Friday, April 26, 2013

ബോസ്റ്റണ്‍ സ്ഫോടനങ്ങള്‍ അമേരിക്കന്‍ നയത്തിന്റെ ഫലം: യുഎന്‍ പ്രതിനിധി


 അമേരിക്കയുടെ മധ്യ പൗരസ്ത്യനയത്തിന്റെ പ്രതിഫലനമാണ് ബോസ്റ്റണ്‍ മാരത്തണ്‍ സമാപനവേദിയിലുണ്ടായ സ്ഫോടനങ്ങളെന്ന് പലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള യുഎന്നിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഫോക് തുറന്നടിച്ചു. ബോസ്റ്റണ്‍ സ്ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള ചെചന്‍ വംശജന്‍ ഷുഖാര്‍ സര്‍നേവ് അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി ഫോക്കിന്റെ വിമര്‍ശം ശരിവയ്ക്കുന്നതാണ്. ഇസ്രയേലി അതിക്രമങ്ങളോട് അമേരിക്ക കണ്ണടയ്ക്കുമ്പോള്‍ ലോകത്ത് സമാധാനവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്നവര്‍ വിശ്രമിക്കരുതെന്ന് ഫോറിന്‍ പോളിസി ജേണല്‍ ഡോട്ട് കോമില്‍ ഫോക് എഴുതിയിരുന്നു. ബോസ്റ്റണ്‍ ഭീകരാക്രമണം ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും അമേരിക്കന്‍ നയങ്ങളോടുള്ള ന്യായീകരിക്കാവുന്ന പ്രതികരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പരാമര്‍ശം അമേരിക്കയെ ക്ഷോഭിപ്പിച്ചിട്ടുണ്ട്. ഫോക് യുഎന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് യുഎന്നിലെ അമേരിക്കന്‍ വക്താവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മറ്റും അമേരിക്കന്‍ കടന്നാക്രമണങ്ങളാണ് തങ്ങളെ തീവ്രവാദികളാക്കിയതെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷുഖാര്‍ സര്‍നേവ് പറഞ്ഞിരിക്കുന്നത്. ബോസ്റ്റണ്‍ സ്ഫോടനത്തില്‍ സര്‍നേവിന്റെ കൂട്ടുപ്രതിയായ ജ്യേഷ്ഠന്‍ തമെര്‍ലാന്‍ സര്‍നേവ് പൊലീസുമായി ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. തങ്ങള്‍ക്ക് വിദേശ ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലെന്നും ഒരു പതിറ്റാണ്ടിലധികമായി അമേരിക്കയില്‍ താമസിക്കുന്ന ഷുഖാര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

deshabhimani

No comments:

Post a Comment