Saturday, July 31, 2010

ബീഫ് നിരോധനം, സംഝോത സ്ഫോടനം, വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍

ബിജെപി സര്‍ക്കാരിന് തിരിച്ചടി ഗോവധനിരോധന ബില്‍ രാഷ്ട്രപതിക്കയച്ചു

ബംഗളൂരു: പശു, കിടാവ്, പോത്ത്, എരുമ, കാള തുടങ്ങിയവയുടെ കശാപ്പും വില്‍പ്പനയും ഇറച്ചി ഉപയോഗവും നിരോധിച്ച് കര്‍ണാടക നിയമസഭ പാസാക്കിയ ഗോവധ നിരോധന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. ബില്ലിനെതിരെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നീക്കം ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. കന്നുകാലികളെ മാംസവില്‍പ്പനയ്ക്കായി കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്യുന്ന ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരംകൂടി വേണം. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിഭാവനംചെയ്യുന്ന മൌലിക അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഓഫീസ് വ്യക്തമാക്കി.

പ്രതിപക്ഷ ബഹളത്തിനിടെ ലെജിസ്ളേറ്റീവ് കൌണ്‍സിലില്‍ ഈ മാസം ആദ്യം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. അധോസഭയായ ലെജിസ്ളേറ്റീവ് അസംബ്ളി ബില്ലിന് മാര്‍ച്ചില്‍ അംഗീകാരം നല്‍കി. ബീഫും ബീഫ് ഉല്‍പ്പന്നങ്ങളും കൈവശം വയ്ക്കുന്നതും കൈമാറ്റംചെയ്യുന്നതും കന്നുകാലികളെ മാംസത്തിനായി വില്‍ക്കുന്നതും മറ്റു സംസ്ഥാനത്തേക്ക് കടത്തുന്നതും ബില്ല് നിരോധിക്കുന്നു. കന്നുകാലി മാംസവില്‍പ്പന, മാസം കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 25,000 രൂപവരെ പിഴ ലഭിക്കും. കന്നുകാലികളെ വാങ്ങുന്നവരും ശിക്ഷിക്കപ്പെടും.

പശുക്കളെ കൊല്ലുന്നതു നിരോധിച്ച് 1994ല്‍ ഗുജറാത്തിലാണ് ബിജെപി സര്‍ക്കാര്‍ ആദ്യം നിയമം കൊണ്ടുവന്നത്. പൌരന്മാരുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി 1998ല്‍ ഹൈക്കോടതി ഗോവധ നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. എന്നാല്‍, സുപ്രീം കോടതി നിയമം നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തി. തുടര്‍ന്ന് 2003ല്‍ പശു, കിടാവ്, എരുമ, കാള എന്നിവയെ കൊല്ലുന്നത് നിരോധിച്ച് നിയമം പാസാക്കി. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.

സംഝോത സ്ഫോടനക്കേസ് ഹിന്ദുത്വ ഭീകരരുടെ പങ്ക് അന്വേഷിക്കും

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരവാദികളുടെ പങ്ക് തെളിഞ്ഞ മെക്ക മസ്ജിദ്, മലേഗാവ് സ്ഫോടനവുമായി സംഝോത എക്സ്പ്രസ് സ്ഫോടനത്തിനുള്ള ബന്ധം അന്വേഷിക്കുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് വഴിമുട്ടിയ സഝോത സ്ഫോടനക്കേസ് അന്വേഷണം ഹരിയാന പൊലീസില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തതോടെ വഴിത്തിരിവാകുകയാണ്. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു. സ്ഫോടനത്തില്‍ ഹിന്ദു ഭീകരര്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഉത്തരവാദികളെ കണ്ടെത്തുന്നതിനാണ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. മെക്കമസ്ജിദ്, മലേഗാവ് സ്ഫോടനങ്ങളുമായി സംഝോത എക്സ്പ്രസ് സ്ഫോടനത്തിന് പങ്കുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും. സംഝോത സ്ഫോടനത്തിനു പുറമെ ഹൈദരാബാദിലെ ഡിലോയിറ്റ് ആക്രമണപദ്ധതിയെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും- ചിദംബരം പറഞ്ഞു.

2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തില്‍ സംഝോത എക്സപ്രസ് ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഇന്തോ- പാക് സമാധാനശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ആരംഭിച്ച ട്രെയിന്‍ സര്‍വീസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്ഫോടനം. മരിച്ചവരില്‍ പാകിസ്ഥാന്‍കാരും ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. നാല്‍പ്പതുമാസത്തോളം ഹരിയാന പൊലീസ് അന്വേഷിച്ച കേസാണ് ഇപ്പോള്‍ എന്‍ഐഎയ്ക്ക് കൈമാറുന്നത്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിസ്സഹകരണം അന്വേഷണത്തിന് തടസ്സമാകുന്നതായി ഹരിയാന പൊലീസ് പരാതിപ്പെട്ടിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ചതാണെന്ന് ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലവട്ടം പൊലീസ് സംഘം ഇന്‍ഡോറിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. മലേഗാവ്, മെക്കമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ബോംബുകള്‍ തയ്യാറാക്കിയ രാംജി കല്‍സാഗ്രെയും സന്ദീപ് ഡാങ്കെയും ഇന്‍ഡോര്‍ സ്വദേശികളാണ്. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. സംഝോത എക്സ്പ്രസിലുപയോഗിച്ച ബോംബുകളും ഇവര്‍ തന്നെ നിര്‍മിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം. മധ്യപ്രദേശിലെ ദേവസില്‍നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകനായ സുനില്‍ ജോഷിയാണ് സ്ഫോടനം ആസൂത്രണംചെയ്തതെന്ന സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ജോഷി പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.
(എം പ്രശാന്ത്)

കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റണം: സിബിഐ

ന്യൂഡല്‍ഹി/ അഹമ്മദാബാദ്: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ തുടര്‍നടപടികളും വിചാരണയും ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ സ്വതന്ത്ര അന്വേഷണം അസാധ്യമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടി. സൊഹ്റാബുദ്ദീന്‍ കേസിലെ മുഖ്യസാക്ഷിയായ തുളസി പ്രജാപതിയെ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വധിച്ച കേസ് ഏറ്റെടുക്കാനും സിബിഐ അനുമതിതേടി. ഇതിനിടെ, വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യസാക്ഷി തുളസിറാം പ്രജാപതിയെ കൊലപ്പെടുത്തിയ കേസില്‍ ഐപിഎസ് ഓഫീസറടക്കം ഏഴ് പൊലീസുകാര്‍ക്കെതിരെ ഗുജറാത്തിലെ ബനസ്കാന്ത ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബനസ്കാന്ത ജില്ലാ എസ്പിയായിരുന്ന വിപുല്‍ അഗര്‍വാളിനും ആറ് പൊലീസുകാര്‍ക്കുമെതിരെയാണ് സിഐഡി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. സൊഹ്റാബുദ്ദീന്‍ കേസില്‍ ജൂലൈ 31നകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നത്. കേസില്‍ അറസ്റിലായ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ ചോദ്യംചെയ്യലിനോട് ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനിടെ ഒന്നിനും ഉത്തരം നല്‍കാത്ത സാഹചര്യത്തില്‍ ഷായെ ഇപ്പോള്‍ ചോദ്യംചെയ്തിട്ട് കാര്യമില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. സബര്‍മതി ജയിലില്‍ കഴിയുന്ന ഷായെ വെള്ളിയാഴ്ചയും നാലു മണിക്കൂര്‍ ചോദ്യംചെയ്തു.

സൊറാബുദ്ദീന്‍ കൊലക്കേസില്‍ അറസ്റ്റിലായി സബര്‍മതി ജയിലില്‍ കഴിയുന്ന ഐപിഎസ് ഓഫീസര്‍മാരായ ഡി ജി വന്‍സാരയെയും എം എന്‍ ദിനേഷിനെയും പ്രജാപതി കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ സിഐഡി ട്രാന്‍സ്ഫര്‍ വാറന്റ് സമ്പാദിച്ചു. പ്രജാപതി കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് അതിര്‍ത്തി മേഖലാ ഐജിയായിരുന്നു വന്‍സാര. ദിനേഷ് രാജസ്ഥാനിലെ ഉദയ്പൂരില്‍ എസ്പിയും. 2005 നവംബര്‍ 22ന് സൊഹ്റാബുദ്ദീനെയും കൌസര്‍ബിയെയും പിടികൂടുമ്പോള്‍ പ്രജാപതിയും ഒപ്പമുണ്ടായിരുന്നു. ബസില്‍ സഞ്ചരിക്കുന്ന വിവരം ഗുജറാത്ത് ഡിജിപി ഡി ജി വന്‍സാരയ്ക്ക് നല്‍കിയതും പ്രജാപതിയാണ്. സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായി അറിയാവുന്ന പ്രജാപതിയെ ചില കേസുകളില്‍ പ്രതിചേര്‍ത്ത് ഉദയ്പുര്‍ ജയിലിലാക്കി. 2006 ഡിസംബര്‍ 26ന് കോടതിയില്‍നിന്ന് മടക്കിക്കൊണ്ടുപോകവെ രക്ഷപ്പെട്ട പ്രജാപതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ഗുജറാത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതും ഗുജറാത്ത് പൊലീസ് ആസൂത്രണം ചെയ്ത ഏറ്റുമുട്ടല്‍ നാടകമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബനസ്കാന്ത എസ്പിയായിരുന്ന വിപുല്‍ അഗര്‍വാളുമായി ചേര്‍ന്ന് വന്‍സാരയാണ് ഏറ്റമുട്ടല്‍ പദ്ധതി തയ്യാറാക്കിയത്.

സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഫെബ്രുവരിയിലാണ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍, തുളസി പ്രജാപതി വധം കൂടി ചേര്‍ത്താലേ കേസന്വേഷണം പൂര്‍ണമാകൂവെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. പ്രജാപതി കേസില്‍ അമിത് ഷായുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഉറപ്പിക്കാനായാല്‍ സൊഹ്റാബുദ്ദീന്‍ കേസ് ശക്തമാകുമെന്നും സിബിഐ കണക്കുകൂട്ടുന്നു. അമിത് ഷാ വ്യാജഏറ്റുമുട്ടലിന് പദ്ധതിയിട്ടതും കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെയായിരുന്നോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഇതേസമയം, കേസില്‍ തന്നെ ചോദ്യംചെയ്യാന്‍ സിബിഐ നടപടി തുടങ്ങിയെന്ന വാര്‍ത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചൊടിപ്പിച്ചു. തന്നെ പേടിപ്പിക്കാനാകില്ലെന്നും തെറ്റായ നീക്കത്തിനെതിരെ പോരാടുമെന്നും മോഡി പറഞ്ഞു.

deshabhimani 31072010

1 comment:

  1. പശു, കിടാവ്, പോത്ത്, എരുമ, കാള തുടങ്ങിയവയുടെ കശാപ്പും വില്‍പ്പനയും ഇറച്ചി ഉപയോഗവും നിരോധിച്ച് കര്‍ണാടക നിയമസഭ പാസാക്കിയ ഗോവധ നിരോധന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. ബില്ലിനെതിരെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നീക്കം ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. കന്നുകാലികളെ മാംസവില്‍പ്പനയ്ക്കായി കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്യുന്ന ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരംകൂടി വേണം. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിഭാവനംചെയ്യുന്ന മൌലിക അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഓഫീസ് വ്യക്തമാക്കി.

    ReplyDelete