Friday, December 31, 2010

തെരുവുനായ മുതല്‍ പരിണാമസിദ്ധാന്തം വരെ

സര്‍വകലാശാലാബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വിഷയവൈവിധ്യത്താല്‍ സമ്പുഷ്ടംതന്നെയായിരുന്നു. പ്രപഞ്ചോല്‍പ്പത്തി, പരിണാമസിദ്ധാന്തം, ജീവകണികാവാദം, സൌരയൂഥസിദ്ധാന്തം തുടങ്ങിയ ഗൌരവമേറിയ കാര്യങ്ങള്‍ക്കൊപ്പം നിലമ്പൂര്‍ കാട്ടിലെ പന്നിയും തെരുവു നായയുംവരെ സഭാതലം അടക്കിവാണു. മത്സ്യബന്ധനത്തിനും സമുദ്രപഠനങ്ങള്‍ക്കുമുള്ള സര്‍വകലാശാലാബില്ലിന്റെ ചര്‍ച്ചയും വിഭിന്നമായിരുന്നില്ല. മൂന്നാമൂഴം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലിനായിരുന്നെങ്കിലും ഉഷാര്‍ കമ്മി. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയും മൂന്നാംവായനയും പൂര്‍ത്തിയാക്കി ബില്ലുകള്‍ പാസാക്കാനെടുത്തത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രം. ബില്ലുകളുടെ 'അതിവേഗ പാത' തുറന്നെന്ന് പറഞ്ഞാലും തെറ്റില്ല.

വെറ്ററിനറി സര്‍വകലാശാലാബില്ലിന് ഭേദഗതി അവതരിപ്പിച്ച സി കെ പി പത്മനാഭന്‍, മിത്രശത്രുകീടങ്ങളിലാണ് ഊന്നിയത്. മിത്രകീടങ്ങളെ സംബന്ധിച്ച പരീക്ഷണത്തിന് സര്‍വകലാശാല ശ്രദ്ധപതിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നായക്കുട്ടിക്ക് കിട്ടുന്ന പരിഗണനപോലും കാലിവളര്‍ത്തലിന് ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. ഒരു പട്ടിക്കുട്ടിയെ വാങ്ങാന്‍ അഞ്ച് പശുവിന്റെ വില നല്‍കേണ്ട കാലമാണിതെന്നും സി കെ പിക്കറിയാം. പുതിയ സര്‍വകലാശാല നിലവിലുള്ളവയ്ക്ക് പാരയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പശുവിന്റെ കരച്ചിലിന് പഴയ മനോഹാരിതയില്ലെന്നാണ് പി വിശ്വന്റെ നിരീക്ഷണം. യന്ത്രങ്ങളുടെ ഒച്ചപോലെയും നായയുടെ കുര പോലെയും പശുവിന്റെ 'ഉമ്പേ...'വിളി മാറിയിരിക്കുകയാണെന്നാണ് വിശ്വന്റെ കണ്ടെത്തല്‍. പ്രവാചകന്മാരെല്ലാം ആടിനെ വളര്‍ത്തിയവരാണെന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രഖ്യാപനത്തോടെയാണ് ചര്‍ച്ച പരിണാമസിദ്ധാന്തത്തിലേക്കും മറ്റും തിരിഞ്ഞത്. ആദിമനുഷ്യനായ 'ആദ'ത്തോടൊപ്പം മനുഷ്യകുലവുമുണ്ടായെന്നാണ് തന്റെ വിശ്വാസമെന്ന് രണ്ടത്താണി വെളിപ്പെടുത്തി. പരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്രീയത അംഗീകരിക്കുന്നുണ്ടോയെന്നായി കെ കെ ശൈലജ. ശാസ്ത്രത്തിന്റെ എല്ലാ കണ്ടെത്തലും അന്തിമമല്ലെന്നും ജീവന്റെ കണിക വെള്ളത്തില്‍ നിന്നാണുണ്ടായതെന്നും രണ്ടത്താണി. സൌരയൂഥസിദ്ധാന്തം ഖുറാന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് മന്ത്രി എ കെ ബാലന്‍ ആരാഞ്ഞു.
ഇത്രയുമായപ്പോള്‍ ആര്യാടന്‍ മുഹമ്മദിന് ശങ്ക. പരിണാമവും പ്രപഞ്ചോല്‍പ്പത്തിയും അവിടെ നില്‍ക്കട്ടെ, മൃഗങ്ങള്‍ എങ്ങനെയുണ്ടായെന്ന് പറയാമോയെന്നായി ആര്യാടന്‍. കാട്ടുമൃഗങ്ങള്‍ പെരുകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പോംവഴി കണ്ടെത്തണമെന്ന് കെ കെ ശൈലജയും നിര്‍ദേശിച്ചു. മൃഗങ്ങളെ 'ഹണ്ട്' ചെയ്യാന്‍ വന്യജീവിസംരക്ഷണത്തില്‍ വകുപ്പുണ്ടെന്നും അത് ഇവിടെ മറച്ചുവച്ചിരിക്കുകയാണെന്നുമാണ് ആര്യാടന്റെ അഭിപ്രായം. നിലമ്പൂരില്‍ പറയുന്ന 'ഹണ്ട്' എന്താണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആരാഞ്ഞു. തെരുവുനായ്ക്കളാണ് അടുത്തതായി കടന്നുവന്നത്. നായ്ക്കള്‍ പെരുകിയതുമൂലം എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ പോലും കിടന്നുറങ്ങാന്‍ കഴിയുന്നില്ലെന്നതാണ് രണ്ടത്താണിയുടെ അനുഭവം. താനും നായപ്പേടിയിലാണെന്ന് മന്ത്രി സി ദിവാകരന്‍ നിസ്സഹായത പ്രകടിപ്പിച്ചു.

തെരുവുനായ്ക്കളോട് മനുഷ്യന്‍ കാട്ടുന്ന ക്രൂരതയെ കുറിച്ചായിരുന്നു അല്‍ഫോസ് കണ്ണന്താനത്തിന്റെ പരാതി. തെരുവുനായ കടിച്ച് എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണ്ണന്താനത്തിന്റെ ചോദ്യം. അടുത്തിടെ ആരോ ചൂടുവെള്ളം ഒഴിച്ച് കണ്ണ് പൊള്ളിച്ച നായക്കുട്ടിയെ ഭാര്യ വീട്ടില്‍ കൊണ്ടുവന്നതും കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സിച്ചതും അദ്ദേഹം വിവരിച്ചു. രൂപ ഇരുപതിനായിരം മുടക്കിയെങ്കിലും നായക്കുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടിയതിലാണ് കണ്ണന്താനത്തിന് ആശ്വാസം.

ഫിഷറീസ് സര്‍വകലാശാല യാഥാര്‍ഥ്യമാകുന്നതോടെ കൈവരുന്ന സാമ്പത്തികവളര്‍ച്ചയിലും പുരോഗതിയിലും മന്ത്രി എസ് ശര്‍മ വാചാലനായി. ചൈനയും ജപ്പാനും കഴിഞ്ഞാല്‍ ഫിഷറീസ് പഠനത്തിന് സര്‍വകലാശാല വരുന്നത് ഇവിടെയാണെന്നാണ് മന്ത്രിയുടെ പക്ഷം. ഫിഷറീസ് സര്‍വകലാശാല രൂപീകരിച്ചതില്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ മന്ത്രിയെ അഭിനന്ദിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളില്‍ ഏറെയും അംഗീകരിക്കാനും മന്ത്രി സന്നദ്ധനായി. ഇത് കണ്ടപ്പോള്‍ ലോട്ടറി എടുത്തെങ്കില്‍ അടിക്കുമായിരുന്നല്ലോയെന്നായി സ്പീക്കര്‍ കെ രാധാകൃഷ്ണന്‍. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ മന്ത്രി എളമരം കരീം അവതരിപ്പിച്ചു. ബി ഡി ദേവസിയും എന്‍ രാജനും ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്ന് ബില്ലുകളും ഐകകണ്ഠ്യേനയാണ് പാസായത്. സഭ ഇനി അടുത്തവര്‍ഷമേ ചേരുകയുള്ളൂവെന്ന് സ്പീക്കര്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകളും നേര്‍ന്നു.
(കെ ശ്രീകണ്ഠന്‍)

deshabhimani 311210

1 comment:

  1. സര്‍വകലാശാലാബില്ലിനെ കുറിച്ചുള്ള ചര്‍ച്ച വിഷയവൈവിധ്യത്താല്‍ സമ്പുഷ്ടംതന്നെയായിരുന്നു. പ്രപഞ്ചോല്‍പ്പത്തി, പരിണാമസിദ്ധാന്തം, ജീവകണികാവാദം, സൌരയൂഥസിദ്ധാന്തം തുടങ്ങിയ ഗൌരവമേറിയ കാര്യങ്ങള്‍ക്കൊപ്പം നിലമ്പൂര്‍ കാട്ടിലെ പന്നിയും തെരുവു നായയുംവരെ സഭാതലം അടക്കിവാണു. മത്സ്യബന്ധനത്തിനും സമുദ്രപഠനങ്ങള്‍ക്കുമുള്ള സര്‍വകലാശാലാബില്ലിന്റെ ചര്‍ച്ചയും വിഭിന്നമായിരുന്നില്ല. മൂന്നാമൂഴം കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലിനായിരുന്നെങ്കിലും ഉഷാര്‍ കമ്മി. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയും മൂന്നാംവായനയും പൂര്‍ത്തിയാക്കി ബില്ലുകള്‍ പാസാക്കാനെടുത്തത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രം. ബില്ലുകളുടെ 'അതിവേഗ പാത' തുറന്നെന്ന് പറഞ്ഞാലും തെറ്റില്ല.

    ReplyDelete