Monday, December 27, 2010

കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിക്കും താഴെ

എല്ലാ നിത്യോപയോഗ സാധനത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിയില്‍ താഴെ. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം നവംബറിലെ അഖിലേന്ത്യ ഉപഭോക്തൃ വിലസൂചിക 565 പോയിന്റ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ സൂചിക 554 മാത്രമാണ്. മിക്ക നിത്യോപയോഗസാധനവും ഉല്‍പ്പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്ന് വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

20 സംസ്ഥാനത്തെ ഉപഭോക്തൃ വിലസൂചികയാണ് ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിക്കുന്നത്. ഹരിയാനയിലാണ് വിലക്കയറ്റത്തിന്റെ തോതു കൂടുതല്‍. 634 ആണ് ഹരിയാനയുടെ സൂചിക. അയല്‍ സംസ്ഥാനമായ പഞ്ചാബിനാണ് വിലക്കയറ്റത്തില്‍ രണ്ടാംസ്ഥാനം. 620 ആണ് അവിടത്തെ സൂചിക. ചെറിയ സംസ്ഥാനമായ ഹിമാചല്‍പ്രദേശിനാണ് ഏറ്റവും കുറഞ്ഞ സൂചികയുള്ളത്-504. രണ്ടാംസ്ഥാനത്തുള്ള ത്രിപുരയുടെ സൂചിക 512 ആണ്. അരിക്ക് കേരളം ആശ്രയിക്കുന്ന ആന്ധ്രപ്രദേശില്‍ സൂചിക 586 ആണ്. കേരളത്തോടു ചേര്‍ന്ന കര്‍ണാടകത്തിന്റെ സൂചിക 577ലെത്തി. അസം (587), ഗുജറാത്ത് (573), മധ്യപ്രദേശ് (572) മഹാരാഷ്ട്ര }(599), ഉത്തര്‍പ്രദേശ് (560), പശ്ചിമബംഗാള്‍ (565) എന്നിവയാണ് ഉയര്‍ന്ന സൂചികയുള്ള മറ്റു സംസ്ഥാനങ്ങള്‍.

85 ശതമാനം നിത്യോപയോഗ സാധനത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലാണ് വിലസൂചിക ഏറ്റവും ഉയരേണ്ടത്. എന്നാല്‍, പൊതുവിപണിയില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് വിലക്കയറ്റം മറ്റു പ്രദേശങ്ങളേക്കാള്‍ രൂക്ഷമാകാതെ നിര്‍ത്തിയത്. 16 രൂപയ്ക്ക് അരിയും 25 രൂപയ്ക്ക് പഞ്ചസാരയും സപ്ളൈകോയും കണ്‍സ്യൂമര്‍ഫെഡും വഴി ജനങ്ങളിലെത്തിച്ചു. കൂടാതെ 13 ഇനം നിത്യോപയോഗസാധനവും നാലു വര്‍ഷമായി ഒരേവിലയ്ക്ക് സപ്ളൈകോ നല്‍കുന്നു. രാജ്യത്തുതന്നെ ഇത് റെക്കോഡാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളായ കേന്ദ്രീയ ഭണ്ഡാറും നാഫെഡും പൊതുവിപണിയിലെ തീവിലയ്ക്കു തന്നെ സാധനം വില്‍ക്കുന്നതിനിടെയാണ് സപ്ളൈകോ മാതൃകയാകുന്നത്. അരിയുടെയും പലവ്യഞ്ജനത്തിന്റെയും വില പൊതുവിപണിയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടെ പച്ചക്കറി വില വീണ്ടും കുതിച്ചു. 90 രൂപ വരെയെത്തിയ സവാളവില 75 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. വെളുത്തുള്ളിയുടെ വില കിലോക്ക് 50 രൂപയിലെത്തി. ബീന്‍സിന് 48, തക്കാളിക്ക് 45 എന്നിങ്ങനെയാണ് ചാലക്കമ്പോളത്തിലെ വില.

deshabhimani 271210

1 comment:

  1. എല്ലാ നിത്യോപയോഗ സാധനത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിയില്‍ താഴെ. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം നവംബറിലെ അഖിലേന്ത്യ ഉപഭോക്തൃ വിലസൂചിക 565 പോയിന്റ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ സൂചിക 554 മാത്രമാണ്. മിക്ക നിത്യോപയോഗസാധനവും ഉല്‍പ്പാദിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്ന് വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

    ReplyDelete