ത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടം വിശദീകരിച്ച് പ്രധാനമന്ത്രികാര്യാലയം രംഗത്തു വന്നതിന് തൊട്ടുപിന്നാലെയാണ് കോടികള്‍ മുടക്കി പത്രപ്പരസ്യം. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയമാണ് പരസ്യം നല്‍കിയത്. തെറ്റായ വസ്തുതകളാണ് ഈ പരസ്യങ്ങളിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. കള്ളം പ്രചരിപ്പിക്കുന്ന പത്രപ്പരസ്യങ്ങള്‍ക്കെതിരെ സിപിഐ എം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
തിങ്കളാഴ്ചത്തെ ദേശീയ, പ്രാദേശിക പത്രങ്ങളിലാണ് കാല്‍പേജ് പരസ്യം പ്രസിദ്ധീകരിച്ചത്. ഡീസല്‍ വിലവര്‍ധനയും പാചകവാതക സബ്സിഡി നിയന്ത്രണവും ഒഴിവാക്കാന്‍ കഴിയില്ലെന്ന തലക്കെട്ടോടെയാണ് പരസ്യം. അസംസ്കൃത എണ്ണയുടെ വിലവര്‍ധനയും അതിന്റെ ഫലമായി എണ്ണക്കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടവും ഉണ്ടായതുകൊണ്ടാണ് ഡീസല്‍വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് പരസ്യത്തില്‍ പറയുന്നു. 2011-12 വര്‍ഷം എണ്ണക്കമ്പനികള്‍ക്ക് 1,38,541 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും നടപ്പ് സാമ്പത്തികവര്‍ഷം ഈ നഷ്ടം 1,87,127 കോടിയായി വര്‍ധിക്കുമെന്നുമാണ് വിശദീകരണം. ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര കമ്പോളത്തിലേതിനേക്കാള്‍ വില കുറവായിട്ടും അക്കാര്യം മറച്ചുവച്ച്, അന്താരാഷ്ട്രവിലയുമായി തട്ടിച്ചാണ് സര്‍ക്കാര്‍ നഷ്ടക്കണക്ക് മുന്നോട്ടുവയ്ക്കുന്നത്. പാചകവാതക ഉപയോക്താക്കളില്‍ 44 ശതമാനം പേരും വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അതിനാലാണ് വര്‍ഷത്തില്‍ ആറ് സിലിണ്ടറായി പരിമിതപ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ വാദിക്കുന്നു. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള പെട്രോളിയം പ്രകൃതിവാതക പാര്‍ലമെന്ററി സ്ഥിരംസമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നും പരസ്യം അവകാശപ്പെടുന്നു.

എന്നാല്‍, ഇത് വസ്തുതകളെ വളച്ചൊടിക്കലാണെന്ന് സിപിഐ എം രാജ്യസഭാംഗവും പെട്രോളിയം പ്രകൃതിവാതക പാര്‍ലമെന്ററി സ്ഥിരംസമിതി അംഗവുമായ തപന്‍സെന്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്ററി സമിതിയുടെ എകകണ്ഠമായ അഭിപ്രായമായിരുന്നില്ല സിലിണ്ടര്‍ പരിമിതപ്പെടുത്തലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രി എസ് ജയ്പാല്‍ റെഡ്ഡിക്ക് എഴുതിയ കത്തില്‍ തപന്‍സെന്‍ പറഞ്ഞു. സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശത്തെ യോഗത്തില്‍ ശക്തമായി&ാറമവെ; എതിര്‍ക്കുകയും റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ആറ് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ സിലിണ്ടര്‍ പരിമിതപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെയും വിയോജനക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുകൊണ്ടാണ് പരസ്യം നല്‍കിയിട്ടുള്ളതെന്നും തപന്‍സെന്‍ അറിയിച്ചു.

deshabhimani 180912

1 comment:

  1. ഡീസല്‍വില വര്‍ധനയെയും പാചകവാതക സബ്സിഡി നിയന്ത്രണത്തെയും ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പത്രപ്പരസ്യവുമായി രംഗത്ത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടം വിശദീകരിച്ച് പ്രധാനമന്ത്രികാര്യാലയം രംഗത്തു വന്നതിന് തൊട്ടുപിന്നാലെയാണ് കോടികള്‍ മുടക്കി പത്രപ്പരസ്യം. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയമാണ് പരസ്യം നല്‍കിയത്. തെറ്റായ വസ്തുതകളാണ് ഈ പരസ്യങ്ങളിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. കള്ളം പ്രചരിപ്പിക്കുന്ന പത്രപ്പരസ്യങ്ങള്‍ക്കെതിരെ സിപിഐ എം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

    ReplyDelete