Monday, November 16, 2020

യുഡിഎഫ്‌ കാലത്ത്‌ ഓഡിറ്റിന്‌ ശ്രീധർ ആൻഡ്‌ കമ്പനി ; ഇപ്പോൾ 4 തലത്തിൽ ഓഡിറ്റിങ്‌

 യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ കിഫ്‌ബിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്‌ നടത്തിയത്‌ തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീധർ ആൻഡ്‌ കമ്പനി എന്ന  ചാർട്ടേഡ്‌ അക്കൗണ്ട്‌സ്‌ സ്ഥാപനം. 2015–-16 വരെ ഇതായിരുന്നു സ്ഥിതി.  യുഡിഎഫ്‌ സർക്കാരിന്റെ അവസാനകാലത്ത്‌ കിഫ്‌ബി അനാഥാവസ്ഥയിലായി. വാർഷിക റിപ്പോർട്ട്‌ തയ്യാറാക്കാനുള്ള പ്രവർത്തനം നടന്നതേയില്ല.

2016ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ ഭേദഗതിക്കുശേഷം, എൽഡിഎഫ്‌ സർക്കാർ നാലു തലത്തിലുള്ള ഓഡിറ്റ്‌ പരിശോധന കിഫ്‌ബിയിൽ ഉറപ്പാക്കി‌. കിഫ്ബി‌ ബോർഡ്‌ നിയോഗിക്കുന്ന ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ എല്ലാ വർഷവും നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്‌. വാർഷിക റിപ്പോർട്ടിനൊപ്പം ഈ റിപ്പോർട്ടും പ്രസിദ്ധീകരിക്കും. ഓഡിറ്റ്‌ ചെയ്‌ത  നിയമസഭയുടെ മുന്നിൽവയ്ക്കും.

കിഫ്‌ബിക്ക്‌ ഫണ്ട്‌ ലഭ്യമാക്കുന്ന ഏജൻസികളുടെ താൽപ്പര്യപ്രകാരമുള്ള ഓഡിറ്റിങ്ങും (പിയർ റിവ്യൂ ഓഡിറ്റ്‌) നടക്കുന്നു‌. വിദേശ ഏജൻസികളടക്കം കിഫ്‌ബിക്ക്‌ ഫണ്ട്‌ ലഭ്യമാക്കുന്നതിനാൽ, അവിടത്തെ രീതിയിൽ  ഓഡിറ്റ്‌ വിവരങ്ങൾ പരിവർത്തനപ്പെടുത്തി നൽകുന്നത്‌ പിയർ റിവ്യൂ ഓഡിറ്ററായിരിക്കും. കിഫ്‌ബിയുടെ പ്രവർത്തനങ്ങളുടെ ദൈനംദിന നിരീക്ഷണത്തിന്‌ ഇന്റേണൽ ഓഡിറ്റ്‌ സംവിധാനവുമുണ്ട്‌.

കിഫ്‌ബിയുടെ വരവ്‌ ചെലവ്‌ കണക്കുകൾ നിയമാനുസരണമാണോയെന്ന്‌ സിഎജി ഓഡിറ്റിൽ പരിശോധിക്കേണ്ടത്. കിഫ്‌ബി സിഇഒയ്‌ക്ക്‌ ലഭ്യമാകുന്ന എല്ലാ ഫയലും എജിക്കും ലഭ്യമാക്കിയിട്ടുണ്ടെന്നതാണ്‌ പ്രത്യേകത. ഇ ഓഫീസ്‌ സംവിധാനത്തിലെ നെറ്റ്‌വർക്ക്‌ പാസ്‌വേഡും കൈമാറുന്നു.

No comments:

Post a Comment