Friday, July 30, 2010

കുഞ്ഞാലിക്കുട്ടിയുടെ വേവലാതി

എന്‍ഡിഎഫി (പോപ്പുലര്‍ ഫ്രണ്ട്)ന്റെ ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി വി എസ് ചൂണ്ടിക്കാണിച്ചപ്പോള്‍, മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് വേദനിച്ചിരിക്കുന്നു. മുഖ്യമന്ത്രി മുസ്ളിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൌശലം പ്രയോഗിച്ചത്രേ. മാതൃഭൂമി ദിനപത്രത്തില്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ച കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തില്‍ മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: "അടുത്ത ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെ ഇസ്ളാമിക രാജ്യമാക്കാനാണ് ശ്രമം.'' ആരാണ് അങ്ങനെ ശ്രമിക്കുന്നത്? മുസ്ളിംലീഗ് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സുന്നി വിഭാഗമോ മുജാഹിദ് വിഭാഗമോ എംഇഎസ് എന്ന സംഘടനയോ ഇങ്ങനെ ശ്രമം നടത്തുന്നതായി പറഞ്ഞിട്ടില്ല. എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്), പോപ്പുലര്‍ ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദസംഘടനയുടെ ലക്ഷ്യം അതാണെന്ന് വ്യക്തമായും അറിഞ്ഞതുകൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് പക്ഷേ മനസ്സില്ല. മുസ്ളിം സമുദായത്തെ ഒന്നടങ്കം മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതായി ദുര്‍വ്യാഖ്യാനിച്ചാലേ കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ അജന്‍ഡ നടപ്പാക്കാന്‍ കഴിയൂ.

മുസ്ളിംലീഗിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറംജില്ലയില്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രഗത്ഭരായ മുസ്ളിംലീഗ് നേതാക്കള്‍ ദയനീയമായി പരാജയപ്പെട്ടു. ഇത് കടുത്ത ഞെട്ടലുളവാക്കിയ തോല്‍വിയാണ്. അതുമുതല്‍ തുടങ്ങിയതാണ് മുസ്ളിം സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ടതിന്റെ നിരാശയില്‍നിന്ന് കരകയറാനുള്ള ലീഗിന്റെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുസ്ളിം സമുദായത്തെയാകെ ഒന്നിച്ചണിനിരത്താനുള്ള നിരന്തരനീക്കമാണുണ്ടായത്. സ്കൂള്‍സമയം എട്ടരമണിക്ക് ആരംഭിക്കുന്ന രീതിയില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി ലീഗ് പ്രചാരവേല സംഘടിപ്പിച്ചു. അത് മദ്രസ തകര്‍ക്കാനാണെന്ന വ്യാഖ്യാനമായി. കോണ്‍ഗ്രസും ഈ പ്രചാരവേലയില്‍ പങ്കാളിയായി. മുസ്ളിം സംഘടനകളെ ഒന്നായി ക്ഷണിച്ചുവരുത്തി 'മദ്രസ തകര്‍ക്കുന്നതിനെതിരെ' സമരപ്രഖ്യാപനം നടത്താന്‍ ഒരുക്കം നടത്തി. പാഠപുസ്തകത്തില്‍ നിരീശ്വരവാദം കുത്തിച്ചെലുത്തുന്നു എന്ന ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ളിം സംഘടനാ നേതാക്കളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി. സ്കൂള്‍സമയത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടില്ല. വിവാദവിഷയമായ പാഠപുസ്തകത്തില്‍ മുസ്ളിം മതനേതാക്കള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ മാറ്റംവരുത്തി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആത്മാര്‍ഥശ്രമവും അവരെ ബോധ്യപ്പെടുത്തി. അതോടെ മുസ്ളിംലീഗ് ബോധപൂര്‍വം സൃഷ്ടിച്ച ആശയക്കുഴപ്പവും അമര്‍ഷവും ആവിയായിപ്പോയി.

മുസ്ളിം സമുദായത്തെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന്റെ പേരിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാക്കളുമായി മുസ്ളിംലീഗ് സംസാരിച്ചത്. ജമാഅത്തെ ഇസ്ളാമിയുടെ നേതാക്കളുമായി 12 തവണ ഐക്യചര്‍ച്ച നടത്തി. എന്‍ഡിഎഫിനെയും അതോടൊപ്പമുള്ളവരെയും ലീഗിനൊപ്പം നിര്‍ത്താനുള്ള കരുക്കളെല്ലാം സാമര്‍ഥ്യത്തോടെ നീക്കുകയും ചെയ്തു. ഈ ലക്ഷ്യം സാധിക്കാനാണ് വി എസ് മുസ്ളിം സമുദായത്തെ ആകമാനം കുറ്റപ്പെടുത്തിയതായി കുപ്രചാരവേല സംഘടിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും മുസ്ളിം സമുദായത്തിന് ബാധ്യതയാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ പറയുന്നത്. എന്നുമുതലാണ് ഈ ബോധോദയം കുഞ്ഞാലിക്കുട്ടിക്കുണ്ടായതെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. മലപ്പുറം ജില്ലയില്‍ സിനിമാഹാള്‍ കത്തിച്ച സംഭവങ്ങളില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടായപ്പോള്‍, പ്രതികളെ ജാമ്യത്തിലെടുക്കാനും കേസ് പിന്‍വലിക്കാനും അറിയപ്പെടുന്ന മുസ്ളിംലീഗ് നേതാക്കള്‍ ഇടപെട്ടതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. രണ്ടാം മാറാട് കലാപത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കൊലപാതകം ആസൂത്രിതമാണെന്നും അതിനുപിറകില്‍ എന്‍ഡിഎഫാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അന്വേഷണത്തിനായി ജുഡീഷ്യല്‍ കമീഷനെ നിയമിച്ചു. കമീഷന്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി. അപ്പോള്‍ എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തില്‍വന്നു. റിപ്പോര്‍ട്ട് ലഭിച്ചത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കൈയിലാണ്. റിപ്പോര്‍ട്ട് മന്ത്രിസഭ പൂര്‍ണമായും അംഗീകരിച്ചു. മാറാട് കലാപത്തില്‍ പങ്കാളികളായ പ്രതികള്‍ക്ക് കേരളത്തിനു പുറത്തുനിന്ന് പണവും ആയുധവും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താനായി സിബിഐയെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതനുസരിച്ച് മാറാട് കലാപം അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് എഴുതി. പ്രതികരണമില്ലാതായപ്പോള്‍ രണ്ടുതവണ ഓര്‍മിപ്പിച്ച്കത്തെഴുതി. സിബിഐ അന്വേഷണം നിഷേധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയത് മുസ്ളിംലീഗ് നേതാക്കളാണെന്ന് ആര്‍ക്കാണറിയാത്തത്.

എന്‍ഡിഎഫ് ക്രിമിനലുകളെ രക്ഷിക്കാന്‍ മുസ്ളിംലീഗ് നേതൃത്വം സഹായിച്ചതിന്റെ നിരവധി തെളിവ് ഇതിനകം ലഭിച്ചുകഴിഞ്ഞതാണ്. മുസ്ളിം തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെയും ആയുധത്തിന്റെയും ഉറവിടം കണ്ടെത്തുന്നതില്‍ ലീഗ് നേതാക്കള്‍ക്കുള്ള വെപ്രാളമാണ് പലതവണ പ്രകടിപ്പിച്ചുകണ്ടത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ് യുഡിഎഫിനെ കൈമെയ് മറന്ന് സഹായിച്ചത് യുഡിഎഫ് നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. ജയിച്ചതിലുള്ള ആഹ്ളാദപ്രകടനത്തിലും എന്‍ഡിഎഫ് മുന്‍നിരയില്‍ ഉണ്ടായിരുന്നു.

തീവ്രവാദത്തിനെതിരായ ആത്മാര്‍ഥവും ഫലപ്രദവുമായ നടപടി സ്വീകരിച്ചതുകൊണ്ടാണല്ലോ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധപ്രകടനം തെരുവുകളില്‍ നടത്തിയത്. സംസ്ഥാന പൊലീസിനും എന്‍ഐഎക്കുമിടയില്‍ തട്ടിക്കളിക്കുന്ന ഒരു വിഷയം മാത്രമായി ഇടതുസര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധപോരാട്ടം ആവിയായിപ്പോയെന്നാണ് കുഞ്ഞാലിക്കുട്ടി കാണുന്നത്. ആവിയായിപ്പോയതെന്താണെന്ന് കുഞ്ഞാലിക്കുട്ടിക്ക് നന്നായി ബോധ്യപ്പെട്ടതുകൊണ്ടാണ് ഈ വിധത്തില്‍ പറയാനിടയായത്. കേരളത്തിലെ ആറു തീവ്രവാദക്കേസ് കേരള സര്‍ക്കാര്‍ അറിയാതെ എന്‍ഐഎ ഏറ്റെടുത്തത് അസാധാരണമായ നടപടിക്രമമായിമാത്രമേ കാണാന്‍ കഴിയൂ. മുംബൈ ഭീകരാക്രമണം ഉണ്ടായതിനുശേഷമാണ് എന്‍ഐഎ രൂപീകരിച്ചത്. എന്‍ഐഎ അന്വേഷിക്കേണ്ടുന്ന ലക്ഷണമൊത്ത കേസായിരുന്നു മുംബൈ ഭീകരാക്രമണം. 166 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാള്‍ ഭീകരവിരുദ്ധസ്ക്വാഡിന്റെ തലവന്‍ ഹേമന്ത് കാര്‍ക്കറെ. മലേഗാവ് സ്ഫോടനത്തിന്റെ പിറകില്‍ ആര്‍എസ്എസാണെന്ന് കണ്ടുപിടിച്ചത് ഹേമന്ത് കാര്‍ക്കറെ ആയിരുന്നു. ഇതൊക്കെയായിട്ടും മുംബൈ ഭീകരാക്രമണത്തെപ്പറ്റി കുഞ്ഞാലിക്കുട്ടിക്ക് ആക്ഷേപമൊന്നുമില്ല. എന്‍ഐഎ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം. അവിടെ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. നിലമ്പൂരില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ഓട്ടത്തില്‍ അട്ടിമറിക്കാനാണ് ബ്രേക്ക് മുറിച്ചത്. റെയില്‍വകുപ്പ് കേന്ദ്രത്തിന്റേതാണ്. അട്ടിമറിശ്രമത്തില്‍ ദുരൂഹതയുണ്ട്. കേരള പൊലീസ് അന്വേഷിക്കുന്നു. ഈ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് തട്ടിക്കളിയാണെന്ന് പറയുന്നതാണ് തീവ്രവാദികള്‍ക്കുള്ള സഹായം. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതികളെ പിടികൂടിയതാണോ തട്ടിക്കളി.

പിഡിപി മുസ്ളിം സമുദായത്തിന് ഭാരമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നുമുതലാണ് ഭാരമായതെന്നുകൂടി വ്യക്തമാക്കണം. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പിറകില്‍ മഅ്ദനിയുണ്ടെന്ന് കോയമ്പത്തൂര്‍ പൊലീസ് ആരോപിച്ചു. മഅ്ദനിയെ അറസ്റുചെയ്ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. അന്ന് മഅ്ദനി കുറ്റക്കാരനാണെന്ന ആരോപണത്തിന് വിധേയനായി ജയിലില്‍ കിടക്കുകയായിരുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും യുഡിഎഫിന്റെ തുരുപ്പുചീട്ടായിരുന്നു. മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസിന് പിടിച്ചുകൊടുത്തത് നായനാരാണെന്ന് വികാരപരമായി ചിത്രീകരിച്ച് യുഡിഎഫ് നേതാക്കള്‍ കുപ്രചാരണം വ്യാപകമായി സംഘടിപ്പിച്ചു. മുസ്ളിംവികാരം എല്‍ഡിഎഫിനെതിരെ ആളിക്കത്തിക്കാന്‍ ശ്രമം നടന്നു. മുസ്ളിംവീടുകളില്‍ കയറി നോട്ടീസ് വിതരണംചെയ്തു. മാത്രമല്ല, പൊതുയോഗങ്ങളില്‍ ആവേശകരമായ പ്രസംഗം നടന്നു. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും മന്ത്രിസഭ രൂപീകരിക്കുമെന്നും ഉറപ്പിച്ചുപറഞ്ഞു. കോയമ്പത്തൂര്‍ ജയിലില്‍ പോയി മഅ്ദനിയെ മോചിപ്പിച്ച് ആനയിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് മാലയിട്ട് സ്വീകരിച്ചതിനുശേഷമായിരിക്കും എ കെ ആന്റണി സത്യപ്രതിജ്ഞ നിര്‍വഹിക്കുകയെന്നും ഉറപ്പിച്ച്പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും മഅ്ദനിയുടെ മോചനം നടന്നില്ലെന്നുമാത്രമല്ല, മഅ്ദനിക്ക് ന്യായമായും അനുവദിക്കേണ്ടതായ പരോള്‍പോലും അനുവദിച്ചില്ല. യുഡിഎഫിന്റെ കൊടിയ വഞ്ചനയും നന്ദികേടും പിഡിപി തിരിച്ചറിഞ്ഞു. അതാണ് യുഡിഎഫിനുള്ള പിന്തുണ ആ പാര്‍ടി പിന്‍വലിക്കാന്‍ കാരണമെന്ന് അവര്‍ വെളിപ്പെടുത്തി. മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ചെന്നൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലും മഅ്ദനി കുറ്റക്കാരനല്ലെന്ന് വിധിക്കയുണ്ടായി. കുറ്റവിമുക്തനായ, ജയില്‍മോചിതനായ മഅ്ദനിക്ക് തിരുവനന്തപുരത്ത് അതിഗംഭീരമായ സ്വീകരണം ലഭിച്ചു. കോടിയേരി ഉള്‍പ്പെടെയുള്ള മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സ്വീകരണത്തില്‍ പങ്കെടുത്തു എന്നത് സത്യം. ഈ സ്വീകരണയോഗത്തിലാണ് തീവ്രവാദം ഉപേക്ഷിച്ചതായും ഭാവിജീവിതത്തില്‍ മതനിരപേക്ഷസമീപനം സ്വീകരിക്കുമെന്നും മഅ്ദനി പ്രഖ്യാപിച്ചത്. മഅ്ദനി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വസ്തുത ഇതായിരിക്കെ കുറ്റവാളിയാണെന്ന ആരോപണത്തിന് വിധേയനായ മഅ്ദനി യുഡിഎഫിന് സ്വീകാര്യനും കുറ്റവിമോചിതനായ മഅ്ദനി അസ്വീകാര്യനുമായതിന്റെ പൊരുള്‍ അറിയാന്‍ പ്രയാസമൊന്നുമില്ല. യുഡിഎഫിന് പിന്തുണ നല്‍കിയാല്‍ മഹാനും യുഡിഎഫിനെ എതിര്‍ത്താല്‍ ഭീകരവാദിയുമാകുകയും ചെയ്യുന്ന മറിമായം കുഞ്ഞാലിക്കുട്ടിക്ക് ചേര്‍ന്നതുതന്നെ.

അടുത്ത വിഷയം 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവമാണ്. ലാഘവബുദ്ധിയോടെയാണ് മുസ്ളിംലീഗ് ഈ സംഭവത്തെ കാണുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിയുടെ പിന്തുണ ലഭിക്കാന്‍ അത്യാവശ്യമായിരിക്കാം. എന്നാല്‍, മഹാത്മാഗാന്ധിയെ വധിച്ചശേഷം ഇന്ത്യയുടെ മതനിരപേക്ഷനിലപാടിന് കടുത്ത ആഘാതമേല്‍പ്പിച്ച സംഭവമായിട്ടാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെ ഞങ്ങളുടെ പാര്‍ടി കാണുന്നത്. സംഭവം മുന്‍കൂട്ടി കണ്ടുകൊണ്ട് ദേശീയോദ്‌ഗ്രഥന സമിതിയുടെ യ്പോഗം ചേർന്നു.യോഗ്ഗത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അദ്ധ്യക്ഷനായിരുന്നു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹർകിഷൻ‌സിംഗ് സുർജിത്ത് പ്രമേയം അവതരിപ്പിച്ചു. ബിജെപി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ബാബറി മസ്‌ജിദ് സംരക്ഷിക്കാൻ ബലപ്രയോഗം ഉൾപ്പെടെ എല്ലാ നടപടിക്കും നിരുപാധിക പിന്തുണ നൽകുന്നതായിരുന്നു പ്രമേയം. പ്രമേയം യോഗം ഏകകണ്ഠമായി പാസ്സാക്കി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, 1992 ഡിസംബർ ആറിന് ബാബറി മസ്‌ജിദിന്റെ കല്ലുകൾ ഇളക്കിമാറ്റി സംഘപരിവാർ ക്രിമിനലുകൾ മസ്‌ജിദ് തകർക്കുന്നത് ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ സൈനികർ നോക്കി നിന്നു. കല്യാൺസിങ്ങിന്റെ ഭരണത്തിൽ ബാബറി മസ്‌ജിദ് തകർക്കപ്പെട്ടു. മസ്‌ജിദിന്റെ സമീപത്തേക്കുള്ള റോഡിൽ സംഘപരിവാർ ക്രിമിനലുകൾ ടയർ കത്തിച്ച് നിരത്തിയതിനാൽ പട്ടാളത്തിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല എന്ന വിശദീകരണമാണുണ്ടായത്. ഈ സംഭവത്തെപ്പറ്റിയാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മസ്‌ജിദ് തകർത്തപ്പോൾ തെരുവിൽ പ്രതിഷേധത്തിന്റെ തീക്കാറ്റ് ഉയർത്തുന്നതിനു പകരം ജനാധിപത്യമാർഗം അവലംബിക്കാനും ആത്മസംയമനം പാലിക്കാനുമാണ് മുസ്ലീം ലീഗും അതിന്റെ നായകൻ ശിഹാബ് തങ്ങളും ആഹ്വാനം ചെയ്തത്. അന്ന് കേരളം ശാന്തമായി നിന്നു. അതിന്റെ ഫലമായി ബാബറി മസ്‌ജിദ് പുനർ നിർമ്മിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അതാണ് മഹത്തായ കാര്യമായി കുഞ്ഞാലിക്കുട്ടി ഉയർത്തിക്കാണിക്കുന്നത്. എന്നിട്ടെന്തുണ്ടായി? മുസ്ലീം ലീഗിന്റെ നേതാവ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി ആറുവർഷം മന്ത്രിക്കസേരയിൽ ഇരുന്നിട്ടും പുനർനിർമ്മാണം നടന്നില്ലോ. യുഡി‌എഫ് ഭരണത്തിൽ വർഗീയ കലാപത്തിൽ 18 പേർ കൊല്ലപ്പെടുകയും ചെയ്‌തു. വീണ്ടും യുഡി‌എഫ് ഭരണത്തിലാണ് മാറാട് സംഭവമുണ്ടായത്.

“തൊണ്ണൂറ് ശതമാനം എൻ‌ഡി‌എഫുകാരും പിഡിപിക്കാരും സിപിഐ എമ്മിലുണ്ടായിരുന്ന മുസ്ലീം യുവാക്കളാണ്.ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം സിപിഎമ്മിൽ അണിനിരന്ന മധ്യതിരുവിതാംകൂറിലും കണ്ണൂരിലെ ചില കേന്ദ്രങ്ങളിലുമാണ് പോപ്പുലർ ഫ്രണ്ട് ശക്തിപ്പെട്ടതെന്ന് പരിശോധിച്ചാലറിയാം.” പച്ചക്കള്ളം പറയാൻ മാത്രമല്ല എഴുതാനും മടിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി തെളിയിച്ചിരിക്കുന്നു. മുസ്ലീം സമുദായത്തിന്റെ മുഴുവൻ പ്രാതിനിധ്യവും അവകാശപ്പെട്ട മുസ്ലീം ലീഗ് നേതൃത്വം ഇത്രയേറെ മുസ്ലീം ചെറുപ്പക്കാർ സിപിഐ എമ്മിൽ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചത് നല്ലതു തന്നെ.”ഒരു മതന്യൂനപക്ഷത്തെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ക്രൂരമാണ് . സിപിഐ എമ്മിന്റെ പാരമ്പര്യമാണ് കൈവെട്ടുപണി “. കുഞ്ഞാലിക്കുട്ടി ഇതു പറയുമ്പോൾ ചില വസ്തുതകൾ ഓർക്കാതിരിക്കാൻ വയ്യ. മലേഗാവ് സ്‌ഫോടനമുണ്ടായപ്പോൾ ആരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരാബാദിൽ മക്കാ മസ്‌ജിദ് സ്‌ഫോടനമുണ്ടായപ്പോൾ മുസ്ലീം ചെറുപ്പക്കാരെയാണ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്. ഏഴുമാസത്തിനു ശേഷം ആഎ‌എസ്‌എസ് -ബജ്രംഗ്‌ദൾ ക്രിമിനലുകളാണ് ആക്രമണത്തിനു പിറകിലെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി. നിരപരാധികളായ മുസ്ലീം യുവാക്കളെ ഏഴുമാസം ജയിലിലടച്ചു പീഡിപ്പിച്ചത് ആന്ധ്രയിലെ കോൺഗ്രസ് സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി ഓർക്കുന്നത് നല്ലതാണ്. അജ്‌മീരിലെ ബോംബു സ്‌ഫോടനം നടാത്തിയതും സംഘ പരിവാർ ക്രിമിനലുകളാണ്. എന്നാൽ മുസ്ലീം യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേരളത്തിൽ കുറ്റക്കാരെന്ന് പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടവരെ മാത്രമേ പിടികൂടിയിട്ടുള്ളൂ. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ജയിലിൽ അടച്ചിട്ടുള്ളൂ. എന്നിട്ടും എൻ‌ഡി‌എഫിനെ വെള്ള പൂശാനാണ് കുഞ്ഞാലിക്കുട്ടിയുടെ വൃഥാശ്രമം. സി പി എമ്മും ലീഗും കേരള കോൺ‌ഗ്രസുമെല്ലാം ഒരു പോലെയാണെന്നും എല്ലാ സമുദായവും അൽ‌പ്പമെങ്കിലും തുല്യമായി നിൽ‌ക്കുന്നത് ഇന്ത്യൻ നാഷണൽ കോൺ‌ഗ്രസ്സിലാണെന്നും ഒരു പുതിയ കണ്ടു പിടുത്തം നടത്താനും കുഞ്ഞാലിക്കുട്ടി ശ്രമിച്ചതായി കാണുന്നു. ഇത് വിചിത്രം തന്നെ. അങ്ങനെയാണെങ്കിൽ സമുദായത്തിന്റെ പേരെന്തിന് ഉൾപ്പെടുത്തണം. ഇന്ത്യൻ യൂണിയൻ ലീഗ് എന്ന് പേരിൽ മാറ്റം വരുത്തുന്നതല്ലേ നല്ലത് ?1906 ൽ രൂപീകരിച്ച ലീഗിന്റെ തുടർച്ചയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന അവകാശം എന്നു മുതലാണ് ഉപേക്ഷിച്ചത് എന്നതു മതേതര സിദ്ധാന്തം അംഗീകരിക്കുന്നുണ്ടോ? സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്നുള്ള സിദ്ധാന്തം അംഗീകരിച്ച് ഇഹലോകത്തിലെ ഭൌതിക കാര്യങ്ങളിൽ മാത്രം ഇടപെടുന്ന നിലപാട് അംഗീകരിക്കാൻ തയ്യാറാവുമോ ? സെക്കുലർ എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചുവച്ചാൽ പോരാ, പ്രവർത്തനത്തിൽ മത നിരപേക്ഷ നിലപാട് സ്വീകരിക്കണം.

സി.പി.ഐ എം മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് അംഗീകരിക്കുന്നവരാണ്. അതുകൊണ്ടാണ് 1957ല്‍ ഇ.എം.എസ് അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ കളക്ടറുടെ അനുമതി വേണ്ട, പള്ളി പുതുക്കിപ്പണിയാന്‍ മാത്രം വേണം എന്ന നയം മാറ്റിയത്. മലപ്പുറം നേര്‍ച്ച നടത്താന്‍ പോലീസ് സംരക്ഷണം നല്‍കിയത്. മലപ്പുറം ജില്ല അനുവദിച്ചപ്പോള്‍ അത് ഇന്ത്യയിലെ പാക്കിസ്ഥാനാണെന്ന് ഒരു വിഭാഗം ആക്ഷേപിച്ചിരുന്നു. അത് അവഗണിച്ചാണ് മലപ്പുറം ജില്ല ഇ.എം.എസ് സര്‍ക്കാര്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിയില്‍ പോകാന്‍ വെള്ളിയാഴ്ച പ്രത്യേകസമയം അനുവദിച്ച് സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. അറബിക്, ഉര്‍ദു ഭാഷ പഠിപ്പിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തി. ഇപ്പോള്‍ സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കാന്‍ മുന്‍‌കൈ എടുത്തു. മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിച്ചു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരപഠനത്തിനുള്‍പ്പെടെ സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിച്ചുപഠിക്കാനുള്ള ധനസഹായവും നല്‍കി. കേരളത്തിലെ മുഴുവന്‍ മുസ്ലീം വിഭാഗത്തിന്റെയും പ്രാതിനിധ്യം മുസ്ലീം ലീഗ് അവകാശപ്പെടേണ്ടതില്ല. അത് മുസ്ലീം ജനസാമാന്യം തിരിച്ചറിഞ്ഞതാണ്. 2006ലെ തെരഞ്ഞെടുപ്പില്‍ അത് തെളിഞ്ഞതാണ്. താരതമ്യപഠനം നടത്തുമ്പോള്‍ കേരള നിയമസഭയില്‍ സി.പി.ഐ അംഗങ്ങളുടെ മതവും കുഞ്ഞാലിക്കുട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ മുസ്ലീം നാമധാരികള്‍ എന്നാണ് വിളിക്കുന്നതെങ്കിലും നിങ്ങളുടെ സാക്ഷ്യപത്രമില്ലാതെ തന്നെ മുസ്ലീം ലീഗിലുള്ളതിനേക്കാളും മുസ്ലീം എം.എല്‍.എമാര്‍ സി.പി.ഐ എമ്മില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യമെങ്കിലും അംഗീകരിക്കണം.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 30072010

2 comments:

  1. എന്‍ഡിഎഫി (പോപ്പുലര്‍ ഫ്രണ്ട്)ന്റെ ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി വി എസ് ചൂണ്ടിക്കാണിച്ചപ്പോള്‍, മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് വേദനിച്ചിരിക്കുന്നു. മുഖ്യമന്ത്രി മുസ്ളിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൌശലം പ്രയോഗിച്ചത്രേ. മാതൃഭൂമി ദിനപത്രത്തില്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ച കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തില്‍ മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: "അടുത്ത ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെ ഇസ്ളാമിക രാജ്യമാക്കാനാണ് ശ്രമം.'' ആരാണ് അങ്ങനെ ശ്രമിക്കുന്നത്? മുസ്ളിംലീഗ് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സുന്നി വിഭാഗമോ മുജാഹിദ് വിഭാഗമോ എംഇഎസ് എന്ന സംഘടനയോ ഇങ്ങനെ ശ്രമം നടത്തുന്നതായി പറഞ്ഞിട്ടില്ല. എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്), പോപ്പുലര്‍ ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദസംഘടനയുടെ ലക്ഷ്യം അതാണെന്ന് വ്യക്തമായും അറിഞ്ഞതുകൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് പക്ഷേ മനസ്സില്ല. മുസ്ളിം സമുദായത്തെ ഒന്നടങ്കം മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതായി ദുര്‍വ്യാഖ്യാനിച്ചാലേ കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ അജന്‍ഡ നടപ്പാക്കാന്‍ കഴിയൂ.

    ReplyDelete
  2. കേരള കാക്കാന്മാരുടെ സംഘടനകള്‍ മീറ്റിംഗ് വിളിച്ചു കൂട്ടി മുഖ്യമന്ത്രി മുസ്ലീം വിരോധിയാണെന്നു പ്രചരിപ്പിചോണ്ടിരിക്കുന്നു. ഇതിനൊക്കെ വളമിട്ട സി പി എമ്മിന് ഇത് തന്നെ കിട്ടണം. മുസ്ലീം വോട്ടിനു വേണ്ടി നിങ്ങളും ഇതിലപ്പുറം നമ്പരുകള്‍ ഇറക്കിയിട്ടുള്ളതല്ലേ? വിഷപ്പാംബിനു പാല് കൊടുക്കുന്ന കുഞ്ഞാലിയും ഉമ്മന്‍ചാണ്ടിയും പിണറായിയും അതിന്റെ കടി കിട്ടിയേ ചാവൂ.

    ReplyDelete