Tuesday, December 31, 2013

കെപിസിസി എക്സിക്യൂട്ടീവ്: യുവ എംഎല്‍എമാരെ കൂട്ടത്തോടെ വെട്ടി

യുവാക്കളെ കൂട്ടത്തോടെ ഒഴിവാക്കി കെപിസിസിക്ക് 105 പേരടങ്ങുന്ന എക്സിക്യൂട്ടീവിനെ പ്രഖ്യാപിച്ചു. എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, വി ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവര്‍ പട്ടികയില്‍ ഇല്ല. യൂത്ത്കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് എം ലിജുവും പരിഗണിക്കപ്പെട്ടില്ല. വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരുംഒഴിവാക്കപ്പെട്ടു. സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെ ഏതാനും പേരെ ഉള്‍പ്പെടുത്താന്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്.

ഒഴിവാക്കപ്പെട്ടവരെ ഈ പട്ടികയില്‍ തിരുകിക്കയറ്റാനാണ് നീക്കം. എ കെ ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവര്‍ക്കൊപ്പം എക്സിക്യൂട്ടീവില്‍ മന്ത്രിമാരും എംപിമാരും കൂട്ടത്തോടെ സ്ഥാനം പിടിച്ചു. എംഎല്‍എമാരില്‍ പലരെയും ഒഴിവാക്കി. ഹരിത ഗ്രൂപ്പുകാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും പട്ടികയില്‍ ഇടംനേടി. 12 വനിതകളാണ് സമിതിയില്‍. പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു. നേതൃത്വത്തിനുള്ള താല്‍പ്പര്യമില്ലായ്മ മൂലമാണ് യുവ എംഎല്‍എമാര്‍ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടത്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനമികവിന് മാര്‍ക്കിടാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ സജീവ് ജോസഫും എക്സിക്യൂട്ടിവിലുണ്ട്. പ്രമുഖ വ്യവസായി കെ എം ഐ മേത്തര്‍ എക്സിക്യൂട്ടീവിലുണ്ട്. ജില്ലാനേതാക്കളെ ഉള്‍പ്പെടുത്തി വമ്പന്‍ പട്ടികയാണ് കെപിസിസി നേതൃത്വം എഐസിസിക്ക് കൈമാറിയിരുന്നത്. ജംബോ പട്ടിക അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വന്‍ വെട്ടിത്തിരുത്തലോടെ പട്ടിക പുറത്തുവിട്ടത്. എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടാതെ പോയവരെ തൃപ്തിപ്പെടുത്തുന്നതിനാണ് സ്ഥിരം ക്ഷണിതാവ്, പ്രത്യേക ക്ഷണിതാവ് പട്ടികയ്ക്ക് എഐസിസി അനുമതി നല്‍കിയത്.

deshabhimani

No comments:

Post a Comment