Wednesday, December 29, 2010

മരാമത്ത് പ്രവൃത്തികള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ്

അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ജോലികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടമായി സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന്  വരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തന്റെ കീഴില്‍ പണി തീര്‍ന്ന റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട കരാറുകാരന്‍, റോഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ തദ്ദേശഭരണ സ്ഥാപന മേധാവി, സ്ഥലം എം എല്‍ എ  എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടെയുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എന്നിവര്‍ പകര്‍പ്പ് സൂക്ഷിക്കണം.  പണി പൂര്‍ത്തിയായ റോഡുകള്‍ സഞ്ചാര യോഗ്യമാണോയെന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാണ് സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ജില്ലാ പഞ്ചായത്തുകളുടെ കീഴിലുള്ള റോഡുകളടക്കം 858 കോടി മുടക്കി നടത്തുന്ന പുനരുദ്ധാരണ ജോലികളും ഇതേ മാതൃകയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കും.അസംബ്ലി മണ്ഡലം തിരിച്ചുള്ള അവലോകന യോഗം രണ്ടാഴ്ചയിലൊരിക്കലും , മാസത്തിലൊരിക്കല്‍ ജില്ലാ അവലോകനവും സംസ്ഥാന തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് അടക്കമുള്ള സംവിധാനമുപയോഗിച്ചും അവലോകനം നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.

പുനരുദ്ധാരണ  ജോലികള്‍ ജനുവരി ആദ്യവാരം ആരംഭിക്കും. ഇപ്പോള്‍ നടന്ന്  വരുന്ന അറ്റകുറ്റപ്പണികള്‍ ഈ മാസം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ ആയതിനാല്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. അറ്റകുറ്റപ്പണികളെ സംബന്ധിച്ച്  ഉയരുന്ന ആക്ഷേപങ്ങള്‍ വകുപ്പ് തലത്തിലും വേണ്ടി വന്നാല്‍ വിജിലന്‍സ് അന്വേഷണത്തിനും വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ജോലികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഗൗരവം ഓരോ ഉദ്യോഗസ്ഥനും ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനയുഗം 281210

1 comment:

  1. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ജോലികള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete