Friday, January 31, 2014

കേരളരക്ഷാ മാര്‍ച്ച് നാളെ തുടങ്ങും

"മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ശനിയാഴ്ച വയലാറില്‍ തുടക്കമാകും. നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്ന് പുതുയുഗത്തിലേക്ക് നയിച്ച ഐക്യകേരളത്തെ വികസനവിരുദ്ധ ഭരണക്കാരും സാമ്പത്തിക തട്ടിപ്പുകാരും മത തീവ്രവാദികളും ചവിട്ടിയരയ്ക്കുന്ന ഘട്ടത്തില്‍ പ്രയാണം ആരംഭിക്കുന്ന രക്ഷാമാര്‍ച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ വഴിത്തിരിവാകും.

ഭരണകൂട ഭീകരതയുടെ നിറതോക്കുകള്‍ക്കുമുന്നില്‍ നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രിയ സഖാക്കളുടെ രക്തം ചുവപ്പിച്ച വയലാറില്‍ തുടക്കമാകുന്ന മാര്‍ച്ച് 124 കേന്ദ്രത്തില്‍ സ്വീകരണം ഏറ്റുവാങ്ങി 26ന് കോഴിക്കോട്ട് സമാപിക്കുമ്പോഴേക്കും കേരളം സമാനതകളില്ലാത്ത രാഷ്ട്രീയമുന്നേറ്റത്തിന് സജ്ജമാകും. പിണറായിക്കു പുറമെ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ അംഗങ്ങളാണ്. 26 ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 124 കേന്ദ്രങ്ങളിലെത്തുന്ന മാര്‍ച്ചിന് വന്‍ സ്വീകരണം നല്‍കാന്‍ നാടും നഗരവും തയ്യാറെടുത്തു കഴിഞ്ഞു.

എല്ലാ മണ്ഡലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ച് വൈവിധ്യമാര്‍ന്ന സ്വീകരണപരിപാടികളാണ് ഒരുങ്ങുന്നത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖരാണ് രക്ഷാഗീതങ്ങള്‍ ഉള്‍പ്പെടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജാഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും മുദ്രാവാക്യങ്ങളും വിവരിക്കുന്ന നോട്ടീസും ലഘുലേഖയും ബൂത്ത് അടിസ്ഥാനത്തില്‍ വീട് കയറി വിതരണംചെയ്യുന്നു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപം ശനിയാഴ്ച പകല്‍ മൂന്നിന് നടക്കുന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനാകും.

No comments:

Post a Comment